real life stories

Archive for June, 2013

കള്ളാടിപ്പുഴയും സണ്ണിച്ചായനു – 3

കോളേജ് ജീവിതം ഏകദേശം അസ്തമിക്കാറായ കാലം… എല്ലാവരും ഇനിയെന്ത് എന്ന ചോദ്യം അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു നെട്ടോട്ടമോടുന്ന കാലം… സാധാരണ എഞ്ചിനീയറിംഗ് കോളേജുകളിൽ കാണുന്ന ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് ഞങ്ങളുടെ കോളേജിനെ നോക്കി കൊഞ്ഞനം കുത്തുന്ന കാലം..     ഏകദേശം നാലുവർഷത്തെ സുഖദുഃഖ ഗുണദോഷ  സമ്മിശ്രമായ ജീവിതത്തിനു തീർപ്പ് കൽപ്പിച്ച് അടുത്ത പരിപാടിയെന്തെന്നു കൂലംകഷമായി ചർച്ചകൾ ചെയ്യുന്ന കാലം .. ആ സമയത്താണ് ഒരു ന്യൂസ്‌ കാട്ടുതീ പോലെ പടർന്നത് .. .”സുമേഷിനു ഐ ബി എമ്മിൽ ജോലി കിട്ടിയിരിക്കുന്നു … അതും അഞ്ചക്ക ശമ്പളത്തോട് കൂടി..”

അന്നാണ്  ജോലിയെന്നതും അതിലുപരിയായി അഞ്ചക്ക ശമ്പളമെന്നതും പെണ്‍കുട്ടികള ആകർഷിക്കാൻ ഏറ്റവും നല്ല ഉപാധിയാണെന്ന് ഞാനുൾപ്പടെ പലരും  മനസ്സിലാക്കിയത്.. ഏതായാലും ഈ ന്യൂസ്‌ വന്നതിനു തൊട്ടുപിന്നാലെ ഞങ്ങളുടെ ബാച്ചിലെ പല പെണ്‍കുട്ടികളും സുമേഷിന്റെ പിറകെ കൂടി.. അതിൽ ചിലർ സുമേഷിനെ വിവാഹം കഴിക്കാൻ തങ്ങളുടെ സന്നദ്ധത അറിയിച്ചു എന്നുമാണ്  അന്നത്തെ ആർ എസ് എസ്  (രഞ്ജിത്ത് ഷാഹിൻ സ്വരൂപ്‌ ) എന്ന ന്യൂസ്‌ ശ്രിംഖല റിപ്പോർട്ട്‌ ചെയ്തത്.. ഏതായാലും അധികം താമസിയാതെ വിവാഹ വാഗ്ദാനം നല്കിയ പെണ്‍കുട്ടികളെയും ഞങ്ങളെയും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ന്യൂസ്‌ എത്തി..

കണ്ണൂരുകാരൻ അണ്ണന്റെ ഒരു ആന്റി കോട്ടയത്ത്‌ താമസമുണ്ടായിരുന്നു.. പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇടയ്ക്കിടയ്ക്ക് നല്ല ഭക്ഷണം കഴിക്കാൻ ഈ ആന്റിയെ അണ്ണൻ ബുദ്ധിമുട്ടിക്കാറൂണ്ടായിരുന്നു.. കോളേജ് ജീവിതം അവസാനിച്ചു അണ്ണൻ കണ്ണൂരിലേക്ക് മടങ്ങി പോകുവാണെന്ന് ആന്റിയെ അറിയിക്കാനായി കോട്ടയത്ത് പോയിട്ട് തിരികെ ചെങ്ങന്നൂരേക്ക്  മടങ്ങുന്നതിനു മുമ്പ് ഒരു ചായ കുടിക്കാനായി ഒരു ഹോട്ടലിൽ കയറി .. ഒരു സീറ്റിനു വേണ്ടി പരതി നടന്നപ്പോൾ  പരിചിതമായ രണ്ടു മുഖങ്ങൾ അണ്ണനെ നോക്കിയതും ഞൊടിയിടയിൽ തല താഴ്ത്തിയതും അണ്ണൻ കണ്ടു.. ചായ പോലും കുടിക്കാതെ അണ്ണൻ ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി പാഞ്ഞു.. സാധാരണ ചെലവ് ചുരുക്കാൻ സാദാ ഫാസ്റ്റ് പാസഞ്ചറിൽ വരുന്ന അണ്ണൻ അന്ന് എക്സ്പ്രസ്സ്‌ ബസ്സിലാണ് ചെങ്ങന്നൂരിൽ എത്തിയത് .. ബസ് സ്റ്റാന്റിൽ നിന്നും കോളേജിലേക്ക് ഉള്ള അര കിലോമീറ്റർ ദൂരം അണ്ണൻ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു.. കോളേജിലെ അവസാന ദിവസങ്ങളായത്  കൊണ്ട്  ഞങ്ങളിൽ  പലരും അവധിയാണെങ്കിലും രാത്രി വൈകിയാലും  കോളേജിൽ തന്നെ കാണും .. പ്രസിദ്ധമായ വാകമരചോട്ടിൽ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വെടിയും പോട്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌  വെടിയുണ്ട കണക്കെ അണ്ണൻ പാഞ്ഞെത്തിത്  …  വിയർത്തു കുളിച്ചു അണച്ച് വന്ന അണ്ണന് എന്തൊക്കയോ പറയാനുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.. പക്ഷെ അണ്ണന് ശബ്ദം പുറത്തു വരുന്നില്ല ..

അവസാനം എങ്ങിനോക്കയോ അണ്ണൻ ആ വാർത്ത പറഞ്ഞു

കോട്ടയത്തൊരു ഹോട്ടലിൽ ചായകുടിക്കാൻ ചെന്നപ്പോൾ  സുമെഷിനൊപ്പം മേരിയെ കണ്ടെന്നും.. അണ്ണനെ കണ്ടപ്പോൾ അവർ തല കുനിച്ചെന്നും … അതുകൊണ്ട്  അവര് തമ്മിൽ പ്രണയമാണോ എന്ന് സംശയമുണ്ടെന്നും അണ്ണൻ പറഞ്ഞു

കേട്ടപാതി കേൾക്കാത്ത പാതി ന്യൂസ്‌ ആർ എസ് എസ് ഏറ്റെടുത്തു.. അടുത്ത ദിവസത്തെ പ്രഭാതം പൊട്ടിവിടർന്നത് സുമേഷിന്റെയും മേരിയുടെയും പ്രണയ വാർത്തയോടെ ആയിരുന്നു !!!! സുമേഷിനു ജോലി കിട്ടിയതിനു ശേഷമാണോ അതോ അതിനു മുൻപേ തുടങ്ങിയതാണോ ഈ പ്രണയമെന്നത്  ഇന്നും അവർക്ക് മാത്രം അറിയുന്ന ഒരു സത്യമായി അവശേഷിക്കുന്നു ….

ഇങ്ങനെ അറിഞ്ഞതും അറിയാത്തതും പൊട്ടിയതും പൊട്ടാത്തതുമായ  എത്രയെത്ര പ്രണയങ്ങൾ…  അതൊക്കെ പഴയകാലം.. ഏതായാലും സുമേഷ് മേരിയേയും വേളി കഴിച്ചു ബാംഗ്ലൂരിൽ സുഖമായി കഴിയുന്നു… അണ്ണൻ സുമേഷ്-മേരി പ്രണയത്തിൽ  നിന്നും പ്രചോദനം ഉൾക്കൊണ്ടാണെന്ന് തോന്നുന്നു  കാസർഗോഡ്‌ എഞ്ചിനീയറിംഗ് കോളേജിൽ കൂടെ പഠിപ്പിച്ചിരുന്ന ഒരു എറണാകുളം കാരി ലക്ചററെ  പ്രേമിച്ചു കെട്ടി… മൂന്നു ആണ്‍കുട്ടികളുമായി ഇപ്പോൾ ബോയ്സ് ഹൊസ്റ്റലിലെ വാർഡനെ പോലെ കാസർഗോഡ് കഴിയുന്നു..

ഞങ്ങൾ എല്ലാവരും റൂം ലക്ഷ്യമാക്കി നടന്നു.. വെളുപ്പിന്  തുടങ്ങിയ യാത്രയും അതിനു ശേഷമുള്ള നടത്തവും ബാംഗ്ലൂർ ബോയിസ്സിനെ വല്ലാതെ തളർത്തി കളഞ്ഞു … റൂമിൽ വന്നു പെട്ടന്ന് ഫ്രെഷായി ഊണ് കഴിക്കാൻ എല്ലാവരും തയ്യാറായി.. കർണാടകയിൽ കോഴിക്ക് പനി പിടിച്ചതുകൊണ്ട് ചിക്കെണ്‍ പൂർണ്ണമായും ഞങ്ങൾ ഒഴിവാക്കിയിരുന്നു .. അതിനാൽ ബീഫ് ഉലർത്തിയതും.. മട്ടണ്‍ കറിയും … നെമ്മീൻ വറത്തതുമായിരുന്നു ഊണിനു സ്പെഷ്യൽ… കൂടാതെ തോരനും ..സാമ്പാറും.. അച്ചാറും… മോര് കാച്ചിയതും.. കുറ്റം പറയരുതല്ലോ.. അച്ചായന്റെ ഫുഡിന്റെ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളമൂറും അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടുത്തെ ഓരോ കറിക്കും.. കഴിച്ചു തീർന്നപ്പോൾ ചോറ് വച്ചിരുന്ന പാത്രത്തില പേരിനു ഒന്നോ രണ്ടോ ചോറ് മണികൾ മാത്രം ബാക്കി.. എല്ലാ കറി പാത്രങ്ങളും വൃത്തിയാക്കിയതിനു  ശേഷമാണ് ഞങ്ങൾ കൈ കഴുകാൻ എണീറ്റത്…

ഇടയിൽ ആരോ വയനാടുകാരനായ സജിയോടു അടുത്ത ദിവസത്തേക്ക് വെടി ഇറച്ചി തരപ്പെടുത്താൻ പറ്റുമോ എന്ന് ചോദിച്ചതും സജി തന്റെ സ്വതസിദ്ധമായ രീതിയിൽ “പറ്റും .. പക്ഷെ വെടി വേറേ .. ഇറച്ചി വേറേ ” എന്ന് മറുപടി നല്കിയതും ഞങ്ങളുടെ ഇടയിൽ ചിരി പടർത്തി

ആഹാരം കഴിച്ചു പല പല വെടികളും പൊട്ടിച്ചു അൽപ്പ നേരം വിശ്രമിച്ചതിനു ശേഷം അച്ചായന്റെ റിസോർട്ടിലെ ഏറ്റവും വലിയ അട്ട്രാക്ഷനായ കള്ളാടിപ്പുഴയിൽ പോകാൻ തീരുമാനിച്ചു

കള്ളാടിപ്പുഴ അച്ചായന്റെ സ്വകാര്യ അഹങ്കാരമാണെന്ന് തോന്നുന്നു.. കേരളത്തിൽ മാത്രമല്ല ദക്ഷിണ ഇന്ത്യയിൽ   പലസ്ഥലങ്ങളിലും ഞാൻ ടൂറുപോയിട്ടുണ്ട്.. പലപല അരുവികളും പുഴകളും വെള്ളച്ചാട്ടങ്ങളും കണ്ടിട്ടുമുണ്ട്.. എന്നാലും കള്ളാടി പുഴപോലെ ഇത്ര പ്രകൃതി രമണീയമായ .. ശുദ്ധമായ… മാലിന്യമുക്തമായ ഒരു  ശുദ്ധ ജലപ്പുഴ വേറെ എങ്ങും കണ്ടിട്ടില്ല എന്ന് തന്നെ പറയാം … വയനാടിനും അച്ചായനും പ്രകൃതിയുടെ വരദാനം  … അതാണ്‌ കള്ളാടി പുഴ…

ഞങ്ങൾ പുഴയിൽ ഇറങ്ങുവാനുള്ള കോസ്റ്യൂംസ് ധരിച്ചു.. പുഴയിൽ എത്തണമെങ്കിൽ ഏകദേശം ഒരു കിലോമീറ്റർ നടക്കണം..  അച്ചായന്റെ കൃഷി ഇടങ്ങളിലൂടെ വേണം നടക്കാൻ..  പുഴയിലേക്കുള്ള വഴി കൂടുതലും ഇറക്കമാണ് .. തിരികെ വരുമ്പോൾ കയറ്റം കയറി ഒരു പരുവമാകും.. വഴി നിറയെ അട്ടകൾ നമ്മെ ആക്രമിക്കാൻ തക്കം പാർത്തിരിക്കും.. കഴിഞ്ഞ തവണ അട്ടകൾക്ക് ഉത്സവമായിരുന്നു.. അട്ടകളെ അകറ്റാനുള്ള സംവിധാനം ആകെ ഒരു തീപ്പട്ടിയും പിന്നെ കയ്യിലുള്ള ബക്കാർഡിയിലും മാത്രം ഒതുങ്ങിയിരുന്നു.. എന്നാൽ ഇത്തവണ ഫുൾ സെറ്റപ്പുമായിട്ടാണ് വന്നിട്ടുള്ളത്…

ഡെറ്റൊളിനു ഡെറ്റോൾ.. ചുണ്ണാമ്പിനു ചുണ്ണാമ്പ് …. പോകയിലയ്ക്ക് പൊകയില എന്ന് വേണ്ടാ ഫുൾ സെറ്റപ്പുമായിട്ടാണ്  ഞങ്ങ എത്തിയിരിക്കുന്നത് പോരാത്തതിന് അച്ചായന്റെ വകയായി ഒരു അട്ടവിടാച്യാതി കുഴമ്പും.. അച്ചായന്റെ അട്ട കടിച്ചാൽ വിടുന്ന കുഴമ്പും പിരട്ടി മറ്റു സാധന സാമഗ്രികളുമായി ഞങ്ങൾ കള്ളാടിപ്പുഴ ലക്ഷ്യമാക്കി നടന്നു.. ഏകദേശം അര കിലോമീറ്റർ നടന്നപ്പോഴേക്കും ബോബിയുടെ കാലിൽ ഒരു അട്ട പിടി കൂടി.. ഡെറ്റോളും അട്ടയും ഇത്രക്കും പ്രശ്നമാണെന്ന് അപ്പോഴാണ്‌ മനസ്സിലായത് .. ഡെറ്റോൾ അട്ടയുടെ ദേഹതോട്ടു തൊട്ടതും അട്ട ബോബിയുടെ കാലിലെ പിടിവിട്ടു തലയടിച്ചു താഴെ വീണതും ഒരുമിച്ചായിരുന്നു .. ഏതായാലും അട്ടയെ അകറ്റാൻ ഡെറ്റോൾ പറഞ്ഞുതന്ന എന്റെ ഒരു ഓഫീസ് സുഹൃത്തിനെ സ്തുതിച്ചു കൊണ്ട് പുഴ ലക്ഷ്യമാകി വീണ്ടും ഞങ്ങൾ യാത്രയായി ..

കുറച്ചു ദൂരംകൂടി ചെന്നപ്പോൾ അകലെ കളകളാരവം മുഴക്കി പാറകളെ തഴുകിയുറക്കി കുതിച്ച് കുതിച്ചു പായുന്ന കള്ളാടിപ്പുഴയുടെ ശബ്ദം ഞങ്ങളുടെ സിരകൾക്ക് ഉണർവ് പകർന്നു… കാതുകൾക്കിമ്പം പകർന്നു കടന്നു വന്നു.. വർധിച്ച ഉത്സാഹത്തോടുകൂടി ഞങ്ങൾ പുഴയിലേക്ക് ഓടി… ഓടുന്നവഴിയിൽ പലരെയും അട്ടകൾ അറ്റാക്ക് ചെയ്തു .. ഡെറ്റോൾ അട്ടയേയും അറ്റാക്ക്‌ ചെയ്തു.. ഏതായാലും അൽപ്പ സമയത്തിനുള്ളിൽ ഞങ്ങളെല്ലാവരും കല്ലാടിപ്പുഴയുടെ അരികില എത്തി.. കഴിഞ്ഞ തവണ കണ്ട അത്ര വെള്ളം ഇത്തവണ ഇല്ല എന്നതൊഴിച്ചാൽ യാതൊരു മാറ്റവുമില്ല.. എല്ലാം പഴയതുപോലെ തന്നെ.. പാലുപോലുള്ള വെള്ളം … അതങ്ങനെ മുകളിൽ നിന്നം ഒടിഞ്ഞു വീണ മരങ്ങളേയും വലിയ വലിയ പാറകളെയും തഴുകി കുത്തനെ ഒഴുകി പാറകളുടെ ഇടയിൽ ചെറു വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കി ചെറിയ തടാകങ്ങൾ തീർത്തു അവിടവിടെ ശാന്തമായി ഒഴുകി വീണ്ടു താഴോട്ട് കുത്തനെ ഒഴുകി കളകളാരവം മുഴക്കി ഇങ്ങനെ പോകുന്ന നയനാന്ദകരമായ ആ കാഴ്ച ആരെയും കൊതിപ്പിക്കുന്ന ഒന്നാണ് ..

അതും കണ്ട് അധിക നേരം നില്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല തണുപ്പ് വകവയ്ക്കാതെ  ഓരോരുത്തരായി പതിയെ പതിയെ വെള്ളത്തിലേക്കിറങ്ങി.. അൽപ്പസമയത്തിനകം മൂന്ന് പേരൊഴികെ (ബിനു, ബോബി, ബിജു ) ഞങ്ങൾ എല്ലാവരും വെള്ളത്തിലായി.. അകത്തും വെള്ളം പുറത്തും വെള്ളം എന്ന വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസം !!.. പിന്നെ ഒരു അർമാദിക്കലായിരുന്നു.. ഷിറാസ് നാച്വറൽ മസ്സാജിംഗ് സ്ഥലങ്ങൾ എവിടൊക്കെയുണ്ടന്നു കണ്ടെത്തി.. പാറകളുടെ ഇടയിലൂടെ ശക്തമായി വെള്ളം കുത്തിയൊഴുകുന്ന സ്ഥലങ്ങളാണ് നാച്വറൽ മസ്സാജിംഗ് സ്ഥലങ്ങൾ..  ശക്തമായുള്ള ആ കുത്തൊഴുക്കിൽ നമ്മുടെ ശരീരം കൊണ്ട് വച്ചാൽ മതി.. ബാക്കി വെള്ളം ചെയ്തു കൊള്ളും… നല്ലയൊരു മസ്സജിങ്ങിന്റെ ഗുണം കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.. അങ്ങിനെയുള്ള രണ്ടു മൂന്നു സ്ഥലങ്ങളിൽ ഞങ്ങൾ മാറി മാറി ഇരുന്നു… സജിയും സുമേഷും പുഴയുടെ ഉത്ഭവ സ്ഥാനം കണ്ടുപിടിക്കനെന്നോണം പുഴയിലെ വലിയ പാറകളിലൂടെ മുകളിലേക്ക് നടന്നു.. ഏതായാലും പുഴയിലെ വെള്ളത്തിന്റെ രുചിയും തെളിമയും കണ്ടാൽ അറിയാം ഞങ്ങൾ നിൽക്കുന്നതിനും മുകളിയായി ഇതിനെ വൃത്തികേടാക്കാൻ ആരുമില്ല എന്ന്.. അങ്ങിനെ കുളിച്ചും കളിച്ചും മസ്സാജ് ചെയ്തും ഒന്ന് രണ്ടു മണിക്കൂർ അവിടെ ചിലവഴിച്ചു … ബിനുവിന്റെ ക്യാമറകളിൽ നിന്നും ഫ്ലാഷുകൾ മിന്നി കൊണ്ടേ ഇരുന്നു.. ബിനു ഇരുന്നും കിടന്നും പലതരം പോസുകളും കാമറയിൽ പകർത്തി… സന്ധ്യയോടടുത്തപ്പോൾ  ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി ..

റിസോർട്ടിൽ ഞങ്ങളെ കാത്തു ചൂട് ചായയും മൊട്ട ബജിയും ഉണ്ടായിരുന്നു.. പിന്നെ ഒരു മത്സരമായിരുന്നു.. അത്രയും ടേസ്റ്റ് ഉള്ള മൊട്ട ബജി ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല.. പലരും ആ അഭിപ്രായക്കാരായിരുന്നു.. ചായയും ബജിയും തീർന്ന വഴി കണ്ടില്ല.. അൽപ്പസമയത്തിന് ശേഷം എല്ലാവരും റെഡിയായി രാത്രി കാല വിനോദമായ ഫ്ലാഷ് കളിയിലേക്ക് മുഴുകി..

ഫ്ലാഷ് കളിക്കുന്നവർക്ക് പ്രത്യേക ബുദ്ധിയുടെ ആവശ്യം ഒന്നുമില്ലന്നു തെളിയിക്കുന്നതാണ്‌ ഞങ്ങളുടെ കളി.. ഭാഗ്യം ഒന്ന് മാത്രമാണ് ഫ്ലാഷ് കളിക്കാൻ വേണ്ടത്.. പലരുടെയും കാശ് പോയി.. ചിലർ കാശു  വാരുകയും ചെയ്തു.. അങ്ങിനെ കളി കുറച്ചു നേരമായപ്പോൾ ക്യാമ്പ്ഫയറിനുള്ള തീ കത്തിച്ചു എന്ന അറിയിപ്പുമായി മുരളിചെട്ടനെത്തി.. ഫ്ലാഷ് കളിക്ക് വിരാമമിട്ടുകൊണ്ട് അൽപ്പസമയത്തിനുള്ളിൽ ഞങ്ങൾ  ക്യാമ്പ്ഫയറിനരികിൽ എത്തി .. ക്യാമ്പ്‌ഫയറിനു ഹരം പകരാൻ പാട്ടിനു പുറമേ ടക്വീലയും സ്മിർണോഫും  ഉണ്ടായിരുന്നു.. ഞങ്ങളുടെ കാലത്തെ സി ഇ സി യുടെ വാനംപാടി ബിജു, ഏറെ നേരത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം മേരെ നൈനയും .. ചാഹൂംഗ മേം തുഛെ … തുടങ്ങിയ മാസ്റ്റർ പീസുകൾ പാടി..ഞങ്ങളെ എല്ലാവരെയും ഒരു പ്രത്യേക മൂടിലേക്ക് എത്തിച്ചു .. പാട്ട് കഴിഞ്ഞു ഞങ്ങൾ മറ്റു സുഹൃത്തുക്കളുടെ കഥകൾ പങ്കുവച്ചു..

രഞ്ജിത്തും ബാച്ചും അമേരിക്കയിൽ ഗെറ്റുഗതർ പ്ലാൻ ചെയ്യന്ന കാര്യം .. ജെർമനിയിലുള്ള മോനയുടെ വിശേഷങ്ങൾ ..  കൂടെ പഠിച്ച പല പെണ്‍കുട്ടികളുടെയും കാര്യങ്ങൾ ..  അങ്ങിനെ പലതും പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആഹാരവുമായി മുരളിചേട്ടനെത്തി.. കഥകൾക്ക് വിരാമമിട്ടു എല്ലാവരും മറ്റൊരു മത്സരത്തിനു തയ്യാറെടുത്തപ്പോൾ സജിയുടെ ഫോണ്‍ ചിലച്ചു..

സുശാന്ത് എന്ന വലിയേട്ടനാണ് മറു തലക്കൽ… സാന്റി കൊടുംകാറ്റിനെയും ..ഒബാമയും ഒക്കെ  നിശ്ചലമാക്കിക്കൊണ്ട് വലിയേട്ടൻ അച്ചായന്റെ റിസോർട്ടിന്റെ പ്രാന്ത പ്രദേശത്ത് എത്തിയിരിക്കുന്നു. സജി വഴി കൃത്യമായി പറഞ്ഞു കൊടുത്തു. അൽപ്പസമയത്തിനുള്ളിൽ ഒരു ബ്ലാക്ക്‌ ലേബലുമായി വലിയേട്ടൻ വരവറിയിച്ചു..

സുശാന്ത് എന്ന വലിയേട്ടനാണ് മറു തലക്കൽ… സാന്റി കൊടുംകാറ്റിനെയും ..ഒബാമയും ഒക്കെ  നിശ്ചലമാക്കിക്കൊണ്ട് വലിയേട്ടൻ അച്ചായന്റെ റിസോർട്ടിന്റെ പ്രാന്ത പ്രദേശത്ത് എത്തിയിരിക്കുന്നു. സജി വഴി കൃത്യമായി പറഞ്ഞു കൊടുത്തു. അൽപ്പസമയത്തിനുള്ളിൽ ഒരു ബ്ലാക്ക്‌ ലേബലുമായി വലിയേട്ടൻ വരവറിയിച്ചു..

8 മണിക്കൂർ നിർത്താതെ ഡ്രൈവ് ചെയ്താണ് വലിയേട്ടൻ എത്തിയത്.. വിശപ്പും ക്ഷീണവും മാറ്റി ഞങ്ങൾ ഫ്ലാഷ് കളിക്കാനിരുന്നു.. ഫ്ലാഷ് കളിക്കാൻ പ്രത്യേകിച്ച് വിവരം ഒന്നും വേണ്ടാ എന്ന് വീണ്ടും വലിയേട്ടൻ തെളിയിച്ചു.. ബ്ലാക്ക് ലേബലും പലരുടെ  കീശയും  കാലിയായി .. വലിയേട്ടൻ വലിയ കാശുകാരനുമായി..അങ്ങനെ അന്നത്തെ അഭ്യാസങ്ങൾക്ക് വിട നല്കി ഞങ്ങൾ കട്ടിലിലേക്ക് ചാഞ്ഞു

(തുടരും)

Tag Cloud