real life stories


പതിനാലു ദിവസത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി ദുബായി എയർപ്പോർട്ടിൽ എത്തിയപ്പോൾ ഞങ്ങൾക്ക് നാലുപേർക്കും യാത്രയയക്കാൻ വന്ന എന്റെ പെങ്ങൾക്കും കുടുംബത്തിനും എന്തൊക്കയൊ ഒരു വിഷമം… എന്റെ മകൾക്ക് .. ദുബായിയെയും..അവളുടെ അപ്പയുടെ കുട്ടികളെയും (അപ്പ അപ്പച്ചിയുടെ ചെറു രൂപമാണ് ) .. അപ്പയുടെ ഫ്ളാറ്റിനെയും വിടുന്നതായിരുന്നു പ്രയാസം. മകന് അവിടുത്തെ വിശാലമായ റോഡുകളെയും.. അതിലൂടെ ചീറിപ്പായുന്ന പലതരം കാറുകളെയും.. വമ്പൻ മാളുകളെയും..അപ്പയുടെ ഫ്ളാറ്റിലെ മറ്റു കുട്ടികളൊത്തുള്ള കളികളേയും കളിപ്പാട്ടങ്ങളെയും .. വിട്ടുപിരിയുന്നതായിരുന്നു പ്രയാസം. പതിനാലു ദിവസം കൊണ്ട് കിച്ചുവിന്റെ (കിച്ചു എന്റെ പെങ്ങളുടെ മൂത്ത മകനാണ്) കൂട്ടുകാർ മുഴുവൻ അവന്റെയും കൂട്ടുകാരായിരുന്നു..മമ സഖിക്കും എന്തൊക്കയോ വിഷമങ്ങളൊക്കെ ഉണ്ടെങ്കിലും അത് എന്താണെന്നു വ്യക്തമാക്കിയില്ല.. അവസാനം ദുബായിയോട് വിട പറയുന്നു എന്ന് ഞാൻ ബിനോയിയൊട് (ബിനോയ്‌ എന്റെ പെങ്ങളുടെ ഭർത്താവാണ് ) പറഞ്ഞപ്പോൾ.. അത് തിരുത്തി ‘താത്കാലികമായി വിടപറയുന്നു’ എന്ന് മാറ്റി പറയാൻ ബിനോയ് ആവശ്യപ്പെട്ടു.. അതെ.. ഈ വിടവാങ്ങൽ താത്കാലികമാണ് .. അവസരം ഒത്തുവന്നാൽ ഇനിയും പോകണമെന്ന ദൃഡ നിശ്ചയത്തോടെ ഞങ്ങൾ ദുബായിയിൽ നിന്നും വിമാനം കയറി …

പതിനാലു ദിവസം മുമ്പ് ഒരു വെള്ളിയാഴ്ച രാത്രി ഏകദേശം പതിനൊന്നു മണിക്കാണ് ദുബായിയിൽ ലാന്റ് ചെയ്തത് .. വിവിധ വർണ്ണങ്ങളിലുള്ള പലതരം വൈദ്യുതാലങ്കാരങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങി അതി സുന്ദരിയായി ദുബായി….പകലിനേക്കാളും രാത്രിയെ സ്നേഹിക്കുന്ന… രാത്രിയിൽ ശോഭിക്കുന്ന ദുബായി.. .. അംബര ചുംബികളായ മഹാസൗധങ്ങൾ, ദീപാലങ്കാരങ്ങളിൽ അന്യോന്യം മത്സരിക്കുന്നു .. ലോകത്തെ ഏറ്റവുംഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ അവയുടെ ഇടയിൽ തലയുയർത്തി നില്ക്കുന്നു.. എങ്ങും വിശാലമായ ബഹുവരി പാതകൾ.. അതിലൂടെ ചീറിപ്പായുന്ന ചെറുതും വലുതുമായ പലതരം വാഹനങ്ങൾ.. പാതകൾക്ക് മുകളിലൂടെ ഒച്ചയില്ലാതെ അതിലും വേഗത്തിൽ പായുന്ന ദുബായി മെട്രോ…. അങ്ങിങ്ങ് വെള്ള പൈജാമയും ബെൽറ്റിട്ട തൊപ്പിയും വെച്ച ദുബായിയുടെ സ്വന്തം അറബികൾ.. അവരുടെ പത്തിരട്ടി ഇന്ത്യക്കാർ… അതിൽ പകുതിയും നമ്മൾ ..മലയാളികൾ..പിന്നെ കറുത്തതും വെളുത്തതുമായ കുറെ ടൂറിസ്റ്റുകൾ . കുറച്ചു ഈന്ത പനകളും… അതാണ്‌ ഞാൻ കണ്ട ദുബായ് ..

ദുബായി – ഷാർജ അതിർത്തിയിലാണ് എന്റെ പെങ്ങളുടെ താമസം.. ദുബായിൽ നിന്നും ഷാർജയിലേക്ക് കടന്നപ്പോൾ തന്നെ ദുബായിയല്ല ഷാർജ എന്ന് വ്യക്തമാക്കുന്ന തരത്തിൽ കാഴ്ചകൾ മാറി..ഷാർജയിൽ കൂറ്റൻ കെട്ടിടങ്ങളുടെ ഒരു സമ്മേളനം തന്നെയായിരുന്നു.. അടുത്തടുത്ത്‌ നാൽപ്പതു മുതൽ അമ്പതു നിലവരെ പൊക്കത്തിൽ അന്യോന്യം മത്സരിക്കുന്നകെട്ടിടങ്ങൾ . .. ഷാർജയിൽ വാടക കുറവായതാണ് കെട്ടിടങ്ങളുടെ അതിപ്രസരത്തിന് കാരണമെന്ന് ബിനോയ് പറഞ്ഞു.. അങ്ങിനെയുള്ള ഒരെണ്ണത്തിന്റെ മുപ്പത്തിരണ്ടാം നിലയിലാണ് അവരുടെ അപ്പാർട്ട്മെന്റ്..അതിൽ നാലാമത്തെ നിലയിൽ കാർ പാർക്ക് ചെയ്തു പല തരം മോഹങ്ങളും സ്വപ്നങ്ങളും ആകാംഷയും കൊണ്ടുപോയ ലഗ്ഗേജുമായി നേരേ ഫ്ളാറ്റിൽ എത്തി.

അവിടെ ബിനോയിയുടെ കൂടെ സ്മാളുമടിച്ചു അത്താഴവും കഴിച്ച് .. കണ്ട കാഴ്ചകളും.. കാണാത്ത കാഴ്ചകളും… കാണാനുള്ള കാഴ്ചകളും അയവിറക്കി ആദ്യ ദിനം ഉറങ്ങാൻ കിടന്നപ്പോൾ വെളുപ്പിന് നാലുമണി ..

അപ്പോൾ മനസ്സിലെവിടയോ നാടോടിക്കാറ്റിലെ മാമുക്കോയയുടെ പ്രസിദ്ധമായ ആ ഡയലോഗ് ഓടിയെത്തി .. “മക്കളേ…. ആ കാണുന്നതാണ് ദുബായി ..” പിന്നെ ആ രണ്ടറബി വാക്കുകളും ..” അസലാമു അലെക്കും .. വാ അലേക്കു ഉസലാം …. ”

അതെ.. ഞങ്ങൾക്കനുവദിച്ച മുറിയിലെ ജനാലയിലൂടെ നോക്കിയാൽ ദുബായി കാണാം. ആകാശം മുഴുവൻ പ്രകാശിക്കുന്ന കോടിക്കണക്കിനു നക്ഷത്രങ്ങളെ പോലെ.. ദീപലങ്കാരാങ്ങളാൽ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരിയായ ദുബായി….

പിറ്റേ ദിവസം കണ്ണ് തുറന്നത് ഉച്ചക്ക് ഒരു മണിക്കാണ് .. പിന്നീടങ്ങോട്ടുള്ള മിക്കദിവസങ്ങളിലും അതുതന്നെയായിരുന്നു സ്ഥിതി .. ഓരോ ദിവസവും നിറമുള്ള കാഴ്ചകള്‍ ആയിരുന്നു.. ഏക്കറു കണക്കിന് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന… ലോകത്തിലെ ഏറ്റവും വലിയ മാളായ ദുബായ് മാൾ ഉൾപ്പടെയുള്ള കൂറ്റന്‍ മാളുകള്‍ .. … ഡിസംബറിന്റെ തണുപ്പിൽ പുതപ്പു വിരിച്ചുറങ്ങുന്ന വിശാലമായ ബീച്ചുകള്‍ .. മരം കോച്ചുന്ന തണുപ്പ് നല്കുന്ന മനുഷ്യ നിര്‍മ്മിതമായ മഞ്ഞു മലകള്‍ … അതിലൂടെ ചീറിപ്പായുന്ന സ്കേറ്റിംഗ് അഭ്യാസികള്‍ .. ലോകത്തിലെ ഏറ്റവും വലിയ മറൈൻ അക്വേറിയം..അതിലൂടെ നീന്തി തുടിക്കുന്ന സ്രാവുകളും തിരണ്ടിയും ഉൾപ്പടെ പലതരം മീനുകൾ…കൊതിയൂറും വിഭവങ്ങളുമായി എങ്ങും ഫുഡ്‌ കോർട്ടുകൾ.. എല്ലാവരെയും രസിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ആജ്നാനുവര്‍ത്തികളായ ഡോള്‍ഫിനുകള്‍ .. എങ്ങും പൂക്കളാല്‍ സമൃദ്ധവും സമ്പുഷ്ടമായ മിറാക്കിള്‍ ഗാര്‍ഡന്‍ .. അവസാനം ബുര്‍ജ് ഖലീഫയിലൂടെ ലോകത്തിന്റെ നെറുകയില്‍ .. എല്ലാത്തിനും മൂക സാക്ഷികളായി അതിശയത്തോടെ ഞങ്ങളും..

ദുബായിയുടെ പ്രൌഡിയും ഷാർജയുടെ തിരക്കും തീരെയില്ലാത്ത ‘ഉം അൽ ഖുവെയിൻ’ എന്ന സ്ഥലംഞങ്ങൾക്ക് കേരളത്തിലെ ഒരു കടലോര പട്ടണത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു. അവിടെ ഉള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കോഴിയും മീനും ബാർബിക്ക്യു ചെയ്തു കഴിച്ചത്  തികച്ചും നവ്യാനുഭാവമായിരുന്നു.. വെള്ളിയാഴ്ച പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ വേണ്ടപ്പെട്ട ദിവസമാണ് … അങ്ങിനെ ഒരു വെള്ളിയാഴ്ചയാണ് …ആയിരത്തി മുന്നൂറു ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മുഷ്രിഫ് പാർക്കിൽ പോയത്,, അവിടെ ചെന്നപ്പോഴാണ് ദുബായിയിലെ ദേശീയ ആചാരമാണ്  ബാർബിക്ക്യു എന്ന് മന്നസ്സിലായത്   .. പ്രവാസികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞ ആ പാർക്കിൽ എല്ലായിടത്തും ബാർബിക്ക്യു അടുപ്പിൽ നിന്നു പുക ഉയരുന്നുണ്ടായിരുന്നു … അവിടെ ഞങ്ങൾക്കിരിക്കാനായി ഒരു സ്ഥലം കണ്ടെത്താൻ തന്നെ നന്നേ ബുദ്ധിമുട്ടി.. എങ്കിലും അന്ന് ബാർബിക്ക്യു ചെയ്തു തിന്ന കോഴിയുടെയും.. സുൽത്താൻ (നവര, ചെങ്കലവ) എന്ന മീനിന്റെയും രുചി ഇന്നും നാവിൽ തുടിച്ചു നില്ക്കുന്നു….

ബർദുബായി എന്ന സ്ഥലത്തെ ക്രീക്കിലൂടെയുള്ള തടി വള്ളത്തിലുള്ള യാത്രയും..അവിടുത്തെ മ്യൂസിയത്തിലെ ദുബായിയുടെ വളർച്ച വരച്ചുകാട്ടുന്ന സംഭവങ്ങളും എല്ലാം ആർക്കും ദുബായിയോട് ഒരു ഇഷ്ടം തോന്നിപ്പിക്കും..

ഗൾഫ്‌ എന്ന വാക്ക് കേട്ടനാൾ മുതൽ അനുബന്ധമായി കേട്ടുവരുന്ന ജെബലലി, ഖുസൈസ് , കരാമ, പാം ജുമേറിയ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനങ്ങളും . അൽ എയിനിലേക്കുള്ള യാത്രയും.. അൽ എയിൻ സൂവിലെ പെൻഗ്വിനുകളും..കിളികളും.. ഭീമാകാരമുള്ള കഴുകൻമാരും പരുന്തുകളും ഉൾപ്പെട്ട പക്ഷി പ്രദർശനവും എല്ലാം ഒരിക്കലും മറക്കാത്ത അല്ലെങ്കിൽ മരിക്കാത്ത ഓർമ്മകളാണ് ..

ഇതെല്ലാം ദുബായിയുടെ നിറമുള്ള കാഴ്ചകൾ .. നാട്ടിലെ ഗൾഫുകാരന്റെ യാതൊരു പത്രാസുമില്ലാതെ അറബികളുടെയും നാടനും മറുനാടനുമായ മുതലാളികളുടെയും മുന്നിൽ ഓഛാനിച്ച് നിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന വലിയൊരു തൊഴിലാളി സമൂഹത്തെയും അവിടെ കാണാൻ പറ്റി. മലയാളികളുടെ സ്വന്തം ഇക്കയുടെ (യൂസഫലി) ലുലു മാൾ മുതൽ ലോകത്തെ ഏറ്റവും വലിയ മാളായ ദുബായി മാൾ വരെ എവിടെ ചെന്നാലും കാണാം.. തൂപ്പുകാരനായി..ഡ്രൈവറായി… വേസ്റ്റ് എടുക്കുന്നവനായി..പാചകക്കാരനായി .. ബില്ലടിക്കുന്നവനായി.. കാഷ് കൌണ്ടറിൽ.. അങ്ങിനെ എവിടെയും എല്ലു മുറിയെ പണിയെടുക്കുന്ന മലയാളികളെന്ന തൊഴിലാളി പ്രവാസ സമൂഹം.. അവരുടെ യാതനകളും വേദനകളും അടുത്തറിയാൻ ഒരവസരം ലഭിച്ചില്ല…

ഏതായാലും പതിനാലു ദിവസം.. പതിനാലു മണിക്കൂറിന്റെ വേഗതയിൽ പാഞ്ഞു പോയി.. അവസാന ദിവസം നാട്ടിലേക്കുള്ള പെട്ടി പാക്ക്  ചെയ്തുകൊണ്ടിരുന്നപ്പോൾ മകൾ വന്നൊരു ചോദ്യം.. അച്ഛാ.. അച്ഛക്കു ദുബായിൽ ജോലി കിട്ടില്ലേ .. എനിക്ക് നാട്ടിൽ  പോകേണ്ടാ.. ഇവിടെ നിന്നാൽ മതി… ഞാൻ അവളെ സമാധാനിപ്പിച്ചു.. നമ്മുടെ നാടെന്നു പറഞ്ഞാൽ  ദൈവത്തിന്റെ സ്വന്തം നാടാ .. അച്ഛക്ക് അവിടെ നില്ക്കുന്നതാണി ഷ്ടം.. നമുക്ക് ഇനി രണ്ടായിരത്തി ഇരുപതിൽ ദുബായി എക്സ്പൊ നടക്കുമ്പോൾ വരാം.. ഏതായാലും നാളെ നമ്മൾ പോകും..പാക്കിംഗ് എല്ലാം കഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ..ദുബായിയോട് വിടപറയാൻ നേരമായി..ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പുറത്തു അതി ഭയങ്കരമായ മഴ.. ഞങ്ങളുടെ ദുഃഖത്തിൽ ദുബായിയും പങ്കു ചെരുകയാണോ എന്ന് തോന്നി.. ആ മഴയത്തും ദുബായി സുന്ദരിയായിരുന്നു….

അങ്ങനെ ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടില വന്നിറങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു.. ഇന്നലെ വൈകുന്നേരം ഓഫീസിൽ നിന്നും തിരികെ വന്നപ്പോൾ മകൾ ഓടി വന്നു എന്നോട് ചോദിച്ചു

“അച്ഛാ… ദുബായി എക്സ്പൊയിക്കിനി എത്ര ദിവസം ഉണ്ട്  !!!!”

Comments on: "ദുബായിയോട് വിടപറയുമ്പോൾ (താത്കാലികമായി) …." (1)

  1. Haha…appo evidannanu BBQ inspiration..
    Ani, as we discussed, you should plan the trip to Ambili amma’s place this summer, ok ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Tag Cloud

%d bloggers like this: