real life stories

Archive for August, 2013

അങ്ങനെ ഒരു ഓണക്കാലം

അങ്ങനെ വീണ്ടുമോരു ചിങ്ങ മാസം വന്നെത്തി .. മറ്റൊരു ഓണക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് എല്ലാ മലയാളികളും…രൂപ ഒരു ഡോളറിനു 70 ലേക്ക്  കൂപ്പു കുത്തികൊണ്ടിരിക്കുന്ന ഈ സമയത്ത് .. ചിക്കന് 150 രൂപയും.. രസകദളി അഥവാ ഞാലിപൂവൻ പഴത്തിന് 70 രൂപയും… അരിക്ക് 50 രൂപയും.. സവാളക്ക് 100 രൂപയുമുള്ള  ഈ ഓണക്കാലത്ത് എന്തല്ലാം വിറ്റാൽ മല്ലൂസിനു ഓണം ഉണ്ണാം എന്ന്  കണ്ടറിയണം.. എന്നാലും എന്നൊക്കെ ആയാലും മിക്കവർക്കും  ഓണം എന്നു കേൾക്കുമ്പോൾ കുട്ടിക്കാലവും അന്നത്തെ ഓണവും അതിന്റെ ഒരു സന്തോഷവും അഭിമാനവും.. ആഭിജാത്യവും.. ആഘോഷവും.. ഒക്കെയാണ്  ..

പച്ച വിരിച്ച നെൽപ്പാടങ്ങളും.. ചറിയ തോടുകളും..ചെറുതും വലുതുമായ കുളങ്ങളും.. പലതരം ചെടികളും.. ഇടതൂർന്നു വളർന്ന മരങ്ങളും സ്നേഹം നിറഞ്ഞനാട്ടുകാരും എല്ലാമുള്ള (എല്ലാം ഉണ്ടായിരുന്ന എന്ന് വേണം ഇപ്പോൾ പറയാൻ) മുതുകുളം എന്ന ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലവും അന്നത്തെ ഓണവും..അന്നത്തെ ആഘോഷങ്ങളുമാണ് എന്റെ മനസ്സിൽ ഓണമെന്നു  കേൾക്കുമ്പോൾ ഇന്നും ഓടിയെത്തുന്നത്.. അവിടെ എന്റെ അച്ഛന്റെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.. കുടുംബം ഇന്നും അവിടത്തന്നെ..

കൂട്ടുകുടുംബമായിരുന്നില്ലെങ്കിലും കുടുംബത്ത്  താമസിക്കുന്നത് കൊണ്ട്  അച്ഛന്റെ സഹോദരീസഹോദരൻമാരുടെ മക്കളെല്ലാം ഓണത്തിന് വീട്ടിലെത്തുമെന്നതായിരുന്നു അക്കാലത്തെ ഓണത്തിന്റെ ഒരു പ്രത്യേകത.. എല്ലാവർക്കും അവിട്ടം നാളിൽ ഞങ്ങളുടെ വീട്ടിലാണ്  ഓണസദ്യ.. അന്നൊക്കെ വല്ലപ്പൊഴുമൊരിക്കലാണ്  വീടുകളിൽ ഇറച്ചിക്കറി  ഉണ്ടാക്കുന്നത്. ഇന്നത്തെ പോലെ ബ്രോയിലർ ചിക്കണ്‍ അന്ന് സുലഭമല്ലാത്തത് കൊണ്ട് വീട്ടിൽ  വളർത്തുന്ന പൂവൻ കോഴികളുടെയും പ്രായമായ പിട കോഴികളുടെയും, പൂവൻ താറാവുകളുടേയും  കഷ്ടകാലമാണ് ഓണക്കാലം..  പല നാട്ടിലും ഓണത്തിന് ഇറച്ചി വയ്ക്കുമോ എന്ന്  എനിക്കിപ്പോഴും നിശ്ചയമില്ല.. പക്ഷെ ഞങ്ങളുടെ നാട്ടിൽ മിക്കവീട്ടിലും ഓണത്തിന്  ഇറച്ചിക്കറി അന്നും ഇന്നും ഒരു അവിഭാജ്യ ഘടകം തന്നെയാണ്.. അന്നത്തെ ആ ഇറച്ചി കറിയുടെ രുചി ഓർക്കുമ്പോൾ ഇന്നും നാവിൽ വെള്ളമൂറും..

ഓണത്തിന് മുന്നോടിയായി വീട്ടിലെ രണ്ടു പ്ളാവുകളിൽ ഊഞ്ഞാലിടുമായിരുന്നു. ഇന്നത്‌ വീടിന്റെ സണ്‍ ഷെയ്ഡിന്റെ രണ്ടു കൊളുത്തിൽ ഒതുങ്ങി.. അന്ന് ഊഞ്ഞാലിൽ ചില്ലാട്ടം പറക്കുക എന്നോരഭ്യാസം ഉണ്ട്. ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആടുന്ന ഒരു രീതിയാണ് അത് . പിറകിലോട്ടു പോയി കാലുകൊണ്ട്‌ ആയം എടുത്തു മുൻപോട്ടു വരികയും മുന്നിൽ എത്തുമ്പോൾ ഊഞ്ഞാലിന്റെ കയറുകൾ കൈകൊണ്ടു അകത്തുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ഊഞ്ഞാലാട്ടം.. ഏതായാലും പേര് സൂചിപ്പിക്കുന്നത് പോലെ ഊഞ്ഞാലിൽ പറക്കുന്ന ഒരു പ്രതീതി അത് ഉണ്ടാക്കുമായിരുന്നു.. ചില്ലാട്ടം പറന്നു പ്ളാവിലെ ഇല കടിചെടുക്കുന്ന ഒരു മത്സരവും അന്നുണ്ടായിരുന്നു.. ഇന്നും പല വീടുകളിലും ഊഞ്ഞാലു കാണാറുണ്ട്‌ .. പക്ഷെ ചില്ലാട്ടം എന്ന ഈ കല ഇന്നത്തെ കുട്ടികൾക്ക്  അറിയുമോ എന്നു എനിക്ക് സംശയമുണ്ട്‌ …

ഓണ ദിവസങ്ങളിൽ രാവിലെ പേരിനൊരു പൂക്കളമിട്ടുകഴിഞ്ഞാൽ  ഞങ്ങളുടെ പ്രധാന പണിയാണ് ഊഞ്ഞാലിലുള്ള ഈ അഭ്യാസം. കൂടുതൽ  പ്ലാവില കടിച്ചെടുക്കുന്നവർ മത്സരത്തിൽ ജയിക്കും. അതുപോലെ മറ്റൊരു കളിയായിരുന്നു ആശാൻ പന്ത് കളി.. ഓല കൊണ്ടുണ്ടാക്കിയ പന്തും കമ്പ് കൊണ്ടുള്ള ആശാനും വച്ചുള്ള ഒരു കളി.. ഇതൊക്കെ ഇന്ന് അന്ന്യം നിന്നിരിക്കുന്നു എന്ന് വേണം കരുതാൻ.. ഓണത്തിന് മുമ്പുതന്നെ വീട്ടിൽ പലതരം ഉപ്പേരികൾ വറക്കും.. അച്ചപ്പം, മുറുക്ക്, പക്കാവട, ഡയമണ്ട്, വഴക്കാ ഉപ്പേരി .. തുടങ്ങി പലതരം നിറത്തിലും രുചിയിലും  പല രൂപത്തിലും ഭാവത്തിലുമുള്ള ഉപ്പേരികൾ അന്നുണ്ടാക്കുമായിരുന്നു.. വീട്ടിൽ വരുന്ന ബന്ധുക്കൾ അവരുടെ വീട്ടിലുണ്ടാക്കുന്ന ഐറ്റംസ് കൊണ്ടുവരുന്നതും പതിവായിരുന്നു.. അങ്ങിനെ വിവിധ തരം ഉപ്പേരിയും തിന്നു പലതരം കളികളും കളിച്ചു ഉച്ചയാകുമ്പോഴേക്കും കുളിച്ചു ഓണക്കോടിയും അണിഞ്ഞു ഓണ സദ്യ കഴിക്കാൻ ഞങ്ങൾ തയ്യാറാകും .. സദ്യക്ക് ഇറച്ചി കൂടാതെ പലതരം കറികൾ കാണും.. തറയിൽ ഇരുന്നു വാഴയിലയിൽ ഉപ്പെരിമുതൽ ഇറച്ചി വരെ വിളമ്പി ഞങ്ങൾ കഴിക്കനിരിക്കും.. പിന്നെ ഒരു മത്സരമാണ് ..അവസാനം എന്റെ അമ്മയുടെയും അച്ഛന്റെയും മാസ്റ്റർപീസ്‌ ഐറ്റം ആയ കസ്റ്റേർഡ്‌ വിത്ത്‌ ഫ്രൂട്സും കൂടി കഴിച്ചു കഴിയുമ്പോൾ വയറു പൊട്ടാറാകും..അപ്പോൾ മാത്രമേ കഴിപ്പുനിർത്തി എല്ലാവരും എണീക്കൂ..

സദ്യ കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത പരിപാടി തിരുവാതിര കാണാൻ പോകലാണ്. എന്റെ വീട്ടില് നിന്നും അര മണിക്കൂറെങ്കിലും നടന്നാലാണ് തിരുവാതിര നടക്കുന്ന സ്ഥലത്ത് എത്തുക. മുണ്ടാകപാടവരമ്പുകളിലൂടെ നടന്നു വേണം തിരുവാതിര സൈറ്റിൽ പോകാൻ.. പോകുന്ന വഴിയിൽ പലയിടത്തും ചെറിയ ചാലുകളും തോടുകളുംഉണ്ടായിരുന്നു..  ചാലുകളിലും തോട്ടിലും എല്ലാം അന്ന് നല്ല തെളിഞ്ഞ ശുദ്ധമായ വെള്ളമായിരുന്നു.. ആമ്പൽ ചെടികളും  അതിന്റെ വെള്ളയും റോസും നിറത്തിലുള്ള പൂക്കളും ആ ചാലുകളുടെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചിരുന്നു.. ആമ്പലിന്റെ കായ് പറിച്ചു തിന്നുക എന്നത് അന്ന് ഞങ്ങളുടെ ഒരു ഇഷ്ട  വിനോദമായിരുന്നു.. പോകുന്ന വഴിയിലെ മറ്റൊരു രസകരമായ കളി തെളിഞ്ഞ വെള്ളത്തിൽ മീൻ പിടുത്തമായിരുന്നു.. രണ്ടു കമ്പുകൾ കൊണ്ട് പള്ളത്തി എന്ന മീനിനെ നിഷ്പ്രയാസം ഞങ്ങൾ പിടികൂടുമായിരുന്നു.. പാവം പള്ളത്തി, അതിന്റെ വിചാരം രണ്ട് കമ്പ് വച്ചാൽ പിന്നെ കീഴടങ്ങാതെ നിവൃത്തി ഇല്ല എന്നാണ്..  കമ്പിന്റെ ഇടയിലെ മണ്ണിൽ അത് ഒളിക്കും.. ഒരു രസത്തിനു അതിനെ പിടിച്ചിട്ട്  അപ്പോൾ തന്നെ വെള്ളത്തിലേക്ക്  തിരിച്ചുവിടും.. അതിൽ ഞങ്ങൾ സായൂജ്യമടയും..

അങ്ങിനെ വെള്ളത്തിലും ചാടി.. മീനും പിടിച്ചു… ആമ്പലും പറിച്ചു.. അതിന്റെ കായും തിന്നു ..  ഒരുവിധം തിരുവാതിര നടക്കുന്ന സ്ഥലത്തെത്തുമ്പോഴേക്കും മിക്കവാറും ഓണക്കൊടിയുടെ പുതുമ നഷ്ടപെട്ടിരിക്കും ..  അടുത്തടുത്ത രണ്ടു സ്ഥലങ്ങളിലായാണ് തിരുവാതിര നടക്കുന്നത് .. ആദ്യം ഒരെടുത്തിരുന്നു കുറേനേരം തിരുവാതിര കാണും പിന്നെ അടുത്ത സ്ഥലത്തേക്ക് പോകും.. പലതരം പാട്ടുകളാണ് തിരുവാതിരക്കാർ ആലപിക്കുന്നത്.. പാടാൻ കുറെ പേർ ഉണ്ടാകും കളിക്കാൻ മറ്റു ചിലർ അങ്ങിനെ വൈകുന്നേരം ആകുമ്പോൾ തിരുവാതിരയും കഴിഞ്ഞു തിരികെ  വീട്ടിലെത്തും…

മഹാബലിയെ സ്വീകരിക്കാൻ ഞങ്ങളുടെ നാട്ടിൽ എല്ലാവരും വീട്ടിലേക്കുള്ള വഴിയുടെ (ഇന്നത്തെ ഗേറ്റിന്റെ) ഇരു വശത്തും വാഴയുടെ തട കുഴിച്ചിട്ടു അതിൽ ഓലയുടെ വഴുക കുത്തിവച്ചിട്ട് അതിന്റെ പുറത്തു മരോട്ടിക്കായ്  പൊട്ടിച്ചു വച്ച് വിളക്കുണ്ടാക്കി അത് കത്തിക്കും.. ഇന്ന് മരോട്ടിക്കായ്  വിളക്ക്  ഓട്ടുവിളക്കിനു വഴിമാറി.. വാഴ പലയിടത്തും ഓല മടലിനും മാറി കൊടുത്തു .. എന്നാലും ഇന്നും മറ്റു പലയിടത്തും ദീപാവലിക്കും വിഷുവിനും വിളക്ക് കത്തിക്കുന്ന പോലെ ഓണത്തിന് ഞങ്ങൾ വിളക്ക് കത്തിച്ച് മഹാബലിക്കു വേണ്ടി കാത്തിരിക്കും..

ഓണത്തിന്  പടക്കം പോട്ടിക്കുന്നു എന്നാ സവിശേഷതയും എന്റെ ഗ്രാമത്തെ മറ്റു സ്ഥലങ്ങളില നിന്നും വിഭിന്നമാക്കുന്നു. ഞങ്ങളുടെ നാട്ടിൽ വിഷുവിനും ദീപാവലിക്കും ഒന്നും പടക്കം കിട്ടില്ല.. ഓണത്തിന് മാത്രമേ കിട്ടൂ.. ഓലപ്പടക്കവും എലിവാണവും കോടചക്ക്രവും പൂക്കുറ്റിയുമെല്ലാം സന്ധ്യയാകുമ്പോഴേക്കും വരവറിയിക്കും.. പിന്നെ ശബ്ധഘോഷമാണ് .. പടക്കം പൊട്ടിക്കൽ കലാപരിപാടി ഒരു എട്ടുമണി വരെ നീണ്ടു നില്ക്കും.. പടക്കവും അതിന്റെ ശബ്ദവും പേടിയുള്ളവർ പൂത്തിരിയിൽ ഒതുങ്ങും..

മറ്റൊരു രസകരമായ സംഭവം ഞങ്ങളുടെ നാട്ടില  ഓണത്തിന് കരോൾ ഇറങ്ങുമെന്നതാണ് .. മഹാബലിയും വാമനനും ശുക്രാചാര്യരും എല്ലാം ഈ കരോളിനായി വേഷം കെട്ടും.. ഒരു വലിയ ഗ്യാങ്ങ് ആണ് ഈ കരോൾ നടത്തിയിരുന്നത്.. അവർ വീട്ടില് വരുന്നതും കാത്തു ഞങ്ങൾ ഉറക്കമൊഴിഞ്ഞ് നോക്കിയിരിക്കുമായിരുന്നു. മഹാബലി യാഗം നടത്തുമ്പോൾ വാമനൻ വരുന്നതും… മൂന്നടി ഭൂമി ചോദിക്കുന്നതും മഹാബലി അത് നല്കാൻ തയ്യറാകുന്നതും. അതുകണ്ട് ശുക്ക്രാചാര്യർ കലിക്കുന്നതും.. കലിപ്പ് വകവയ്ക്കാതെ മഹാബലി വാമനനു മൂന്നടി സ്ഥലം അളക്കാൻ അനുവാദം നല്കുന്നതും വാമനൻ മഹാബലിയുടെ സ്ഥാവരജംഗമങ്ങളെല്ലാം അളന്നു അവസാനം പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നതും എല്ലാം വളരെ തന്മയത്തത്തോടും വികാര വിക്ഷോഭത്തോടും കൂടി ഒരു പാട്ടിലൂടെ അവർ അവതരിപ്പിക്കുമായിരുന്നു.. ആ പാട്ട് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് ..

അങ്ങിനെ പലതരം ആഘോഷങ്ങളിലൂടെ ആയിരുന്നു  അന്നൊക്കെ ഓണം കടന്നുപോയിരുന്നത് ..

ഇന്ന് അതെല്ലാം പോയി .. ഓണത്തിന് സദ്യക്ക് ഞങ്ങൾ വീട്ടുകാർ മാത്രം..ഊഞ്ഞാലുകൾ വിരളമാണ് .. ഉള്ള ഊഞ്ഞാലിൽ ആടാൻ ആരുമില്ല.. ഊഞ്ഞാലിട്ടിരുന്ന പ്ളാവുമിന്നില്ല..പല ചാലുകളും ഉള്ള ചാലുകളിൽ തെളിഞ്ഞ വെള്ളവും ഇന്നില്ല. ഉള്ള വെള്ളത്തിൽ  പള്ളത്തിയുമില്ല.. ആ മീനിനു വംശനാശം സംഭവിച്ചെന്നു തോന്നുന്നു.. തിരുവാതിരയുമില്ല… കരോളുമില്ല.. എന്തിനു ഓണത്തിന് ഉപ്പേരി വറക്കുന്ന വീടുകൾ  പോലും വിരളമായിരിക്കുന്നു .. ആർക്കും ഒന്നിനും സമയവുമില്ല…ഒന്നും ചെയ്യാനുള്ള മനസ്സും..ആരൊഗ്യവുമില്ല.. ഇന്നത്തെ ഓണം രണ്ടെണ്ണം അടിക്കണം എവിടെങ്കിലും കിടന്നുറങ്ങണം … അങ്ങിനെ മാറിയിരിക്കുന്നു.. വിളക്ക് കത്തിക്കലും പടക്കം പൊട്ടിക്കലും ഇന്നും മാറ്റമില്ലാതെ തുടരുന്നു… മഹാബലിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ ഇന്നും ഒരർത്ഥത്തിൽ തുടരുന്നതിൽ നിർവൃതിയടഞ്ഞുകൊണ്ട് നിർത്തുന്നു !!!

ഒരു സ്കൂൾ കഥ

 

എന്റെ മകൾ ഈ വർഷം ഒന്നാം ക്ളാസ്സിൽ പഠിക്കാൻ കയറി എന്നുള്ളതു എന്റെ ജീവിതചര്യകളിൽ കാര്യമായ മാറ്റം വരുത്തിയ ഒന്നാണ് . കഴിഞ്ഞ വർഷം വരെ ഒരാളെ (മകനെ) മാത്രം രാവിലെ എഴരക്ക്‌ റെഡിയാക്കിയെന്നു വരുത്തി ബസ്‌ സ്റ്റോപ്പിൽ എത്തിച്ചാൽ മതിയായിരുന്നു.. ഈ വർഷം കഥ മാറി..രണ്ടു പേരേയും റെഡി ആക്കി ഏഴരക്ക്‌ ഇറക്കുക എന്നുള്ളത് കട്ടേം പടോം മടങ്ങുന്ന പണിയാണെന്ന് ആദ്യത്തെ ആഴ്ച തന്നെ എനിക്കും സഖിക്കും മനസ്സിലായി.. ആദ്യമാദ്യം മകൾക്ക് സ്കൂളിൽ പോകാൻ ഒരു ആവേശമായിരുന്നു ..എന്നാൽ പയ്യെപയ്യെ അതില്ലാതായി ..

യുകെജിയിൽ ഒരുടീച്ചറും കുറച്ചു പഠിത്തവും കൂട്ടുതൽ കളികളുമായികഴിഞ്ഞ എന്റെ മകൾ ഒന്നാം ക്ളാസ്സിലെ പഠനം സ്വൽപ്പം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാൻ അൽപ്പം താമസിച്ചു.. അതുവരെ രാവിലെ ആറരക്കു വിളിച്ചാൽ ചാടി എണീറ്റവൾ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്ന്മുതൽ വിളിച്ചാൽ എണീക്കാതെയായി.. അഞ്ചാറു റൗണ്ട് വിളികളും വെള്ളമോഴിക്കലും ഒക്കെകഴിഞ്ഞു ഏകദേശം ആറ്അമ്പതാകും എണീക്കാൻ. പിന്നെ നിന്നും ഇരുന്നും ഒരഞ്ചു മിനിട്ടുകൂടി ഉറങ്ങും.. പണ്ട് ഞാൻ സ്കൂളിൽ പോകാൻ മടിപിടിച്ചിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് … അന്ന്സ്കൂളിൽ പോകാതിരിക്കാൻ ഞാൻ ഇറക്കിയ പല നമ്പറുകളേയും കവച്ചുവയ്ക്കുന്ന പുതിയ പല നമ്പറുകളും അവൾ ഇറക്കിതുടങ്ങി..മാത്സ് ടീച്ചർ ചിരിക്കൂല്ല ..ഹിന്ദിടീച്ചർ ഒച്ചവെക്കും.. ഡാൻസ് ക്ളാസ്സിൽ വെട്ടമില്ല .. ടീച്ചർ ഡോർ അടച്ചിടും ..അതവൾക്ക് പേടിയാ.. തുടങ്ങി പലതരം നമ്പറുകൾ.. എന്നാൽ അതിനൊന്നും വശംവദരാകാതെ ഞാനും സഖിയും അവളെ ഒരുവിധം റെഡി ആക്കി കൃത്യസമയത്ത് തന്നെ ബസ്‌ സ്റ്റോപ്പിൽ എത്തിച്ചു കൊണ്ടേഇരുന്നു .. മകൻ ഏതായാലും നാലാം ക്ലാസ്സിൽ ആയതിന്റെ പക്വത റെഡി ആകുന്ന കാര്യത്തിൽ പ്രകടിപ്പിച്ചു തുടങ്ങി.. അത് ഞങ്ങളുടെ ജോലിഭാരം തെല്ലൊന്നു കുറച്ചു..

അങ്ങിനെ പലതരം പ്രഭാതപ്രതിസന്ധികളേയും തരണം ചെയ്തു പോക്കൊണ്ടിരിക്കവേ പെട്ടന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മകൾ വന്നു പറഞ്ഞത് അന്ന് വൈകുന്നേരം ഫോണ്‍ വിളിക്കണമെന്ന് അവളുടെ ഹിന്ദി ടീച്ചർ പറഞ്ഞു വിട്ടിരിക്കുന്നു എന്ന കാര്യം…അന്ന് അവൾ ഹിന്ദിയുടെ നോട്ട്ബുക്ക്‌ കൊണ്ടുപോകാൻ മറന്നിരുന്നു.. അത്കൊണ്ടായിരിക്കും അങ്ങിനെ ടീച്ചർ പറഞ്ഞുവിട്ടിരിക്കുന്നത് എന്നാണ് ഞങ്ങൾ കരുതിയത് … കൊച്ചു കുട്ടികളെ സ്കൂളിൽ വിടുമ്പോൾ രക്ഷകർത്താക്കളിൽ നിക്ഷിപ്റ്റമായിരിക്കുന്ന ഭാരിച്ച ഉത്തരവാദത്തെപറ്റി ഒരു പ്രഭാക്ഷണം നടത്താൻ വേദിയൊരുക്കാൻ വേണ്ടിയാണ് ടീച്ചർ വിളിക്കാൻ പറഞ്ഞതെന്ന് എനിക്കും സഖിക്കും ലവലേശം സംശയമില്ലായിരുന്നു .. അങ്ങനത്തെ കാര്യങ്ങളിൽ ഒന്നും ഞാൻ കൈകടത്താതത്കൊണ്ടും സഖി അത് മോശമല്ലാതെ കൈകാര്യം ചെയ്യുന്നത്കൊണ്ടും ഞാനൊന്നുംഅറിഞ്ഞില്ലേ രാമനാരായാണ എന്നമട്ടിൽ ഞാൻ ഓഫീസിൽ പോയി ..

തിരികെ വന്നപ്പോൾ കേട്ട കഥ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .. സഖി ടീച്ചറെ വിളിച്ചു നന്ദനയുടെ അമ്മയാ … എന്തിനാ ടീച്ചർ വിളിക്കാൻ പറഞ്ഞതെന്ന് സഖി ചോദിച്ചു… ആദ്യം ടീച്ചറിന് മനസ്സിലായില്ല… ഏതു നന്ദന എന്നായി ടീച്ചർ.. പിന്നെ സഖി മകളെ പറ്റി വിവരിച്ചു.. കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ ടീച്ചറിന് ആളെ മനസ്സിലായി.. എന്നിട്ട് ടീച്ചർ പറഞ്ഞു ..ഓ ആ നന്ദനയെ എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റില്ല .. എന്റെ അധ്യാപന ജീവിതത്തിൽ ആദ്യമായാ ഒരു കുട്ടി എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്

സഖി : അവൾ എന്ത് ചോദിച്ചു ടീച്ചർ

ടീചർ : ഇന്ന് ഹിന്ദി നോട്ട് ബുക്ക്‌ കൊണ്ടുവരാത്തതിനു ഞാൻ വഴക്ക് പറഞ്ഞു.. അപ്പോൾ മോള് സീറ്റിൽ നിന്നും എണീറ്റ്‌ എന്റെ അടുത്തുവന്നിട്ട്‌ ചോദിച്ചു.. ടീച്ചർ എന്തിനാ ഇങ്ങനെ ഒച്ചത്തിൽ വഴക്ക് പറയുന്നത് .. കേട്ടിട്ട് എനിക്ക് പെടിയാകുവാ എന്ന്.. അപ്പോൾ ഞാൻ മോളോട് പറഞ്ഞു മോള് നോട്ട് ബുക്ക്‌ കൊണ്ട് വരാത്തത് കൊണ്ടല്ലേ ഞാൻ വഴക്ക് പറഞ്ഞത് എന്ന് .. അപ്പോൾ അവൾ പറഞ്ഞു അതിനു പതിയെ പറഞ്ഞാൽ പോരെ… വെറുതെ ഒച്ചവെച്ച് എന്നെ പേടിപ്പിക്കണോ എന്ന് .. ബാക്കിയുള്ള കുട്ടികളും പേടിക്കില്ലേ എന്നും ചോദിച്ചു ..

സഖി : അയ്യോ ടീച്ചർ സോറി .. അവൾ അങ്ങിനെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല

ടീചർ :എന്റെ ഇത്രയും കാലത്തെ അധ്യാപന ജീവിതത്തിൽ ആദ്യമായാ ഒരു കുട്ടി അങ്ങിനെ ചോദിക്കുന്നത് .. അപ്പോൾ ഞാൻ മോളോട് ചോദിച്ചു .. മോളെ വീട്ടിൽ തെറ്റ് ചെയ്‌താൽ അമ്മ വഴക്ക് പറയില്ലേ.. സ്കൂളിൽ ഞങ്ങൾ ടീച്ചറുംമ്മാർ നിങ്ങളുടെ അമ്മമാരെ പോലെയാ.. തെറ്റ് ചെയ്‌താൽ ഞങ്ങൾ വഴക്ക് പറയും .. അപ്പോൾ അവൾ പറഞ്ഞു.. വഴക്ക് പറയണ്ടാ എന്ന് ആര് പറഞ്ഞു .. പറയാണം .. പക്ഷെ അതിനു ഒച്ച വെക്കണ്ട കാര്യമുണ്ടോ .. ഏതായാലും അവൾ എന്റെ കണ്ണ് തുറപ്പിച്ചു .. ഒരിക്കലും ഞാനിതു മറക്കത്തില്ല ..

സഖി അത് കേട്ട് ബ്ളിങ്കസ്സ്യാന്നായി .. പിന്നെ അതിനെ പറ്റി കൂടുതൽ ചോദിക്കാതെ ബാക്കി കാര്യങ്ങൾ സംസാരിച്ചു ഫോണ്‍ വച്ചു ..

ഏതായാലും അവൾ ചോദിച്ചത് ശരിയല്ലേ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു .. ഒന്നാം ക്ളാസ്സിൽ ആയപ്പോൾ ഇതാ സ്ഥിതിയെങ്കിൽ ബാക്കിയുള്ള ക്ളാസ്സുകളിൽ എന്താകുമോ എന്തോ..`ടീച്ചറുംമാർ ഇനി എന്തെല്ലാം പഠിക്കാൻ കിടക്കുന്നു !!!!!!

കള്ളാടിപ്പുഴയും സണ്ണിച്ചായനും – 4

ഞങ്ങൾ എല്ലാവരും ഉറക്കമായിരുന്നെങ്കിലും പ്രഭാതം പതിവിലും ഭംഗിയായി പൊട്ടിവിരിഞ്ഞു.. ഞങ്ങളിൽ പലരും ഉണരുന്നതിനു മുമ്പ് തന്നെ ബിനു ബാലകൃഷ്ണനിലെ ക്യാമറമാൻ ഉണർന്നിരുന്നു.. മലയണ്ണാന്റേയും കിളികളുടെയും മറ്റു പലതിന്റെയും പിറകെ ക്യാമറയും കടിച്ചു തൂക്കി നടന്നിട്ട് ബിനു തിരികെ എത്തി വിളിച്ചപ്പോഴാണ് ഞങ്ങൾ പലരും എണീറ്റത്..

സുമേഷ് എണീറ്റപ്പോൾ മുതൽ …എനിക്ക് വിശക്കുന്നേ എന്നലറുന്നുണ്ടായിരുന്നു.. ഏതായാലും എല്ലാവരും എണീറ്റ്‌ ചായക്കു ഓർഡർ കൊടുത്തിട്ട് വീണ്ടും ഫ്ലാഷ് കളിക്കാനിരുന്നു.. തലേദിവസത്തെ പോലെ അന്നും ഭാഗ്യദേവത വലിയേട്ടനെ വിട്ടുപിരിഞ്ഞില്ല.. പലരും പാതി വഴിക്ക് കളി ഉപേക്ഷിച്ചു.. വലിയേട്ടന്റെ പോക്കെറ്റ്‌ കനത്തുകൊണ്ടേ ഇരുന്നു ..

മുരളിചെട്ടന്റെ ബ്രേക്ക്‌ ഫാസ്റ്റ് റെഡിയായി എന്ന അനൗണ്‍സ്മെന്റ് കേട്ടതും കളി നിന്നതും ഒരുമിച്ചായിരുന്നു.. പിന്നെ പുതിയൊരു മത്സരമായിരുന്നു.. ഇത്തവണയും തീറ്റി മത്സരത്തിൽ സുമേഷ് തന്നെ ജയിച്ചു.. ബ്രെഡും ബട്ടറും പഞ്ചസാരയും കൂടി ഇത്ര നല്ല ഒരു കോമ്പിനേഷൻ ആണെന്ന് അന്നാ ഞാൻ ഉൾപ്പടെ പലർക്കും മനസ്സിലായത് …

ബ്രേക്ക്‌ ഫാസ്റ്റ് കഴിഞു ആത്മാവിനു ഒരു പുക കൊടുത്തുകൊണ്ട് നിന്നപ്പോഴേക്കും കഥാ നായകൻ സണ്ണിച്ചായൻ സ്ഥലത്തെത്തി.. 45-50 വയസ്സ് പ്രായം വരും.. കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ.. 25 ഏക്കർ കാടിന്റെ ഉടമസ്ഥൻ.. സ്വന്തമായി ഹൈഡ്രോ ഇലക്ട്രിക്‌ പവർ പ്ളാന്റുള്ള മലയാളി.. അങ്ങിനെ പല രീതിയിലും വ്യത്യസ്തനാമൊരു പ്ളാന്ററാം സണ്ണിച്ചൻ…

ഇത്തവണ നിങ്ങളെ ഞാൻ ഫാന്റം ഫാൾസിന്റെ അടുത്ത് കൊണ്ടുപോകാം.. കഴിഞ്ഞ തവണ മഴ ആയതുകൊണ്ട് പോകാൻ പറ്റിയില്ല.. എല്ലാവരും പെട്ടന്ന് റെഡി ആകൂ.. അച്ചായൻ പറഞ്ഞു..

കഴിഞ്ഞ തവണത്തെ ഞങ്ങളുടെ വിസിറ്റ് അച്ചായൻ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും അതിശയവും ഒപ്പം അഭിമാനവും തോന്നി..

വയനാട്ടുകാരനായ സജി പക്ഷെ ഞങ്ങളോടൊപ്പം ഫാന്റം ഫാൾസിൽ വരാനില്ലായിരുന്നു.. വീട്ടിൽ എന്തോ അത്യാവശ്യമുള്ളത് കൊണ്ട് സജി വീട്ടിലേക്കായി മടങ്ങി

സജിയെ യാത്ര അയച്ച ശേഷം ഞങ്ങൾ എല്ലാവരും റെഡി ആയി. അച്ചായന്റെ അട്ട വിടച്യാതി കൊഴംബും ഡറ്റോളും മറ്റു സാധന സാമഗ്രികളുമായി അച്ചായന്റെ കൂടെ ഫാന്റം ഫാൾസ് ലക്ഷിയമാക്കി നടന്നു.. കാടിന്റെ നടുവിലൂടെ തികച്ചും ദുർഖടമായ വഴിയാണ് ഫാന്റം ഫാൾസിലേക്കുള്ള വഴി. ഞാൻ ഉൾപ്പടെ പലരും പോകുന്ന വഴിക്ക് തെന്നി വീണു. അട്ടവിടച്യാതി കുഴമ്പ് പുരട്ടാത്ത പല സ്ഥലങ്ങളിലും അട്ട പിടി മുറുക്കി.. പക്ഷെ ഡറ്റോൾ തൊട്ടപ്പോൾ തന്നെ അട്ട പിടിയും വിട്ടു.. വഴിയിൽ പലതര പ്രതിബന്തങ്ങളും ഉണ്ടായി.. ഇതൊന്നും വകവയ്ക്കാതെ സണ്ണിച്ചായൻ ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു.. പോകുന്ന വഴിക്ക് മണ്ണിൽ പതിഞ്ഞ ചില മൃഗങ്ങളുടെ കാൽ പാടുകൾ പുലിയുടെ കാല്പാടുകൾ ആണെന്ന് വരെ അച്ചായാൻ പറഞ്ഞു.. വയനാടും അവിടുത്തെ ഒരു കൊടും കാടുമായതു കൊണ്ട് പുലിയല്ലെങ്കിലും മാനിന്റെ കാൽ ആണെന്ന് ഞങ്ങൾക്ക് വിശ്വസിക്കെണ്ടാതായി വന്നു.. കുത്തനെ ഉള്ള ഇറക്കത്തിലൂടെ തെന്നിയും തെറിച്ചും നിരങ്ങിയും വീണും ഒരുവിധം ഞങ്ങൾ അരുവിയുടെ അടുത്തെത്തി..

കുറച്ചകലയായി കളകളാരവം മുഴക്കി പാറകളെയും ഇലകളെയും തഴുകി ഒഴുകുന്ന കള്ളാടി പുഴയുടെ ശ്രുതി മധുരമായ ശബ്ദം ഞങ്ങളുടെ കർണ്ണങ്ങൾക്ക്‌ ഇമ്പമേകി കേട്ട് തുടങ്ങി.. പിന്നെ ഒരാവേശമായിരുന്നു.. ഒരാക്രാന്തം.. എത്രയും പെട്ടന്ന് ആ പുഴയിലേക്ക് ചാടണം.. മനസ്സും ശരീരവും ഒക്കെ ആ പുഴയിൽ സമർപ്പിക്കണം. കുറെ നേരം പ്രകൃതിയുടെ ആ തഴുകലിലും തലോടലിലും ചിലവഴിക്കണം …

അത്തരം ചിന്തകളായിരിക്കും ഒരുപക്ഷെ ഞങ്ങളെ ഞൊടിയിടയിൽ പുഴയുടെ അടുത്തെത്തിച്ചത് .. ഞങ്ങൾ എത്തിചേർന്നതിനു തൊട്ടടുത്തായിരുന്നു ഫാന്റം ഫാൾസിന്റെ ഉറവിടം.. ആഴമില്ലാത്ത ഒരു സ്ഥലത്തുകൂടി വളരെ ശ്രദ്ധയോടെ ഞങ്ങൾ പുഴ മുറിച്ചു കടന്നു. എവറസ്റ്റ്‌ കീഴടക്കിയ ടെൻസിങ്ങിനെയും ഹിലാരിയേം പോലത്തെ ഒരവസ്ഥയായിരുന്നു അവിടെ എത്തിയപ്പോൾ എല്ലാവര്ക്കും .. അത്രയും പ്രയസമേറിയാതായിരുന്നു ദുർഖട പാതയിലൂടെ ഉള്ള ആ യാത്ര. എല്ലാവരുടെയും തളർച്ച മാറ്റാൻ സുമേഷ് എനർജ്ജി ഡ്രിങ്ക്സ് കൊണ്ട് വന്നു.. അതിനു ടച്ചിങ്ങ്സായി നല്ല പൊടിമീൻ ഫ്രൈയും ഉണ്ടായിരുന്നു..

പല വെള്ളച്ചാട്ടങ്ങളുടെയും താഴെ നിന്ന് ഫോട്ടോ എടുത്തിട്ടുള്ള ചരിത്രമേ ഞങ്ങളിൽ പലർക്കുമുള്ളൂ ആദ്യമായിട്ടാണ് ഒരു വെള്ളച്ചാതടത്തിന്റെ പ്രഭവ കേന്ദ്രത്തിൽ എത്തുന്നത്‌ .. തികച്ചും ഭയാനകവും ഒപ്പം അദ്ഭുതാവഹവുമായിരുന്നു ആ കാഴ്ച.. ഞങ്ങൾ നില്ക്കുന്ന ഭാഗത്ത്‌ നിന്ന് വെള്ളം ഒരു പാറയുടെ പുറത്തുകൂടി ഒഴുകി ഏകദേശം 40 അടി താഴേക്ക്‌ പതിക്കുന്ന ആ ദൃശ്യം ആരെയും ഭീതിപ്പെടുത്തും.. ഒപ്പം അതിശയതിന്റെ ആത്മ നിർവൃതിയിലേക്ക് കൊണ്ട് പോവുകയും ചെയ്യും.. എതായലും ആ മനോഹര ദൃശ്യം പലരും ക്യാമറയിൽ പകർത്തി..

തികച്ചും ആളൊഴിഞ്ഞ പ്രദേശമായത് കൊണ്ട് വശ്യചാരുതയുള്ള പലതരം കാഴ്ചകളുടെയും സമ്മേളന സ്ഥലമായിരുന്നു അവിടം. ബിനു ഒരുകൂട്ടം ശലഭങ്ങൾക്ക് പിറകെ ആയിരുന്നു.ഒരേ പോലത്തെ ഒരു കൂട്ടം ശലഭങ്ങൾ ബിനുവിന്റെ കഷ്ടപ്പാട് കണ്ടു ഒരിടത്ത് ഫോട്ടോ എടുക്കാൻ പാകത്തിന് വരി വരിയായി ഇരുന്നു കൊടുത്തു.. ഫോട്ടോ സെഷൻ ഒരു സൈഡിൽ നടന്നപ്പോൾ ഞങ്ങൾ ഓരോരുത്തരായി കള്ളാടി പ്പുഴയിൽ ലയിച്ചു..

പലരീതിയിൽ ആ ജലക്രീട ഞങ്ങൾ ആസ്വദിച്ചു.. പുഴയുടെ അടിത്തട്ടിൽ നിന്ന് ഞാൻ മുങ്ങിയെടുത്ത ഒരു ഉരുളൻ പാറ സുമേഷ് തന്റെ ഫിഷ്‌ ടാങ്കിലേക്ക് വേണമെന്ന് പറഞ്ഞു മാറ്റി വച്ചു. സണ്ണിച്ചായാൻ ഇരുന്നും കിടന്നും പല പോസുകളും ക്യാമറയിൽ ഒപ്പുന്നുണ്ടായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ അവിടെ അർമ്മാദിച്ചു ഞങ്ങൾ തിരികെ റിസോർട്ട് ലക്ഷ്യമാക്കി നടന്നു.

തിരികയുള്ള യാത്ര കയറ്റമായതിനാൽ തികച്ചും ദുഷ്കരമായിരുന്നു.. കുത്തനെയുള്ള കയറ്റം ഒഴിവാക്കി സണ്ണിച്ചായാൻ മറ്റൊരു വഴിയിൽ കൂടിയാ ഞങ്ങളെ കൊണ്ടുപോയത്.. ആ വഴിയായിലായിരുന്നു അച്ചായന്റെ സ്വന്തം ജല വൈദ്യുതി കേന്ദ്രം.. അതൊരു വേറിട്ട കാഴ്ചയായിരുന്നു.. ഒഴുകുന്ന വെള്ളത്തിൽ നിന്നും എങ്ങിനെ വൈദ്യുതി ഉണ്ടാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്.. കുറെ നേരം ആ അസുലഭ നിമിഷം ആസ്വദിച്ചു ഞങ്ങൾ തിരികെ കോട്ടെജിലേക്ക് നടന്നു.. ഫിഷ്‌ ടാങ്കിലിടാനുള്ള പാറയുമായി ശരിക്കും കഷ്ടപെട്ടാണ് സുമേഷ് ആ കയറ്റം മുഴുവം കയറിയത് .. തിരികെ വന്നപ്പോൾ പലരെയും അട്ട കടിച്ചിരുന്നു. ക്ഷീണം കാരണം വരുന്ന വഴി ആരും അതത്ര ശ്രദ്ധിച്ചിരുന്നില്ല..

റിസോർട്ടിൽ എത്തിയപ്പോഴേക്കും ഏകദേശം 4 മണിയായി.. സമയം താമസിച്ചതും വെള്ളത്തിലെ അഭ്യാസവും ഉള്ളിലെ വെള്ളത്തിന്റെ അഭ്യാസവും കൂടി ആയപ്പോൾ എല്ലാവരും തളർന്നിരുന്നു. എനിക്ക് വിശക്കുന്നേ എന്ന് വിളിച്ചു കൂവാൻ പോലും ആർക്കും ആരോഗ്യമില്ലായിരുന്നു.. ഏതായാലും ഞങ്ങളുടെ അവസ്ഥ അറിഞ്ഞട്ടാണെന്ന് തോന്നുന്നു മുരളിചേട്ടൻ വളരെ പെട്ടന്ന് തന്നെ ഊണ് റെഡിയായി എന്ന അനൗണ്‍സ്മെന്റ് നടത്തി.. അതുകേട്ടതും വർധിച്ച ആവേശത്തോടെ എല്ലാരും ഊണ് മേശക്കരികിൽ എത്തിയതും ഒരുമിച്ചായിരുന്നു.

പതിവുപോലെ പിന്നെ ഒരു മത്സരമായിരുന്നു.. ബീഫ് കറിയും മീൻ വറത്തതും മറ്റു കറികളും എല്ലാം ഒന്നിനൊന്നും മെച്ചം.. ആ ഊണിനു ഞങ്ങളോടൊപ്പം സണ്ണിച്ചായനും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കേരള കോണ്‍ഗ്രസ്സ് എം ന്റെ ജില്ലാ പ്രസിഡന്റായ സണ്ണിച്ചായനും മാണി സാറും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടുവരാൻ ഉമ്മൻചാണ്ടിയുടെ ബന്ധുവായ സ്വരൂപ്‌ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടായിരുന്നു. സണ്ണിച്ചായന്റെ റിസോർട്ട് യഥാർത്ഥത്തിൽ മാണിസാറിന്റെ റിസോർട്ട് ആണോ എന്നുവരെ സ്വരൂപ്‌ ചോദിച്ചു.. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെ പോലെ സണ്ണിച്ചായൻ പല ചോദ്യങ്ങൾക്കും പിടി കൊടുക്കാതെ വഴുതി മാറിക്കൊണ്ടേ ഇരുന്നു.

ഭക്ഷണം കഴിഞ്ഞു എല്ലാവരും അല്പ്പനേരം വിശ്രമിച്ചു.. അതിനുശേഷം പിന്നയും ഫ്ളാഷ് കളി ആരംഭിച്ചു. ഇത്തവണയും വല്ലിയേട്ടൻ എന്ന സുശാന്ത് തന്നെയായിരുന്നു താരം. കുറെ നേരം ഫ്ലാഷ് കളിച്ചതിനു ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു.. അടുത്ത ദിവസം പലരും പല സമയത്ത് തിരിക്കുന്നതുകൊണ്ട് ഈ ഒത്തുചേരൽ എല്ലാ വർഷവും വേണമെന്ന നിശ്ചയദാർഡ്യത്തോടെയും ഇത്തവണത്തെ ഒത്തുചേരൽ അവസാനിച്ചല്ലോ എന്നാ വിഷമത്തോടെയും പിന്നെയും കാണാമെന്നും കാനനമെന്നുമുള്ള ദൃഡ നിശ്ചയത്തോടും എല്ലാവരും പിരിയാൻ തീരുമാനിച്ചു.. അടുത്ത ഒത്തുചേരലിന്റെ ചേരുവകകൾ സ്വപ്നം കണ്ടുകൊണ്ടു ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു..
ശുഭം !

Tag Cloud