വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഒരു അമേരിക്കൻ യാത്ര ഒത്തു വന്നത്.. അതും നീണ്ട മൂന്നാഴ്ച.. ഈ മൂന്നാഴ്ച കൊണ്ട് അമേരിക്ക എങ്ങനെയൊക്കെ കണ്ടു തീർക്കാം എന്ന് ഞാനും… എന്നെ കൊണ്ടുവന്ന കാശ് എങ്ങനെ മുതലാക്കാം എന്ന് എന്റെ കമ്പനിയും മത്സരിക്കുന്നതിന്റെ ഭാഗമായി ബോസ്റ്റണ്‍ എയർ പോർട്ടിൽ നിന്നും വാഷിങ്ങ്ടൺ ഡി സി യിലേക്ക് പറക്കാൻ തയ്യാറെടുത്ത് ഇരുന്നപ്പോളാണ് പ്രിയ സുഹൃത്ത് രഞ്ജിത്ത് വിളിച്ചത്..
ഡാ .. മെയ് പത്തിന് ആരോണിന്റെ ആദ്യ കുർബാനയാണ് .. കുർബാന കഴിഞ്ഞു വിശാലമായ പാർട്ടി ഉണ്ട്.. നീ വരണം.. എന്റെ അമേരിക്കൻ ഫ്രണ്ട്സ് മുഴുവൻ വരും.. പക്ഷെ ഒരു കാര്യം..വരുമ്പോൾ നീ കോട്ടുമിട്ട് ടൈയും ഒക്കെ കെട്ടി വേണം വരാൻ .. ഇതൊരു ഫോർമൽ ഫംഗ്ഷനാണ്..പാർട്ടി നടക്കുന്നതു ഇവിടുത്തെ ഒരു ഹൈ ഫൈ ക്ളബ്ബിലാണ്.. ..കോട്ടും ടൈയ്യും ഇല്ലങ്കിൽ അവർ പാർട്ടി ഹാളിൽ കയറ്റില്ല.. ഭയങ്കര സ്ട്രിക്ടാ.. അൽപ്പ സ്വല്പ്പം ജാഡയും വേലയുമൊക്കെ കാണിച്ചാലേ നമ്മൾ പാവം മല്ലൂസിനു ഇവിടെ പിടിച്ചു നില്ക്കാൻ പറ്റൂ…
ഞാൻ: കൊട്ടും ടൈയ്യും മസ്റ്റാണോ ?
രഞ്ജിത്ത് : അതെ മസ്റ്റാണ് ..
കാര്യങ്ങൾ കേട്ട് ഞാൻ വിഷണ്ണനായി നിന്നപ്പോഴേക്കും രഞ്ജിത്ത് ഫോണ്‍ കട്ട് ചെയ്തു..
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപാഠിയാണ് രഞ്ജിത്ത് .. കോളേജിൽ ജോയിൻ ചെയ്ത അന്നു മുതൽ ഞങ്ങൾ തമ്മിൽ എന്തോ ഒരു ആത്മബന്ധം ഉണ്ടായിരുന്നു.. കോളേജിലെ പല കലാ(പ) പരിപാടികളിലും എന്നോടൊപ്പം അവനും… അവനോടൊപ്പം ഞാനും ഉണ്ടായിരുന്നു .. വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ബോസ്ടനില്‍ കാലു കുത്തിയപ്പോഴാണ് അവനെ കണ്ടത് ..
മൂന്നാഴ്ചത്തെ ഹ്രസ്വമായ അമേരിക്കൻ സന്ദർശനത്തിൽ വീണു കിട്ടിയ ഒരു പാർട്ടിയാണ്.. അമേരിക്കയലെ മല്ലു സായിപ്പുമ്മാരെയും കുടുംബത്തെയും ഒക്കെ കാണാനും ആ സംസ്കാരം അടുത്തറിയാനും ഒക്കെയുള്ള ഒരവസരം.. പക്ഷെ കോട്ടും ടൈയ്യും..അത് എനിക്കിട്ട് ഒരു കൊട്ടല്ലേ എന്നുവരെ തോന്നി പോയി.. ഏതായാലും വരുന്നത് വരട്ടെ .. അപ്പോൾ കാണാമെന്നു തീരുമാനിച്ചു ഞാൻ വാഷിങ്ങ്ടണിലേക്കുള്ള വണ്ടി കയറി …
ജീവിതത്തിൽ കേട്ട് കേൾവി മാത്രമുള്ള പലതും അനുഭവിച്ചു കൊണ്ടിരിക്കുവായിരുന്നു ആ ദിവസങ്ങളിൽ ഞാൻ .. മുപ്പതു മണിക്കൂർ തുടർച്ചയായുള്ള വിമാന യാത്ര കൊണ്ട് തിരുവനന്തപുരത്തു നിന്നും ആവേശഭരിതനായി യാത്ര തിരിച്ച ഞാൻ അമേരിക്കയിൽ കാലു കുത്തിയപ്പോഴേക്കും തീരെ അവശനിലയിലെത്തി.. തിരുവനന്തപുരം എയർപോർട്ടിലെ കസ്റ്റംസ്.. ഇമ്മിഗ്രേഷൻ ചെക്ക് പോസ്റ്റുകളിൽ പുലി പോലെ നിന്ന ഞാൻ ഖത്തറിലേയും അമേരിക്കയിലെയും സമാന ചെക്പോസ്റ്റുകളിൽ എത്തിയപ്പോഴേക്കും എലി പോലെയായി.. അബ്ദുൽ കലാമിനെയും ഷാറൂഖ്ഖാനെയും വരെ ഉടുതുണി ഇല്ലാതെ പരിശോധിച്ച നാടാണ്.. ഏതായാലും പേരിൽ വാലോന്നുമില്ലാത്തത് കൊണ്ട് ആയിരിക്കും.. അവർ അരുതാത്തതൊന്നും എന്നെ ചെയ്തില്ല..
അവസാനം.. ചോദ്യോത്തര സെഷൻ എല്ലാം കഴിഞ്ഞ്… പാസ്പോർട്ടിൽ സീലും വച്ച്…. കറങ്ങുന്ന ബെൽറ്റിൽ നിന്നും പെട്ടികളും തപ്പിപ്പിടിച്ചു പുറത്തിറങ്ങിയപ്പോൾ രാത്രി ഏകദേശം ഒൻപതു മണിയായി.. അവിടെ എന്നെ “വെൽക്കം ടു അമേരിക്ക.. നൈസ് ടു മീറ്റ് യു .. ” എന്ന് പറഞ്ഞു സ്വാഗതം ചെയ്തതും ഇതേ രഞ്ജിത്താണ്.. നൂറ്റിഇരുപത്തഞ്ചു കിലോയും.. അഞ്ചര അടി പൊക്കവും… മൂന്നടി വീതിയുമുള്ള അവനെ കണ്ടു പിടിക്കാൻ ആദ്യം അൽപ്പ സ്വൽപ്പം പ്രയാസപ്പെട്ടങ്കിലും അവസാനം കണ്ടെത്തിയപ്പോൾ എന്തൊരാശ്വാസമായിരുന്നു .. ഇല്ലായിരുന്നെങ്കിൽ അമേരിക്കയിലെ ബോസ്റ്റൺ ജംഗ്ഷനിൽ ആ രാത്രി ഞാൻ പെട്ടിയും തൂക്കി തേരാ പാരാ നടക്കേണ്ടി വന്നേനെ…
നീണ്ട വിമാന യാത്രയും അതിനുള്ള തയ്യാറെടുപ്പും ഒക്കെയായി ഏകദേശം രണ്ടു ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ട്.. ഏതായാലും രഞ്ജിത്തിന്റെ വീട്ടിൽ ചെന്ന് സ്വസ്ഥമായി ഒന്ന് ഉറങ്ങാമെന്ന് വിചാരിച്ചു എന്റെ ഇങ്കിതം അറിയിച്ചപ്പോള്‍ അവൻ മൊഴിഞ്ഞത് ഇങ്ങനായിരുന്നു
“പിന്നേ.. നീ ഇത്രേം യാത്ര ചെയ്തു അമേരിക്കയിൽ വന്നത് ഉറങ്ങാനല്ലേ .. ഇനി തിരിച്ചു ഇന്ത്യയിൽ ചെന്നിട്ടു ഉറങ്ങിയാൽ മതി ”
അങ്ങനെ അന്നത്തെ ഉറക്കം ഗ്ലെന്‍ഫിടിച്ചും .. രഞ്ജിത്തിന്റെ മട്ടൻചാപ്സും.. രഞ്ജിത്തിന്റെ പ്രിയതമ സുനില വച്ച ബീഫ് ഫ്രൈയും ഒക്കെക്കൂടി പങ്കിട്ടെടുത്തു.. രഞ്ജിത്തും സുനിലയും നല്ല കുക്കുകളാണെന്ന് എനിക്ക് മനസ്സിലായി..
കോളേജിലെ പലകഥകളും …വീര ശൂര പരാക്രമങ്ങളും.. പുളുവടിയും.. എല്ലാം കഴിഞ്ഞുറങ്ങാൻ കിടന്നപ്പോൾ എനിക്ക് ഉറക്കം വരുന്നില്ല.. പിന്നീടാണ് മനസ്സിലായത് ..പലരും പറഞ്ഞു കേട്ടതും.. ഞാൻ പുഛിച്ചു തള്ളിയിട്ടുള്ളതുമായ ‘ജെറ്റ് ലാഗ്’ എന്ന മഹാപ്രതിഭാസം എന്നെയും പിടികൂടിയിരിക്കുന്നു….
രഞ്ജിത്ത് താമസിക്കുന്നത് ബോസ്റ്റണിലെ ന്യൂ ഹാംഷയറിയിലുള്ള സ്ട്രാത്തം എന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ഗ്രാമത്തിലാണ് ആ സ്ഥലത്തെ അമേരിക്കയിലെ കുട്ടനാട് എന്ന് വിശേഷിപ്പിക്കാമെന്നാണ് രഞ്ജിത്ത് പറയുന്നത് .. അമേരിക്കയുടെ ഹൃദയം ഗ്രാമങ്ങളിലാണ് എന്നാണ് അവന്റെ പക്ഷം.. അടുത്ത ദിവസം ന്യൂ ഹാംഷയറിലെ പ്രധാന സ്ഥലങ്ങൾ ഒക്കെ കറങ്ങിയടിച്ചു വൈകുന്നേരം ലോവൽ എന്ന സ്ഥലത്തുള്ള എന്റെ ഒരു ബന്ധുവായ ബിനിലിന്റെ വീട്ടിൽ എത്തി.. ലോവെലിൽ നിന്നും എന്റെ ഓഫീസിലേക്ക് കേവലം 20 മൈലേ ഉള്ളൂ..
രണ്ടു ദിവസം തിരക്ക് പിടിച്ച ഓഫീസി ജീവിതം കഴിഞ്ഞു മൂന്നാം ദിനം രാവിലെ ജോലിയുടെ ഭാഗമായി സീയാറ്റിലിലേക്ക് വണ്ടി കയറി.. മൂന്നു ദിവസം കൊണ്ട് ജെറ്റ് ലാഗിനോട് വിടപറഞ്ഞെന്നു വരുത്തി തീർത്ത് .. ഉറക്കമൊക്കെ ഏതാണ്ട് സെറ്റപ്പായി വന്നപ്പോഴാ ഈ സീയാറ്റിൽ ട്രിപ്പ്.. അവിടെ ബോസ്റ്റണിലേക്കാൾ മൂന്നു മണിക്കൂർ പിറകോട്ടാ സമയം.. വിധിയെ തടുക്കാൻ നമ്മെ കൊണ്ടാവില്ലല്ലോ.
ആ വീക്കെൻന്റ് അവിടെയുള്ള സുഹൃത്തുക്കളായ ജിജോയുടെയും രാജേഷിനെയും കൂടെ സിയാറ്റിൽ നഗരം ചുറ്റി കണ്ടു. ഗ്രീൻ ലേക്ക് സിയാറ്റലിന്റെ സൌന്ദര്യമാണ്.. വെള്ളത്തിലുടെയും റോഡിലൂടെയും ഓടുന്ന സിയാറ്റില്‍ ഡക്ക് ടൂര്‍ വണ്ടി എന്നെ അത്ഭുതപ്പെടുത്തി.. സിയാറ്റിലെ മാര്‍ക്കെറ്റും.. അവിടുത്തെ പലതരം പഴങ്ങളും, പച്ചക്കറികളും, മത്സ്യങ്ങളും പുതിയ അനുഭവമായിരുന്നു.. ലോക പ്രസിദ്ധ കോഫിഷോപ്പ് ശൃംഘലയായ സ്റ്റാര്‍ബകസിന്റെ ആദ്യത്തെ കടയില്‍ കയറി ഒരു കാപ്പിയും കുടിച്ചു.. . കഞ്ചാവ് അടിക്കാന്‍ ലൈസന്‍സുള്ള സ്ഥലമായതുകൊണ്ട് അതും കത്തിച്ചു തലയും പുകച്ചിരിക്കുന്ന കറുത്തതും വെളുത്തതുമായ സായിപ്പന്‍മാരെയും മദാമ്മമാരെയും കണ്ടു..
തിരികെ ജിജോയുടെ വീട്ടിലേക്ക് മടങ്ങും വഴി മൈക്രോസോഫ്റ്റിന്റെയും മറ്റു പല ഐ ടി ഭീമന്‍മാരുടെയും പടുകൂറ്റന്‍ സൗധങ്ങളും വിശാലമായ കാമ്പസ്സുകളും കണ്ടു .. എന്നെ പോലെ പല കമ്പ്യൂട്ടർ എഞ്ചിനീയഴ്സിന്റെയും സ്വപ്നമായ മൈക്രോസോഫ്റ്റ്.. ലോകത്തിന്റെ ഗതിമാറ്റിയ.. ലോകത്തെ നിയന്ത്രിക്കുന്ന മൈക്രോസോഫ്റ്റ്.. അങ്ങനെ റോഡിൻറെ ഇരു വശത്തും അഹങ്കാരത്തോടെ മാനം മുട്ടെ നില്ക്കുന്നു. ജിജോ ഒരു മൈക്രോസോഫ്റ്റ് എംപ്ലോയീ ആയതുകൊണ്ട് അവരുടെ പല ഓഫിസുകളിലും മ്യൂസിയത്തിലും കേറാനും സാധിച്ചു..
അടുത്ത വീകെന്റില്‍ ബിനിലിന്റെയും കുടുംബത്തിന്റെയും കൂടി ബോസ്റ്റൻ നഗരം കാണാനായി ഇറങ്ങി. ബോസ്റ്റണ്‍ ഡൌണ്‍ ടൌണ്‍ നല്ലൊരു ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.. അംബര ചുംബികളായ മഹാസൗധങ്ങളും പല നിറത്തിലുള്ള ഇലകലും.. മരങ്ങളും..പൂക്കളും . ജനങ്ങളും.. എല്ലാം എനിക്ക് നവ്യാനുഭവമായിരുന്നു.. കടലിൽ പോയി തിമിംഗലങ്ങളെ കാണുവാനുള്ള ഭാഗ്യവും ആ യാത്രയിൽ ലഭിച്ചു..
അങ്ങനെ ജോലിയും.. യാത്രയും.. കാഴ്ചകളും.. മറ്റുമായി രണ്ടാഴ്ച പെട്ടന്ന് കടന്നു പോയി . രഞ്ജിത്തിന്റെ മകന്റെ ആദ്യകുര്‍ബാന ആ വീക്കെന്റിലാണ് ..ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ശാന്താറാമും ബോസ്ടനില്‍ എത്തുമെന്ന് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു.. വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ ശാന്താറാം(ശാന്തപ്പൻ) താമസിക്കുന്ന ഹോട്ടലില്‍ എത്തി.. ആദ്യ കുര്‍ബാനയുടെ ചടങ്ങില്‍ കോട്ടിടുന്ന കാര്യം ശാന്തപ്പനോട് സൂചിച്ചപ്പോള്‍ “എന്റെ പട്ടിയിടും കോട്ട്” എന്നായിരുന്നു അവന്റെ പ്രതികരണം.. ഏതായാലും അടുത്ത ദിവസം അതിരാവിലെ ഞങ്ങള്‍ ഹോട്ടലില്‍ നിന്നും രഞ്ജിത്തിന്റെ വീട്ടില്‍ എത്തി..
രഞ്ജിത്തും കുടുംബവും ആദ്യകുര്‍ബാനയുടെ ചടങ്ങുകളുടെ തിരക്കിലാണ്.. ന്യൂഹാംപ്‌ഷെറിലെ ഒരു മുന്തിയ ക്ലബ്ബില്‍ വച്ചാണ് പാര്‍ട്ടി.. പാര്‍ട്ടിഹാള്‍ മോടിപിടിപ്പിക്കാൻ കുറെ അലങ്കാര മത്സ്യങ്ങളും അവയെ ഇട്ടുവെക്കാൻ അഞ്ചാറു ഗ്ലാസ് വേസുകളും ഞങ്ങളെ ഏൽപ്പിചിട്ട് രഞ്ജിത്തും കുടുംബവും കുർബാനയുടെ ചടങ്ങുകൾക്കായി പള്ളിലേക്കിറങ്ങി.. രഞ്ജിത്തും മകനും കൊട്ടും ടൈയ്യും ഒക്കെ കെട്ടിയിട്ടുണ്ടായിരുന്നു.. കാറിൽ കയറി പോകാൻ തുടങ്ങിയപ്പോൾ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു
“ഡാ.. നീ കോട്ടിട്ടു കൊണ്ടേ വരാവൂ… എന്നെ നാറ്റിക്കരുത് പ്ലീസ് ”
ഞങ്ങൾ കുളിച്ചു ഫ്രഷായി കോട്ടൊന്നുമിടാതെതന്നെ നേരെ ക്ലബ്ബിലേക്കു തിരിച്ചു.. പോകുന്ന വഴി കൊട്ടിട്ടില്ലെങ്കിൽ ക്ലബ്ബിൽ വച്ചുണ്ടാകാവുന്ന പ്രത്യാഘാതത്തെ പറ്റിയുള്ള എന്റെ ആശങ്ക ഞാൻ പങ്കുവെച്ചപ്പോൾ “നമ്മൾ അലങ്കാര മത്സ്യത്തിന്റെ ആളുകളാണെന്നു പറഞ്ഞാൽ മതി ” എന്ന് ശാന്തപ്പൻ സമാധാനിപ്പിച്ചു ..
ക്ലബ്ബിൽ ഞങ്ങൾ കണ്ട കാഴ്ച ശരിക്കും ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.. ഷോർട്സും.., മിനീസും.., ടി ഷർട്ടും ഇട്ടുകൊണ്ട് സായിപ്പുമാരും മദാമ്മമാരും സ്വൈരവിഹാരം നടത്തുന്നത് രഞ്ജിത്തിന്റെ വർണ്ണനയിലുള്ള ക്ലബിന്റെ ബൈലോസുമായി പുലബന്ധം പുലർത്തുന്നതായിരുന്നില്ല.. ഏതായാലും ആ കാഴ്ചകണ്ടപ്പോൾ എന്റെ ആശങ്കകൾ അസ്ഥാനത്താണെന്ന് എനിക്ക് മനസ്സിലായി….
ബോസ്റ്റണിലുള്ള തന്നെയുള്ള ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ജിയോയും കുടുംബവും ചടങ്ങിന് വരുമെന്ന് ശാന്തപ്പൻ പറഞ്ഞു.. ജിയോയോടും കൊട്ടിന്റെ കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അറിയാനായി ശാന്തപ്പൻ അവനെ വിളിച്ചു..
“ഡാ ജിയോ.. നീ എപ്പോ വരും “..
“വന്നുകൊണ്ടിരിക്കുവാ .. 15 മിനിറ്റിൽ എത്തും ”
” നീ കോട്ടും ടൈയ്യും ഒക്കെ ഇട്ടിട്ടുണ്ടോ ”
“ടൈ ഇല്ലടാ.. പേരിനൊരു കോട്ടുണ്ട്”.
” ഇവിടെ ഭയങ്കര സ്ട്രിക്റ്റാ… ടൈ ഇല്ലാതെ ആരെയും അകത്തോട്ടു കേറ്റുന്നില്ല”
“ആണോ.. കലിപ്പായല്ലോ.. ഞാൻ ഏതെങ്കിലും ഷോപ്പിൽ നിന്നും ഒരു ടൈ മേടിക്കാം ”
“മേടിക്കുമ്പോൾ ഒരെണ്ണം കൂടിമേടിച്ചോ.. ഞാനും ടൈ കൊണ്ടുവന്നില്ല.. ”
സംഭാഷണം കഴിഞ്ഞു ഫോൺ കട്ട് ചെയ്തു ജിയോയെ പറ്റിച്ച സന്തോഷത്തിൽ ഞങ്ങൾ മതിമറന്നു ചിരിച്ചുകൊണ്ട് നിന്നപ്പോൾ രഞ്ജിത്തിന്റെ ബോസ്റ്റൺ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി തുടങ്ങി..വന്നവരിൽ രണ്ടു പേരൊഴികെ എല്ലാവരും കോട്ടും ടൈയ്യും ധരിച്ചിരുന്നു.. ഇതിനിടയിൽ രഞ്ജിത്തും എത്തി .. കോട്ടിന്റെ കാര്യത്തിൽ ഭൂരിപക്ഷം സുഹൃത്തുക്കളെയും വിശ്വസിപ്പിക്കാൻ അവനു സാധിച്ചതിന്റെ ഒരു ആത്മസംതൃപ്തി അവന്റെ മുഖത്തും ചേഷ്ടകളിലും പ്രകടമായിരുന്നു.. പറ്റിക്കപെട്ടു എന്ന് മനസ്സിലാക്കിയപ്പോൾ സുഹൃത്തുക്കളിൽ ചിലർ വന്നു ഭേഷായി രഞ്ജിത്തിനെ ചീത്തയും വിളിക്കുന്നുണ്ടായിരുന്നു ..
കോളേജിൽ രഞ്ജിത്തിന് 80 : 20 (ഐറ്റി ട്വന്റി ) എന്നൊരു പേരുള്ള വിവരമൊന്നും അവന്റെ നിഷ്കളങ്കരായ അമേരിക്കൻ ഫ്രണ്ട്സിന് അറിയില്ലായിരുന്നു.. പൊതുവെ പുളുവടിയുടെ ഉസ്താദായത് കൊണ്ട് എന്തുപറഞ്ഞാലും 80 ശതമാനം തള്ളാണെന്നും 20 ശതമാനം വിശ്വാസവിച്ചാൽ മതിയെന്നും കോളേജിൽ പഠിച്ചപ്പോൾ പാട്ടായിരുന്നു എന്ന കാര്യം ഞാൻ പറഞ്ഞപ്പോൾ കൂട്ടച്ചിരിയുയർന്നു ..
ഏറ്റവും അവസാനമാണ് ജിയോ എത്തിയത് .. കോട്ടും ടൈയ്യും ഒക്കെ കെട്ടി വളിച്ച ഒരു ചിരിയും ഫിറ്റ് ചെയ്‌തു ഞങ്ങളുടെ അടുത്തേക്ക് അവൻ മന്ദം മന്ദം നടന്നു വന്നു .. കയ്യിൽ ശാന്തപ്പനായി വാങ്ങിയ പുതിയ ടൈയ്യും ഉണ്ടായിരുന്നു.. സാദാ വേഷത്തിൽ ഞങ്ങളെ കണ്ടു കാര്യം മനസ്സിലാക്കിയ അവൻ രഞ്ജിത്തിനെയും ശാന്തപ്പനെയും എന്നെയും വായിക്കു രുചിയായി തെറി വിളിച്ചു .. എന്നിട്ടും “തള്ളേ… കലിപ്പുകള് തീരണില്ലല്ലോ” എന്ന മട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു ….
ക്ലബ്ബിന്റെ അടുത്തുവരെ വന്നിട്ട് 30 മൈലോളം തിരികെപ്പോയാണ് ജിയോ ടൈ മേടിച്ചു കൊണ്ടുവന്നത് എന്ന സത്യം പിന്നീടാണ് ഞങ്ങളറിഞ്ഞത്…
ചടങ്ങുകൾ തുടങ്ങി.. പങ്കെടുത്ത എല്ലാവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് രഞ്ജിത്തിന്റെ മകൻ ആരോൺ ഒരു ഹ്രസ്വ പ്രസംഗം നടത്തി.. ഇത്രയും ആൾക്കാരുടെ മുന്നിൽ ഒരു വിറയിലും ചമ്മലും ഇല്ലാതെ സ്മാർട്ടായി പ്രസംഗിക്കാൻ അവനു കഴിഞ്ഞത് എന്നെ അതിശയിപ്പിച്ചു.. രണ്ടാഴ്ച മുൻപ് ആരോണിനെ ആദ്യമായി കണ്ടപ്പോൾ, അവൻ സ്വന്തമായി ഡെവലപ്പ് ചെയ്ത കമ്പ്യൂട്ടർ ഗെയിം എന്നെ കാണിച്ചു ഞെട്ടിച്ചിരുന്നു.. പത്തുവയസ്സു പോലും തികയുന്നതിനു മുൻപ് തരക്കേടില്ലാത്ത ഒരു പ്രോഗ്രാമ്മർ ആകാൻ ആരോണിന് കഴിഞ്ഞിരുന്നു..
ചടങ്ങു കഴിഞ്ഞു ബിയറും.. വിസ്‌കിയും.. ബീഫും.. ചിക്കനും ..മട്ടണും കൊണ്ട് പാർട്ടി ഹോൾ നിറഞ്ഞു .. ഒരു അമേരിക്കൻ പാർട്ടിയുടെ എല്ലാ ആർഭാടങ്ങളും നിറഞ്ഞ പാർട്ടിയായിരുന്നു അത്..
ബോസ്റ്റണിലെ രഞ്ജിത്തിന്റെ സൗഹൃദവലത്തിലുള്ള മിക്ക മലയാളി ഫാമിലിയും അവിടെ സന്നിഹിതരായിരുന്നു.. വെടിപറച്ചിലും വീമ്പടിക്കലും ഒക്കെയായി രണ്ടു മൂന്നു മണിക്കൂർ.. യാത്രകൾ, സ്ഥലങ്ങൾ, ഇൻവെസ്റ്മെന്റുകൾ, ബിസിനസ്സ്.. ഹെൽത്ത് ടിപ്സ് എന്നുവേണ്ടാ ലോകത്തുള്ള പലതിനെ പറ്റിയും ചർച്ചകൾ നടന്നു.. ആ അമേരിക്കൻ കുടുംബങ്ങളുടെ കൂടെ ചർച്ചകളിൽ എന്നെകൊണ്ടാവും പോലെ ഞാനും കൂടി..
പിന്നെ ഓരോരുത്തരായി പിരിഞ്ഞു അവസാനം ഞാനും, ശാന്തപ്പനും, ജിയോയും കുടുംബവും രഞ്ജിത്തിന്റെ വീട്ടിൽ തങ്ങി .. കോളേജ് ജീവിതത്തിലെ വീര ശൂര പരാക്രമണങ്ങളും തമാശകളും ഗ്ലെൻഫെഡിച്ചും വീണ്ടും അയവിറക്കി ആ രാത്രിക്കു ഞങ്ങൾ വിടപറഞ്ഞു ..
അടുത്ത ദിവസം രാത്രിയാണ് എന്റെ ഇന്ത്യയിലേക്കുള്ള മടക്കം.. ഞായറാഴ്ച അമേരിക്കൻ കുത്തക മുതലാളിത്തിന്റെ പ്രതിരൂപമായ വാൾമാർട്ട് സന്ദർശിച്ചു.. ചോക്ലേറ്റ്സും..ഫാൻസി ഐറ്റംസും.. കോസ്മെറ്റിക്ക്‌സും.. മൂന്നാഴ്ച മിച്ചം പിടിച്ച ഡോളേഴ്‌സ് തിന്നു തീർത്തു .. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വൈകുന്നേരം രഞ്ജിത്ത് എന്നെ ബോസ്റ്റൺ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു .. വീണ്ടും കാണാം എന്ന് പറഞ്ഞു അകത്തു കയറി സെക്യൂരിറ്റി ചെക്കപ്പ് ക്യൂവിൽ നിന്നപ്പോൾ.. മൂന്നാഴ്ച പെട്ടന്നങ്ങു തീർന്നുപോയി എന്ന് തോന്നിപ്പോയി .. വീണ്ടും വരാൻ അവസരമുണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ ഞാൻ അമേരിക്കയോട് താത്കാലികമായി വിടപറഞ്ഞു ..
Leave a Reply