real life stories

Archive for February, 2013

കള്ളാടിപ്പുഴയും സണ്ണിച്ചായനും – 2

ഞങ്ങള്‍ വിശ്രമിച്ച പാറയുടെ ലഗ്നത്തില്‍ നിന്ന ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു വീണ ശബ്ദമാണ് സുഖകരമായ ആ നിദ്രക്കു വിഘ്നം വരുത്തി ഞങ്ങളെ ഞെട്ടിച്ച് ഉണര്‍ത്തിയത് .. ഏതായാലും ശരിക്കും ഞങ്ങള്‍ പേടിച്ചു പോയി.. ജീപ്പ് ഡ്രൈവര്‍ പറഞ്ഞ പോലെ വല്ല കടുവയോ ആനയോ വല്ലതുമാണോ എന്ന് ഒരു നിമിഷം ഞങ്ങളും ചിന്തിച്ചു പോയി.. ഏതായാലും പിന്നെ അവിടെ നില്‍ക്കുന്നത് ഞങ്ങളുടെ ആരോഗ്യത്തിനു നല്ലതല്ല എന്ന് തീരുമാനിച്ചു റൂം ലക്ഷ്യമാക്കി ഞങ്ങള്‍ തിരിച്ചു നടന്നു.. അച്ചായന്റെ ഓറഞ്ച് തോട്ടത്തിലൂടയാണ് റൂമിലേക്കുള്ള വഴി.. ഓറഞ്ചുകള്‍ പാകമാകാന്‍ ഇനിയും ഒരു മാസം കൂടി വേണമെന്ന് മുരളിചേട്ടന്‍ പോകും വഴി പറഞ്ഞതായിരുന്നു… വരുന്നവഴി ഒരുവിധംനിറം മാറി തുടങ്ങിയ ഒരു ഓറഞ്ച് പറിക്കാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തി.. ജിതേഷ് നീളമുള്ള ഒരു കമ്പെടുത്ത് ഓറഞ്ചിനിട്ട് ഒരടി കൊടുത്തത്തു … ഓറഞ്ചിനും… ആ മരത്തില്‍ ഉണ്ടായിരുന്ന ഒരു കടന്നല്‍ കൂടിനും… ഇളക്കം സംഭവിച്ചത് ഒരുമിച്ചായിരുന്നു…കടന്നലുകള്‍ മൂളിപ്പാട്ടും പാടി കൂട്ടമായി ഇരച്ചു ഞങ്ങളുടെ പിന്നാലെ വന്നു… താഴെ വീണ ഓറഞ്ച്  ഒരുവിധത്തില്‍  എടുത്തു ഞാനും ജിതെഷും ബിജുവും കൂടി ജീവനും കൊണ്ട് റൂം ലക്ഷ്യമാക്കി ഓടി.. ഓട്ടം നിര്‍ത്തിയത് റൂമിന്റെ മുന്‍പില്‍ എത്തിയപ്പോളാണ്  .. തിരിഞ്ഞു നോക്കിയപ്പോള്‍ മാത്രമാണ് കടന്നലുകള്‍ ഞങ്ങളെ ഫോളോ ചെയ്യുന്നില്ല എന്ന നഗ്ന സത്യം  മനസ്സില്ലായത് .. ഏതായാലും ഭാഗ്യത്തിന് ആര്‍ക്കിട്ടും കുത്തു കൊണ്ടില്ല…. ഈ പ്രായത്തില്‍ പാറയുടെ മുകളിലൂടെയും മരങ്ങളുടെ  ഇടയിലൂടെ ഇത്രയും വേഗത്തില്‍ ഓടാന്‍ പറ്റുമെന്ന് ഞങ്ങള്‍ ആരും തന്നെ കരുതിയില്ല.. ഓടിയതിന്റെ കിതപ്പും അതിന്റെ ക്ഷീണവും കാരണം ഞങ്ങള്‍ റിസോര്‍ട്ടിന്റെ വരാന്തയില്‍ വീണു പോയി.. അവിടെ വിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ഫോണ്‍ ചിലച്ചു.. ഫോണ്‍ എടുത്തപ്പോഴാണ്  സമയം ഉച്ചക്ക് ഏകദേശം  രണ്ടു മണിയായെന്ന ബോധം ഞങ്ങള്‍ തിരിച്ചറിഞ്ഞത്

ഷിറാസ് ആണ് വിളിച്ചത് ..അവര്‍ റിസോര്‍ട്ടിലേക്കുള്ള ദുര്‍ഘട പാതയുടെ അടുത്തെത്തിയെന്ന് അറിയിക്കാനും   … ഇനിയുമുള്ള യാത്ര എങ്ങനെ എന്നറിയാനും വേണ്ടി വിളിച്ചതാണ്… ബാംഗ്ലൂരില്‍ നിന്നും രണ്ടു കാറിലാണ് അവര്‍ വരുന്നത്…  കഴിഞ്ഞ തവണ വന്നത് ഒരു സ്കോര്‍പിയോയിലും ഒരു കാറിലുമായിരുന്നു… അന്ന് കാര്‍ ഈ ദുര്‍ഘട പാതയുടെ തുടക്കത്തിലുള്ള ഒരു വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ട് സണ്ണിച്ചായാന്‍ അറേഞ്ച് ചെയ്ത ജീപ്പിലാണ് റിസോര്‍ട്ടിലേക്ക് വന്നത് … ഇത്തവണയും സണ്ണിച്ചായന്‍ ജീപ്പ് അറേഞ്ച് ചെയ്യുമോ എന്ന് അറിയാന്‍ വേണ്ടി  വിളിച്ചതാണ്… ഇത്രയും ചോദിച്ചപ്പോഴെക്കു റേഞ്ച് പോയീ.. പിന്നെ ഷിറാസ് പറയുന്നത് എന്താണെന്ന്എനിക്ക് മനസ്സിലായില്ല.. ഞാന്‍ പറഞ്ഞത് എന്താണെന്ന് അവനും കേട്ടില്ലന്നു  എനിക്ക് മനസ്സില്ലായത് കുറച്ചു നേരം കഴിഞ്ഞാണ്.. അവസാനം എന്തൊക്കെയോ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.. പിന്നീട് ബാംഗ്ലൂര്‍ ബോയിസില്‍ പലരെയും ഞങ്ങള്‍ മാറി മാറി വിളിച്ചു നോക്കി.. എല്ലാവരും ഔട്ട്‌ ഓഫ് റേഞ്ച് .. ഇത്രയും അടുത്തെത്തിയ സ്ഥിതിക്ക് അവര്‍ എങ്ങിനെ എങ്കിലും റിസോര്‍ട്ടില്‍ എത്തുമെന്ന ഉറച്ച പ്രതീക്ഷയില്‍ ഞങ്ങള്‍ മൂവരും ബാംഗ്ലൂര്‍ ബോയിസിനെ സ്വീകരിക്കാന്‍ റിസോര്‍ട്ടിന്റെ മുമ്പില്‍ ചെന്നു..

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു കാറിന്റെ ശബ്ദം കേട്ടു.. പയ്യെ പയ്യെ കാര്‍ ഞങ്ങളുടെ ദൃഷ്ടിയുടെ സീമയില്‍ പ്രത്യക്ഷമായി…ആദ്യ കാറിന്റെ പിന്നിലായി മറ്റൊരു കാറും വന്നു.. ബാംഗ്ലൂര്‍ ബോയിസിനെ ഇത്രയും നേരം താമസിച്ചതിനു പള്ള് വിളിക്കാന്‍ തയ്യാറായി ഞങ്ങള്‍ കാറുകളുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ആ സത്യം ഞങ്ങള്‍ക്ക് മനസ്സിലായത് … ആദ്യ കാറില്‍ പരമുവും.. രണ്ടാമത്തെ കാറില്‍ ബോബിയും മാത്രമേ ഉള്ളൂ… അന്വേക്ഷിച്ചപ്പോഴാണ് അറിയുന്നത് കാറുകള്‍ക്ക് ഗ്രൌണ്ട് ക്ലീയറന്‍സ് കുറവായത് കൊണ്ട് സഹ യാത്രികരെ റിസോര്‍ട്ടിലേക്കുള്ള വഴിയുടെ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു എന്നും.. ഷിറാസിനോട്, ഞാന്‍ ജീപ്പ് അറേഞ്ച് ചെയ്തു കൊടുക്കാമെന്നു പറഞ്ഞെന്നും.. അവര്‍ അതും നോക്കി അവിടെ നില്‍ക്കുവാണോ എന്ന് സംശയമുണ്ടെന്നും പരമു പറഞ്ഞു.. ഏതായാലും മറ്റുള്ളവരെ വഴിയില്‍ ഇറക്കി  ഇവര്‍ ഇരുവരും കാറും കൊണ്ട് കടന്നു കളഞ്ഞു എന്ന് വേണം കരുതാന്‍ .. അവരുടെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് ശരിക്കും ചിരി വന്നു.. ഏകദേശം 4 കിലോമീറ്റര്‍ ദൂരം.. അതും നല്ല കയറ്റം.. സമയം ഉച്ചക്ക് 2 മണി കഴിഞ്ഞിരിക്കുന്നു  .. വിശന്നു വലഞ്ഞിരിക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.. പിന്നെ നല്ല കയറ്റവും പറ്റിയ പ്രായവും.. എല്ലാം കൂടി നോക്കുമ്പോള്‍  ഈ കയറ്റം കയറി എല്ലാവരും റിസോര്‍ട്ടില്‍ എത്തുമോ എന്ന് തന്നെ ഞങ്ങള്‍ സംശയിച്ചു…അതോ ഇനി ജീപ്പും നോക്കി അവിടെ തന്നെ നില്‍ക്കുവാണോ.. ആര്‍ക്കറിയാം.. ഇത് കേട്ടപ്പോള്‍ തെറിവിളിക്കാനുള്ള ഞങ്ങളുടെ ആര്‍ജ്ജവത്തിനു അല്‍പ്പം അയവു വന്നു.. എന്നാലും താമസിച്ചതിനുള്ള  വഴക്ക് കൊടുക്കാന്‍ ഞങ്ങള്‍ ഡോറിന്റെ അടുത്തേക്ക് ചെന്നു ..

പരമു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു കൊണ്ട് ഡോര്‍ തുറന്നു കാറില്‍ നിന്നുമിറങ്ങി.. ആ ചിരി കണ്ടാല്‍ തെറി വിളിക്കാന്‍ തോന്നുകേല..പരമു ആളൊരു ജെന്റില്‍ മാന്‍ ആണ്.. പ്രമോദ് എന്നാണ് ശരിക്കുമുള്ള പേര് .. പഠന കാലത്ത്  അത് ലോപിച്ച് പരമുവായി.. തൃശൂര്‍ സ്വദേശിയാണ് .. രാജകുടുംബാംഗമാണ്… ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സുന്ദരന്‍ ആയ ചെറുപ്പക്കാരന്‍ ആയിരുന്നു.. ഇപ്പോള്‍ ഗ്ലാമറിന് ശരിക്കും ഇടിവ് സംഭവിച്ചിട്ടുണ്ട് .. തലയില്‍ ഒറ്റ മുടിയില്ല .. വയറില്‍ ഒരു കുടം സ്ഥാനം പിടിച്ചിരിക്കുന്നു ..മൊത്തത്തില്‍ നല്ലതായി തടിച്ചിട്ടുമുണ്ട് … ഞങ്ങളുടെ ജൂനിയര്‍ ബാച്ചിലെ ഒരു കുട്ടിയെ പ്രണയിച്ചു അവളെ തന്നെ വേളി കഴിച്ച് ഇപ്പോള്‍ ബാംഗ്ലൂരില്‍ ആണ് താമസം …

രണ്ടാമത്തെ കാറിലെ ബോബി കോതമംഗലം കാരനാണ് … അച്ചായനാണ് .. ബാംഗ്ലൂരിലെ ഒട്ടുമിക്ക കമ്പനികളിലും കഴിഞ്ഞ  പതിമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജോലി ചെയ്തിട്ടുണ്ട് .. എല്ലാ കമ്പിനികളും മടുത്തു ഇപ്പോള്‍ വീണ്ടും ആദ്യ കമ്പിനിയായ ഐ ബി എമ്മില്‍ തന്നെ ചേക്കേറി ..  കുടുംബവുമായി ബാംഗ്ലൂരില്‍ താമസിക്കുന്നു… സ്വതസിദ്ധമായ വളിച്ച ചിരിയും ചിരിച്ചു കാറില്‍ നിന്നും ഇറങ്ങി.. വരാന്‍ താമസിച്ചതിലുള്ള ഞങ്ങളുടെ അടങ്ങാത്ത ദേഷ്യം ഞാനും ബിജുവും ജിതെഷും കൂടി .. ബോബിയുടെ മണ്ടക്ക് തീര്‍ത്തു .. പരമുവിനെയും ചെറുതായി പള്ളുപറഞ്ഞു …

വരാന്‍ താമസിച്ച കാരണങ്ങള്‍ ഓരോന്നായി പരമു വിശദീകരിച്ചു .. വരുന്നവഴി ഓവര്‍ സ്പീഡിനും  സീറ്റ് ബെല്‍റ്റിടാത്തതിനും  ബോബിയെ പോലീസ് പിടിച്ചെന്നും… അവിടുന്ന് അവനെ ഊരിക്കൊണ്ടുവരാന്‍ ഒരുപാട് പാട് പെട്ടന്നും… അവസാനം സ്വരൂപിനു മുഖ്യന്‍ ഉമ്മന്‍ചാണ്ടിയുമായുള്ള തന്റെ  ബന്ധം വെളിപ്പെടുത്തേണ്ടി വന്നെന്നും.. അത് കേട്ടപ്പോള്‍ അതുവരെ പുലിപോലെ നിന്ന പോലീസുകാര്‍ എലിപോലെയായെന്നും .. സ്വരൂപിനിട്ടൊരു സല്യൂട്ട് അടിച്ചെന്നും…  ഒക്കെ പലതരം വെടികളും…. താമസിച്ചു വന്നതിന്റെ കാരണമായി പരമു പൊട്ടിച്ചു .. അതൊക്കെ ഞങ്ങള്‍ അവിശ്വാസത്തോടെയെങ്കിലും ചിരിച്ചുകൊണ്ട്  കേട്ടുകൊണ്ട്.. അപ്പോഴേക്കും മുരളിച്ചേട്ടന്‍ വന്നു കാറില്‍ നിന്നും ബാഗുകള്‍ ഓരോന്നായി റൂമിലേക്ക്‌ കൊണ്ട് പോയി.. പരമുവിന്റെയും ബോബിയുടെയും വിശേഷങ്ങള്‍ ഒക്കെ കേട്ടുകൊണ്ട് നിന്നപ്പോള്‍ ദൂരെ നിന്നും ആരോ കൂവുന്ന ഒരു ഒച്ച കേട്ടു…

ഞങ്ങള്‍ തിരിച്ചും കൂവി .. വീണ്ടും അപ്പുറത്തു നിന്നും കൂവല്‍ കേട്ട് … എവിടെയോ കേട്ട് മറന്ന ഒരു ശബ്ദം.. വീണ്ടും ഞങ്ങള്‍ കൂവി … ഇത്തവണത്തെ തിരിച്ചു കൂവലില്‍ ഞങ്ങള്‍ക്ക് ആളെ മനസ്സിലായി.. വയനാടിന്റെ സ്വന്തം പുത്രം ബത്തേരിക്കാരന്‍ സജിയാണ് കൂവുന്നത്.. മെല്ലെ മെല്ലെ അവരുടെ കാലടികള്‍ ഞങ്ങളെ പുളകം കൊള്ളിച്ചുകൊണ്ട് അടുത്തടുത്തു വന്നു..

അതാണ്‌ അച്ചായന്റെ റിസോര്‍ട്ടിലെ അടുത്ത പ്രത്യേകത .. ,എന്തൊരു നിശബ്ദമാണന്നോ അവിടം.. പകല്‍ കാറ്റിന്റെയും… അതുകാരണം അനങ്ങുന്ന ഇലകളുടെയും മാത്രം ശബ്ദമേ അവിടെ ഉള്ളൂ ..ഇതല്ലാതെ കേള്‍ക്കുന്നത് …വല്ലാപ്പോഴും അട്ടഹസിക്കുന്ന മലയണ്ണാന്റെ ശബ്ദം.. ദിവസത്തില്‍ ഒന്നുരണ്ട് തവണ വരുന്ന സണ്ണിച്ചായന്റെ ജീപ്പിന്റെ ശബ്ദം… പിന്നെ അവിടുത്തെ സന്ദര്‍ശകരായ ഞങ്ങളെ പോലെ ഉള്ളവര്‍  ചിലക്കുന്ന അല്ലെങ്കില്‍ അട്ടഹസിക്കുന്ന ശബ്ദം… പക്ഷെ രാത്രിയായാല്‍ കളി മാറും..  ചീവിടുകളുടെ നിലവിളി മത്സരമാണ്  … മഴകൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.. നമ്മുടെ നാട്ടിലെ ഒരു പത്തു പതിനഞ്ചു തുള്ളികള്‍ ചേരുന്നതാ അവിടുത്തെ ഒരു തുള്ളി.. അത് വന്നു റിസോര്‍ട്ടിന്റെ മേലുള്ള മെറ്റല്‍ ഷീറ്റില്‍ പതിക്കുന്ന സൌണ്ട് കേട്ടാല്‍ .. ആരോ കല്ല് വലിച്ചു നമ്മുടെ റിസോര്‍ട്ടിനിട്ടു എറിയുന്നതാണെന്ന് തോന്നും.. കഴിഞ്ഞ തവണ വന്നപ്പോള്‍ ഉറക്കത്തില്‍ ആ സൌണ്ട് കേട്ട് പല തവണ ഞാന്‍ ഞെട്ടി ഉണര്‍ന്നായിരുന്നു .. ഉണര്‍ന്നു നോക്കുമ്പോള്‍ പലപ്പോഴും ബിജുവും ഉണര്‍ന്നിരിക്കുന്നത് കാണാമായിരുന്നു.. ഏതായാലും എല്ലാവരെയും കൊതിപ്പിക്കുകയും ത്രസിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ഥലമാണ് അച്ചായന്റെ റിസോര്‍ട്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല..

ആദ്യം വന്നത് ഷിറാസും സജിയും കൂടിയാണ് … പിന്നെ ഓരോരുത്തരായി പ്രത്യക്ഷപെട്ട് തുടങ്ങി .. സഫീര്‍, സ്വരൂപ്‌, സുമേഷ് , ബിനു ബാലകൃഷ്ണന്‍ .. തുടങ്ങിയവര്‍ പിന്നാലെ എത്തി..  ഏതായാലും അവരുടെ ബോഡി ലാംഗ്വേജ് കണ്ടാല്‍ അറിയാം നടന്നു നടന്നു കട്ടേം പടോം മടങ്ങിയെന്ന്…. റിസോര്‍ട്ടില്‍ വന്നു കയറിയതും ഷിറാസും      സജിയും.. സുമേഷും കൂടി ബോബ്ബിയെയും പരമുവിനെയും നല്ലവണ്ണം പള്ള് പറഞ്ഞു .. കാര്യം അന്വേക്ഷിച്ചപ്പോഴാണ് സംഗതി ഞങ്ങള്‍ക്ക് മനസ്സില്ലായത് .. ദുര്‍ഘട പാതയുടെ തുടക്കത്തില്‍ കുറച്ചു കല്ലുകള്‍  ഇളകി കിടപ്പുണ്ട്… കാറിന്റെ അടി തട്ടാതിരിക്കാന്‍ വേണ്ടി ഡ്രൈവര്‍ ഒഴികെ ബാക്കി ഉള്ളവര്‍ അവിടെ ഇറങ്ങി.. മുഴുവന്‍ വളവും തിരിവും ആയ റോഡില്‍ അവര്‍ കാറുകള്‍ പയ്യെ ഓടിച്ചു പോയി.. മോശമായ വഴി കഴിയുമ്പോള്‍ കാറ് നിര്‍ത്തുമെന്നും അപ്പോള്‍ തിരികെ കയറാമെന്നുമുള്ള പ്രതീക്ഷയില്‍  ബാക്കിയുള്ളവര്‍ പിന്നാലെ നടന്നു.. ഓരോ വളവു തിരിയുമ്പോഴും അവിടെ കാറുണ്ടാവുമെന്ന പ്രതീക്ഷയില്‍ നടന്നു നടന്നു അവസാനം എല്ലാ വളവും തിരിവം കഴിഞ്ഞു റിസോര്‍ട്ടില്‍ എത്തി.. അതിന്റെ അരിശമാണ് പരമുവിന്റെയും ബോബിയുടെയും മേല്‍ തീര്‍ത്തത്.. ആ സംവാദം ഞങ്ങള്‍ക്ക് ശരിക്കും ചിരിക്കാനുള്ള വക നല്‍കി..

ദേഷ്യം വരുമ്പോള്‍ ഷിറാസിനെ കാണാന്‍ ഒരു പ്രത്യേക രസമാണ് .. ചുണ്ടുകളും തലമുടിയും കൈകളും എല്ലാം കിടന്നു വിറക്കും .. വാക്കുകള്‍ നിയന്ത്രണാതീതമാകും .. പലതും പറയണമെന്ന് ഷിറാസിനു ആഗ്രഹമുണ്ടെങ്കിലും വിറയല്‍ കാരണം വാക്കുകള്‍ ഒന്നും പുറത്തു വരില്ല.. നീലക്കുറുഞ്ഞി പൂക്കും പോലെ വല്ലപ്പോഴും ഒരിക്കലാണ് ഷിറാസിന്റെ ക്ഷമയുടെ പരധി വിട്ടു  ദേഷ്യത്തിന്റെ വികാര വിക്ഷോഭങ്ങള്‍ പുറത്തു വരുന്നത്..പക്ഷെ അത് പലപ്പോഴും ഓവര്‍ ദേഷ്യം കാരണം പോട്ടത്തില്ല…  ചീറ്റി പോകും.. ഏതായാലും പ്രായത്തിന്റെ മാറ്റം ഷിറാസില്‍ വല്ലാതെ പ്രകടമായിരിക്കുന്നു.. തലമുടി കൂടുതല്‍ നരച്ചിരിക്കുന്നു.. മുഖവും ശരീരവും ഞാന്‍ പ്രായമായി എന്നറിയിക്കുന്ന പോലെയും തോന്നി..

സുമേഷ് …സ്നഗ്ഗി എന്ന അപര നാമത്തിലാണ് അറിയപെട്ടിരുന്നത്.. കുട്ടിത്തമുള്ള മുഖവും നിഷ്കളങ്കമായ ചിരിയും സുമേഷിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നിര്‍ത്തി.. മുഖം ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ തന്നെ….ശരീരം കുറച്ചു തടിചിട്ടുള്ളതൊഴിച്ചാല്‍ സുമെഷില്‍ വലിയ മാറ്റങ്ങളൊന്നും ദൃശ്യമല്ല..ഞങ്ങളുടെ ബാച്ച്മേറ്റായ മേരി ജോണിനെ വിവാഹം ചെയ്തു ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാണ് .ഞങ്ങളുടെ ബാച്ചിലെ ആദ്യ ജോലിക്കാരനും ആദ്യമായി വിവാഹിതനായതും സുമേഷ് ആണെന്നാണ് എന്റെ ഓര്‍മ്മ..

സുമേഷിന്റെയും മേരിയുടെയും പ്രണയം ഞങ്ങളുടെ കോഴ്സ് അവസാനിക്കാറാകും വരെ തികച്ചും രഹസ്യമായിരുന്നു..അത് പരസ്യമായത്തിന്റെ പിന്നില്‍ രസകരമായ ഒരു കഥയുണ്ട്..

(തുടരും)

കള്ളാടിപ്പുഴയും സണ്ണിച്ചായനും – 1

ഓഫീസില്‍ നിന്നും നേരുത്തേ ഇറങ്ങി അതി ഭയങ്കരമായ ട്രാഫിക്കിനോടും ഇടിച്ചു കുത്തി പെയ്യുന്ന മഴയോടും മല്ലിട്ട്… 4.30 ആയപ്പോള്‍ ഒരുവിധം വീട്ടില്‍ എത്തി.. അടുത്ത രണ്ടു ദിവസം വയനാട്ടിലെ മേപ്പാടിക്ക് സമീപമുള്ള ഒരു റിസോര്‍ട്ടില്‍ ,  കോളേജില്‍  എന്റെ കൂടെ പഠിച്ച മറ്റു പതിനൊന്നു പേരുമായി  അടിച്ചു പൊളിക്കാനുള്ള യാത്രക്കുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ്  നേരുത്തേ എത്തിയത് .. 6.30 നു പുറപ്പെടുന്ന മലബാര്‍ എക്സ്പ്രെസ്സില്‍ ബിജുവും ഉണ്ട് കൂട്ടിന്.. .. ബിജു കോളേജ് പഠന കാലത്ത് എന്റെ സഹമുറിയാനായിരുന്നു.. കൊല്ലത്ത്കാരനാണ്..   പഠിത്തം കഴിഞ്ഞു പൂനെ, ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ട് ഇപ്പോള്‍ തിരുവനന്തപുരത്തെ  ടെക്നോപാര്‍ക്കില്ലാണ് ജോലി ..  നല്ല ഒരു ഗായകനാണ് ബിജു…. കോളേജില്‍ പാട്ടുകാരന്‍ ബിജു എന്നാണ് അറിയപ്പെട്ടിരുന്നത്.. കിഷോര്‍ കുമാറിന്റെ ആരാധകനാണ്.. മേരേ നൈനയും.. ചാഹൂങ്ക മേ തുജ്ചെയും.. മാണിക്യ വീണയുമെല്ലാം ബിജുവിന്റെ കയ്യില്‍ ഭദ്രം.. പക്ഷെ എറിയാനറിയുന്നവന്റെ കയ്യില്‍ ദൈവം  കല്ല് കൊടുക്കില്ല എന്ന് പറയുന്ന പോലെ ബിജു കോളേജ് ഡേയ്സില്‍ ഈ കഴിവ് അത്ര കാര്യമായി വിനിയോഗിച്ചില്ല എന്നാണ് എന്റെ വിശ്വാസം … എനിക്ക് എങ്ങാനും ആ കഴിവുണ്ടായിരുന്നെങ്കില്‍ പറയണോ ….പൊളിച്ചടുക്കിയേനെ…ഞങ്ങളുടെ ഒത്തുചേരലുകളിലെ ഒരു അവിഭാജ്യ ഘടകമാണ്  ബിജുവും ബിജുവിന്റെ പാട്ടും. സ്വതവേ ശാന്ത സ്വഭാവക്കരനാനെങ്കിലും ബിജുവിന്റെ ടെന്‍ഷന്‍ ലോക പ്രസിദ്ധമാണ്…

ബാഗ്‌ പായ്ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ ചിലച്ചു….പ്രതീക്ഷിച്ച പോലെ  ബിജുവിന്റെ കോള്‍ ആണ് .. സമയം 5.00 മണി.. ബിജു റെഡി ആണ് എന്ന് അറിയിക്കാന്‍ വിളിച്ചതാണ്.. ഒരു പക്ഷെ ബിജു നേരുത്തേ റെഡി ആയിക്കാണും.. ഞാന്‍ കൂടെ ചെല്ലുന്നില്ലായിരുന്നെങ്കില്‍ എപ്പോഴേ റെയില്‍വേ സ്റ്റേഷനില്‍ എത്തിയേനെ… ഇവിടെ എന്റെ പായ്ക്കിംഗ് പോലും കഴിഞ്ഞിട്ടില്ല .. പണ്ട് ജോലി അന്വേഷിച്ചു നടന്ന സമയത്ത് അടുത്ത ദിവസത്തെ ഇന്റര്‍വ്യൂ വിനു തലേന്നേ ഡ്രസ്സ്‌  ചെയ്യുന്ന ആളാണ്‌ കക്ഷി എന്നാണ് അസൂയക്കാര്‍ പറയുന്നത്  .. അങ്ങിനെ ഉള്ള ബിജുവിനെ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കേണ്ട എന്ന് കരുതി ഞാനും പെട്ടന്ന് റെഡി ആയി.. ഏകദേശം 5.30 നു സഖിയോടും കുട്ടികളോടും യാത്രപറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി.. റെയില്‍വേ  സ്റ്റേഷന്‍ 10 മിനിട്ട് യാത്ര ചെയ്യാനുള്ള ദൂരമേ  ഉള്ളൂ  ..   അധികം താമസമില്ലാതെ തന്നെ ഒരു ഓട്ടോറിക്ഷ കിട്ടി, ബിജുവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി യാത്ര ചെയ്തു.. പ്രതീക്ഷിച്ച പോലെ ബിജു എന്നെ കാത്തു നിന്ന് ക്ഷമ കെട്ട്… ടെന്‍ഷന്‍ അടിച്ചു… മെയിന്‍ റോഡ്‌ ലക്ഷ്യമാക്കി നടന്നു വരുന്നത് ദൂരെ വച്ചേ ഞാന്‍ കണ്ടു… ഓട്ടോ നിര്‍ത്തി ബിജുവിനേയും കയറ്റി റെയില്‍വേ സ്റ്റേനിലേക്ക് യാത്രയായി … ഞങ്ങള്‍ അടുത്തടുത്താണ് താമസിക്കുന്നതെങ്കിലും തമ്മില്‍ കാണാറില്ല… കുറെ കാലത്തിനു ശേഷം കണ്ടത് കൊണ്ടാണന്നു തോന്നുന്നു .. ബിജു ആകെ ക്ഷീണിച്ചിരിക്കുന്നു…തലയില്‍ വെളുത്ത മുടികള്‍ ഭൂരിപക്ഷം നേടിയിരിക്കുന്നു…. “എനിക്കും വയസ്സായി എന്റെ മുടിക്കും വയസ്സായി” എന്ന് ബിജു മനസ്സില്‍ പറയുന്ന പോലെ തോന്നി .. ഏകദേശം ആറു മണിയായപ്പോഴേക്കും റെയില്‍വേ സ്റ്റേഷനില്‍ എത്തി… ഞങ്ങളുടെ ട്രെയിനും കേറാനുള്ള കോച്ച് കണ്ടെത്തി അതില്‍ കയറി ഇരുന്നു..

ട്രെയിന്‍ കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു.. ജോലി, കുടുംബം, പ്രാരബ്ധം .. തുടങ്ങിയവ സംബന്ധമായ ചില ചര്‍ച്ചകള്‍ ഞങ്ങളുടെ യാത്രവേളയിലെ വിരസതയെ അകറ്റി നിര്‍ത്തി..  ഏകദേശം 7.30 നു ആഹാരം കഴിച്ചു ..കഴിപ്പു കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍ നിന്നും വയനാടിനു വരുന്ന ജിതേഷിനെ വിളിച്ചു .. അവനും ട്രെയിനിലാണ്…. ടിക്കറ്റ്‌ കണ്‍ഫേം ആയതു ലാസ്റ്റ് മിനിറ്റില്‍ ആണ്…. വരാന്‍ പറ്റുമെന്ന് വിചാരിച്ചില്ല…  എന്നൊക്കെ പറഞ്ഞു.. ഞങ്ങളുടെ ട്രെയിനും ജിതേഷ് വരുന്ന ട്രെയിനും ഏകദേശം ഒരേ സമയത്ത് കോഴിക്കോട്ട് എത്തും.. രാവിലെ കാണാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു..

ജിതേഷ് ആയിരുന്നു ചെങ്ങന്നൂരില്‍ എന്റെ ആദ്യ സഹ മുറിയന്‍ … ജിതേഷ്  എറണാകുളത്തുകാരനാണ് ….. ഒരുമിച്ചു താമസിച്ചപ്പോള്‍ പലപ്പോഴും അവന്റെ തുണികള്‍ എന്നെ കൊണ്ട് കഴുകിച്ചിട്ടുണ്ട്.. ഞങ്ങളുടെ ലോഡ്ജ് പമ്പയാറിന്റെ വളരെ അടുത്തായിരുന്നു…. അതുകൊണ്ട് തന്നെ തുണി കഴുകല്‍ മുഴുവന്‍ പമ്പയാറിലായിരുന്നു.. ഞാന്‍ രാവിലെ തുണികള്‍ സോപ്പുവെള്ളത്തില്‍ മുക്കി വക്കും… ഞാന്‍ റൂമില്‍ ഇല്ലാത്ത തക്കം നോക്കി ജിതേഷ് അവന്റെ തുണിയും അതില്‍ മുക്കും..  വെള്ള ഉടുപ്പും ഗ്രേ കളര്‍ പാന്റ്സും ആയിരുന്നു കോളേജ് യൂണിഫോം .. പലപ്പോഴും തുണി കഴുകി കഴിഞ്ഞാ അറിയുന്നത് ഞാന്‍ കഴുകിയത്തില്‍ ജിതേഷിന്റെ ഷര്‍ട്ടും പാന്റ്സും  ഉണ്ടെന്നുള്ള സത്യം.. തിരികെ റൂമില്‍ വന്നു ഇടിയുണ്ടാക്കുന്നതും മറ്റും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും.. അങ്ങിനത്തെ ഒരു ഇടിയിലാണെന്ന് തോന്നുന്നു എന്നെയും അണ്ണനെയും  ശിവപാര്‍വതി ലോഡ്ജില്‍ നിന്നും പുറത്താക്കിയതും അതിനോട് ഐക്കദാര്‍ട്യം പ്രഖ്യാപിച്ചു ബിജുവും സ്വരൂപും കൂടി ശിവപാര്‍വതി ലോഡ്ജിന്റെ പടി ഇറങ്ങിയതും മറ്റൊരു വീട്ടില്‍ കുടിയേറിയതും…. ഏതായാലും ജിതേഷ് മിടുക്കനാ.. ഞങ്ങളുടെ സഹപാഠിയായ ലതെയും വേളികഴിച്ചു (പ്രേമ വിവാഹമായിരുന്നു.. ഞങ്ങളാരും അറിഞ്ഞില്ല അവര്‍ പ്രേമിച്ചത് ) ഇപ്പോള്‍ ചെന്നൈയില്‍ ആണ് താമസം..

4.൦൦ മണിക്ക് അലാറം വച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു… അടുത്തദിവസങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സംഭവബഹുലവും സാഹസികവും രസകരവുമായ സംഭവങ്ങിലൂടെ ഊളിയിട്ടു എപ്പോഴോ ഉറങ്ങി…കൃത്യം 4 മണിക്ക് തന്നെ അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു… നോക്കിയപ്പോള്‍ ബിജു ഉണര്‍ന്നിരിക്കുന്നു…. അന്വേക്ഷിച്ചപ്പോള്‍ അര മണിക്കൂര്‍ മുമ്പേ ബിജു ഉണര്‍ന്നു എന്നറിഞ്ഞു .. ബിജു ഉണര്‍ന്നില്ലങ്കിലേ അത്ഭുദം ഉള്ളൂ…   സ്ഥലം ഏതാണെന്ന് രണ്ടാള്‍ക്കും ഒരു പിടുത്തോം കിട്ടിയില്ല.. ഗൂഗിള്‍ മാപ്സിനാണോ സ്ഥലത്തിന് പഞ്ഞം..  നോക്കിയപ്പോള്‍ തിരൂരായാതെ ഉള്ളൂ … വീണ്ടും ഒരു മണിക്കൂര്‍ യാത്രയുണ്ട് .. ഏതായാലും ഇനി ഉറങ്ങേണ്ടാ എന്ന് തീരുമാനിച്ചു.. ഏതായാലും ജിതേഷിനെ വിളിച്ചുനോക്കാം എന്ന് ബിജു പറഞ്ഞു..  ജിതേഷിനെ വിളിച്ചപ്പോള്‍ അവന്‍ പത്തു മിനിറ്റില്‍ കോഴിക്കോടെത്തും എന്ന് പറഞ്ഞു..

എന്നെയും ബിജുവിനെയും ജിതെഷിനേയും കൂടാതെ ബംഗ്ലൂരില്‍ നിന്നും 9 പേര്‍ കൂടി വരുന്നുണ്ട് ഈ ഒത്തു ചേരലിന്..അതുകൊണ്ട് അടുത്ത കോള്‍ ഷിറാസിനെ ആയിരുന്നു.. ഷിറാസ് എല്ലാ ഒത്തു ചേരലുകളുടെയും മുഖ്യ കണ്ണിയാണ് .. തിരുവനന്തപുരത്തുകാരനാണ് കക്ഷി.. ഇപ്പോള്‍ ബാംഗ്ലൂരില്‍ ആണ് താമസം.. വിളിച്ചപ്പോള്‍ ഷിറാസ് വീട്ടില്‍ നിന്നും ഇറങ്ങി… ബാക്കിയുള്ള ആള്‍ക്കാരെ കൂട്ടാനായി അവരുടെ വീട്ടിലേക്കുള്ള യാത്രയില്‍ ആണ്.. ഷിറാസിനെ കൂടാതെ സ്വരൂപ്‌, പ്രമോദ് , സുമേഷ്, ബിനു ബാലകൃഷ്ണന്‍ , ബോബ്ബി , സഫീര്‍ എന്നിവരാണ് ബംഗ്ലൂരില്‍ നിന്നും വരുന്നത്.. ഈ ഒത്തുചേരല്‍ പ്ലാന്‍ ചെയ്യാന്‍ തന്നെ കാരണക്കാരനായ സുശാന്ത് എന്ന വല്യേട്ടന് രാവിലെ തിരിക്കാന്‍ സാധിക്കില്ല.. പുള്ളിക്കാരനെ സാന്‍ഡി കൊടുംകാറ്റ് ചതിച്ചിരിക്കുന്നു..കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന ഏതോ റിലീസ് സാന്റി കാരണം ഒരാഴ്ച മാറി വീശി സുസാന്തിന്റെ വയനാട്‌ ട്രിപ്പിനെ തകിടം മറിച്ചു…ഏതായാലും സുശാന്ത് ആദ്യ ദിവസം രാത്രി തന്നെ എത്തുമെന്നാണ് ലാസ്റ്റ് അപ്ഡേറ്റ്…

സഫീര്‍ ബംഗ്ലൂരില്‍ നിന്നുമാണ് വരുന്നതെങ്കിലും ഇപ്പോള്‍ ബംഗ്ലൂരിലല്ല സ്ഥിര താമസം.. കഴിഞ്ഞ മൂന്നു വര്‍ഷമായി സൌദിയില്‍ ആണ്.. ഇപ്പോള്‍ വിപ്രോയുടെ സൗദിയിലെ രാജാവാണ് .. സ്വന്തമായി കിങ്ങ്ഡം ഒക്കെ ഉള്ള കക്ഷിയാണ്.. ഈ ഒത്തുചേരലിന് വേണ്ടി രണ്ടു ദിവസം മുമ്പേ ബാംഗ്ലൂരില്‍ ലാന്‍ഡ്‌ ചെയ്തു …അങ്ങനെ പലരും പലതും ത്യജിച്ചാണ് ഈ ഒത്തുചേരലിന് എത്തുന്നത്‌…….

കൃത്യം 5 മണിക്ക് തന്നെ ട്രെയിന്‍ കോഴിക്കോടെത്തി.. ഞങ്ങളെ കാത്തു ജിതേഷ് സ്റ്റേഷനില്‍ നില്‍പ്പുണ്ടായിരുന്നു.. തലയില്‍ കുറച്ചു മുടി കുറഞ്ഞു എന്നതൊഴിച്ചാല്‍ ജിതെഷിനു വലിയ മാറ്റം ഒന്നുമില്ല.. ശരീരം മെലിഞ്ഞിട്ടു തന്നെ.. കാലം പലര്‍ക്കും സംഭാവന ചെയ്ത കുടവയറും നരയും ഒന്നും ജിതേഷിനെ ബാധിച്ചിട്ടില്ല.. ജിതേഷ് പഴയ ജിതേഷ് തന്നെ.. സ്വതസിദ്ധമായ ചിരിയും ഹസ്ത ദാനവുമായി ജിതേഷ് ഞങ്ങളെ സ്വാഗതം ചെയ്തു.. കഴിഞ്ഞതവണ ചെന്നൈയ്യില്‍ നിന്നും ജിതേഷിനൊപ്പം സ്വരൂപും ഉണ്ടായിരുന്നു… സ്വരൂപ്‌ ഇപ്പോള്‍ ബംഗ്ലൂരാണ്.. പതിനാലു വര്‍ഷം ചെന്നൈല്‍ ജോലി ചെയ്തിട്ട് കഴിഞ്ഞ വര്‍ഷം ചെന്നൈ ഉപേക്ഷിച്ച് ബാംഗ്ലൂരില്‍ ചേക്കേറി..

സ്വരൂപ്‌ കോട്ടയം കാരന്‍ അച്ചായനാണ്‌ .. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സാറിന്റെ ബന്ധുവും അയല്‍വാസിയുമാണ് .. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍  ഉള്‍പ്പടെ പലരും ക്രിക്കറ്റിന്റെയും.. ഫുട്ബോളിന്റെയും .. ഷട്ടിലിന്റെയും.. മറ്റു പലതിന്റെയും പിറകെ പോയപ്പോള്‍ സ്വരൂപ്‌ , കമ്പ്യൂട്ടറിന്റെയും..ബ്ലൂ ചിപ്പിന്റെയും .. മൈക്രോ പ്രോസസ്സറിന്റെയും  .. പ്രോഗ്രമ്മിന്റെയും പിറകെ ആയിരുന്നു.. ഷിറാസ് ആയിരുന്നു കൂട്ട്.. അതിന്റെ ഫലവും അവനുണ്ടായി… ഞാന്‍ ഉള്‍പെട്ട കമ്പ്യൂട്ടര്‍ വിരോധികള്‍.. കായിക പ്രേമികള്‍ … ഒരു  ജോലി കിട്ടാന്‍ വേണ്ടി തേരാ പാരാ ബാംഗ്ലൂരില്‍ പരതി  നടന്നപ്പോള്‍ … സ്വരൂപ്‌  ചെന്നൈയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ഓഫീസില്‍ ജോലി ചെയ്യുക ആയിരുന്നു…

കഴിഞ്ഞ വര്‍ഷം രാവിലെ 5 മണിക്ക് സ്വരൂപും ബിജുവും ജിതെഷും കൂടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒരു ഹോട്ടലില്‍ നിന്നും പുട്ടും സ്ടൂവും കഴിച്ചിരുന്നു.. അതിന്റെ രുചി ഓര്‍ത്തപ്പോള്‍ ബിജുവിന്റെ  നാവില്‍  വെള്ളമൂറി.. ബിജു, പുട്ടും സ്ടൂവും കഴിച്ചേ സ്റ്റേഷന്‍ വിട്ടു ബസ്‌ സ്ടാന്റിലേക്ക് ഉള്ളന്നു വാശി പിടിച്ചു .. ബിജുവിന്റെ ഒരു ആഗ്രഹമല്ലേ.. സാധിച്ചു കളയാം എന്ന് തീരുമാനിച്ചു.. ഞങ്ങള്‍ ഹോട്ടല്‍ തപ്പി യാത്രയായി.. സ്റ്റേഷനില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നത് മാത്രം മിച്ചം.. ബിജുവിന്റെ നാവിലെ വെള്ളവും വറ്റി.. ഇത്തവണ ഹോട്ടലുമില്ല.. പുട്ടുമില്ല.. സ്ടൂവുമില്ല.. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി യാത്രയായി..

ഓട്ടോയില്‍ നിന്നും ഇറങ്ങിയത്‌ ഒരു തട്ടുകടയുടെ മുമ്പിലാണ്.. അവിടെനിന്നൊരു കാപ്പിയും അകത്താക്കി കല്പറ്റയിലേക്കുള്ള ബസ്‌ അന്വേക്ഷിച്ച്‌ നടന്നു.. ചെന്നപ്പോള്‍ ഒരു ഓര്‍ഡിനറി ബസ്‌ മാത്രമേ സ്റ്റാന്‍ഡില്‍ ഉള്ളൂ.. അതില്‍ കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോള്‍ മാനന്തവാടി എക്സ്പ്രസ്സ്‌  ബസ്‌ ഞങ്ങളുടെ ബസിന്റെ തൊട്ടടുത്തായി കൊണ്ട് പാര്‍ക്ക് ചെയ്തു.. ഞങ്ങള്‍ ഓര്‍ഡിനറിയില്‍ നിന്നും എക്സ്പ്രേസ്സിലേക്ക് പലായനം ചെയ്തു.. അതില്‍ കയറി ഇരുന്നപ്പോള്‍ ഒരു അന്നൌന്‍സ്മെന്റ് കേട്ടു .. ബസ്‌ നമ്പര്‍ PT 356 കോഴിക്കോട് – താമരശ്ശേരി – ചുണ്ടേല്‍ – കല്പറ്റ- സുല്‍ത്താന്‍ ബത്തേരി – മാനന്തവാടി സൂപ്പെര്‍ എക്സ്പ്രസ്സ്‌ കൃത്യം ആറരക്കു പുറപ്പെടും… ഞങ്ങള്‍ സമയം നോക്കി 5.45.. മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞേ ബസ്‌ വിടൂ.. പക്ഷെ സൂപര്‍ എക്സ്പ്രസ്സ്‌ അല്ലേ.. അതില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.. അപ്പോഴാണ്‌ അണ്ണനെ പറ്റി ഓര്‍ത്തത്‌.. ബിജു ഉടന്‍ തന്നെ ഫോണ്‍ എടുത്തു അണ്ണനെ വിളിച്ചു.. സമയം 5.50 , അണ്ണന്‍ കിടക്കപ്പായില്‍ നിന്നും എണീറ്റില്ല.. ഫോണ്‍ എടുത്തതുമില്ല…

ശിവപാര്‍വതി ലോഡ്ജില്‍ നിന്നും പുറത്താക്കിയതിനു ശേഷം ഞാനും, ബിജുവും, സ്വരൂപും, അണ്ണനും ഒരുമിച്ചായിരുന്നു താമസം..  അണ്ണന്‍ അഥവാ വിനോദ് ജോര്‍ജ് ഇപ്പോള്‍ കാസര്‍ഗോഡ്‌ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ആണ്.. ഞങ്ങള്‍ ഒക്കെ പ്രീ ഡിഗ്രീ കഴിഞ്ഞു എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്നപ്പോള്‍ അണ്ണന്‍ ഡിഗ്രി കഴിഞ്ഞാണ് വന്നത്.. കണ്ണൂര്‍കാരന്‍.. അഞ്ചടി എഴിഞ്ചു പൊക്കം…. ഒത്ത തടി… പക്വതയുള്ള പെരുമാറ്റം.. പ്രായത്തിലും ഞങ്ങളെക്കാള്‍ അല്‍പ്പം മൂപ്പുണ്ട്.. അങ്ങനെ കണ്ണൂര്‍കാരന്‍ വിനോദ് ജോര്‍ജ് കോളേജിലെ ഞങ്ങള്‍ എല്ലാവരുടെയും അണ്ണന്‍ ആയി.. ഞാനുള്‍പ്പടെ പലരും അച്ഛനും, അമ്മയും , അമ്മാവനും, അപ്പൂപ്പനും ഒക്കെയായി അട്മിഷന് വന്നപ്പോള്‍ അണ്ണന്‍ കണ്ണൂരില്‍ നിന്നും ഒറ്റക്കാണ് വന്നത്.. അതാ കക്ഷി.. പഠിത്തം ഒക്കെ കഴിഞ്ഞു കാസര്‍ഗോട് എം ഇ എസ്  എഞ്ചിനീയറിംഗ് കോളേജില്‍ പഠിപ്പിക്കാന്‍ കയറിയപ്പോള്‍ അവിടുത്തെ സ്റ്റാഫ്‌ യൂണിയന്റെ മെമ്പര്‍ ആയി.. പിന്നെ സംസ്ഥാന സക്രട്ടറി ആയി.. അങ്ങിനെ എല്ലാ രീതിയിലും പ്രഗത്ഭനാ കക്ഷി … സാധാരണ എല്ലാ ഒത്തു ചേരലിനും അണ്ണന്‍ എത്തുന്നതാ.. ഇത്തവണ ഏതോ മന്ത്രി കോളേജില്‍ വരുന്നന്നോ.. അണ്ണന്‍ അവിടെ ഇല്ലങ്കില്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലന്നോ.. അണ്ണനെ കണ്ടില്ലെങ്കില്‍ മന്ത്രി പരിഭവം പറയുമെന്നോ .. എന്തൊക്കയോ പറഞ്ഞു ഒഴിവായി …. ഏതായാലും അണ്ണനെ രാവിലെ വിളിച്ചുണര്‍ത്താമെന്നുള്ള മോഹം വെറുതെ ആയി…

6.00 മണിക്ക് ബിജുവിന്റെ ഫോണ്‍ ചിലച്ചു.. അണ്ണനാണ്…വരാത്തതിന്റെ കാരണം ബോധിപ്പിക്കലിനു വിളിച്ചതാണ്.. ആദ്യം പല രീതിയില്‍ അണ്ണനെ വയനാട്ടിലേക്ക് വരാന്‍ പ്രലോഭിഭിച്ചു നോക്കി.. നടന്നില്ല… അവസാനം  ബിജുവിന്റെയും.. എന്റെയും.. ജിതേഷിന്റെയും വായില്‍ നിന്നും വയറു നിറച്ചു കിട്ടിയപ്പോള്‍ അണ്ണന് തൃപ്തിയായി.. പതിയെ ഫോണ്‍ കട്ട്‌ ചെയ്തു പുള്ളിക്കാരന്‍ പിന്‍വാങ്ങി..  അപ്പോഴേക്കും ബസും സ്റ്റാര്‍ട്ട്‌ ചെയ്തു.. ഞങ്ങള്‍ കോളേജിലെ ചില്ലറ തമാശകളും കൂടെ പഠിച്ച ചിലരുടെ ഇപ്പോഴത്തെ നിലയും വിലയും അവസ്ഥയും പഴയകാലവും മറ്റും ചര്‍ച്ച ചെയ്തു സമയം കൊന്നു..  ഒന്നര മണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമെത്തി..അവിടെ ഇറങ്ങി ഒരു ഹോട്ടലില്‍ നിന്നും ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു റിസോര്‍ട്ട് ലക്ഷ്യമാക്കി ഒരു ഓട്ടോ റിക്ഷയില്‍ യാത്രയായി…

റിസോര്‍ട്ടിന്റെ മാനേജര്‍ കോട്ടയം കാരന്‍ ഒരു സണ്ണിച്ചായനാണ്.. മാണി സാറിന്റെ പാര്‍ട്ടിക്കാരനും കേരള കോണ്‍ഗ്രസിന്റെ വയനാട്‌ ജില്ലാ പ്രസിഡന്റും ആണ്.. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് മേപ്പാടിക്ക് അടുത്തുള്ള തൊള്ളായിരം എന്ന സ്ഥലത്താണ്.. തൊള്ളായിരം എന്ന് പേര് പണ്ട് ആ സ്ഥലം മൊത്തത്തില്‍ തൊള്ളായിരം ഏക്കര്‍ ഉണ്ടായിരുന്നു.. മുഴുവന്‍ ഒരാളുടെ സ്ഥലം ആയിരുന്നു പിന്നെ പലര്‍ക്കായി വിറ്റു.. പക്ഷെ സ്ഥലം ഇപ്പോഴും തൊള്ളായിരം തന്നെ..  മേപ്പാടിയില്‍ നിന്നും ജീപ്പില്‍ വേണം അങ്ങോട്ട്‌ പോകാന്‍ .. ഓട്ടോ കയറില്ല..  അതിനാല്‍ മേപ്പാടി എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി ജീപ്പ് അന്വേക്ഷിച്ചു … സണ്ണിച്ചായന്റെ റിസോര്‍ട്ട് എന്ന് പറഞ്ഞപ്പോഴേ ഒരു ജീപ്പ് തയ്യാറായി… അതില്‍ കയറി ഞങ്ങള്‍ റിസോര്‍ട്ടിലേക്ക്  തിരിച്ചു ..

ഏകദേശം 20 മിനിട്ടുകൊണ്ട് ഞങ്ങള്‍ റിസോര്‍ട്ടിലേക്ക് ഉള്ള വഴിയുടെ സ്റ്റാര്‍ട്ടിങ്ങ് പൊയന്റില്‍ എത്തി.. മേപ്പാടിയില്‍ നിന്നും സൂചിപ്പാറ ബസ്‌ റൂട്ടില്‍ മൂന്നാമത്തെ വലിയ പാലം കഴിഞ്ഞാല്‍ റിസോര്‍ട്ടിലേക്ക് ഉള്ള വഴിയായി .. … അവിടെ നിന്നും പിന്നെ പാറകളും കല്ലുകളും  നിറഞ്ഞ വഴിയാണ്…. 4 വീല്‍ ഡ്രൈവുള്ള ജീപ്പുകള്‍ക്ക് മാത്രം റെക്കമെന്റ് ചെയ്തിട്ടുള്ളതാണ്‌ … റിസ്ക്‌ എടുത്താല്‍ വേണമെങ്കില്‍ കാറുകളും ഒരുവിധം പോകും .. ഏതായാലും അവിടെ നിന്നുള്ള യാത്ര തികച്ചും ദുഷ്കരമാണ്  .. കാടിന്റെ നടുവിലൂടുള്ള  ഈ വഴിയിലൂടെ മസ്സിലു പിടിച്ചു വേണം വണ്ടി ഓടിക്കാന്‍ … അതിലും മസ്സിലു പിടിച്ചു വേണം ജീപ്പിലിരിക്കാന്‍ …. കഷ്ടിച്ചു ഒരു വണ്ടിക്കു പോകാനുള്ള സ്ഥലമേ ഉള്ളൂ  … എതിരെ ഒരു വണ്ടി വന്നാല്‍ പണി പാളും….ഏതായാലും കുലുങ്ങി കുലുങ്ങി ശരീരം ഒരു പരുവമാവും റിസോര്‍ട്ടില്‍ എത്തുമ്പോള്‍ .. ഞങ്ങളുടെ ജീപ്പ്  ആ വഴിയില്‍ പ്രവേശിച്ചു … ജീപ്പ് ഓരോ കുഴിയില്‍ വീഴുമ്പോഴും  അന്യോന്യം നോക്കി ഞങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവിധ ഭാവങ്ങള്‍ പ്രകടനങ്ങളിലൂടെ  പങ്കു വക്കുന്നുണ്ടായിരുന്നു ..

അതുവരെ മിണ്ടാതിരുന്നു ജീപ്പ് ഡ്രൈവര്‍ രണ്ടു വരി പാതയില്‍ കയറിയപ്പോഴേക്കും വാചാലനായി.. തന്റെ ഡ്രൈവിംഗ് പാടവം മുഴുവന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ കാട്ടിത്തരാനുള്ള വ്യഗ്രതിയിലായിരുന്നു കക്ഷി..  പോകുന്ന വഴിക്ക് ഇടയ്ക്കിടെ ആന, പുലി, മാന്‍ തുടങ്ങിയ വന്യ മൃഗങ്ങള്‍ വരാറുണ്ടെന്നും…ചിലപ്പോഴൊക്കെ നേരിട്ട് കണ്ടിട്ടുണ്ടന്നും ജീപ്പിന്റെ ഡ്രൈവര്‍ തള്ളുന്നുണ്ടായിരുന്നു.. ഒരാഴ്ച മുമ്പ് മേപ്പാടിക്കടുത്ത് ഒരു ആദിവാസിയെ ആന കുത്തി കൊന്നു  എന്ന പത്ര വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ ഞാനും ബിജുവും ചര്‍ച്ച ചെയ്തിരുന്നു … അതിനെ പറ്റി ചോദിച്ചപ്പോള്‍  നമ്മള്‍ വന്ന വഴിക്കാണ് അത് സംഭവിച്ചതെന്നും പുള്ളി പറഞ്ഞു .. അത് കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ളൊന്നു കാളിയെങ്കിലും ആരും യാതൊരു ഭാവ വത്യാസവും കാട്ടിയില്ല …  റിസോര്‍ട്ടില്‍ എത്തുന്ന വരെ അയാളുടെ ബഡായി കേള്‍ക്കാതെ തരമില്ലാത്തത്  കൊണ്ട്  പറയുന്നതെല്ലാം ഞങ്ങള്‍ സമ്മതിച്ചു കൊടുത്തു…. ഏതായാലും ആ കത്തിയും സഹിച്ചു അധികനേരം ഇരിക്കേണ്ടി വന്നില്ല … 10 മിനിറ്റില്‍ കുലുങ്ങി കുലുങ്ങി ഒരു പരുവമായി ഞങ്ങള്‍ റിസോര്‍ട്ടില്‍ എത്തി ..

റിസോര്‍ട്ട് എന്ന് പറഞ്ഞാല്‍ അത്ര വലിയ സംഭവം ഒന്നും അല്ല …  ഏകദേശം 25 ഏക്കര്‍ കാടിന് നടുവില്‍  ചെറിയ ഒരു വീടും രണ്ടു ഷെഡും.. അതാ ഗ്രീന്‍ മൌണ്ടന്‍ റിസോര്‍ട്ട് …. പക്ഷെ വീടും ഷെഡും വൃത്തിയായി മെയ്‌ന്റൈന്‍ ചെയ്തിട്ടുണ്ട് .. അതിലുമുപരി വയനാടിന്റെ അനിര്‍വച്ചനീയമായ  പ്രകൃതി സൗന്ദര്യം  തുളുമ്പി നില്‍ക്കുന്ന ഒരു സ്ഥലത്താണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. വരുന്ന വഴിക്ക് സണ്ണിച്ചായനെ ബന്ധപെട്ടത്‌ കൊണ്ട് ഞങ്ങളെ കാത്തു റിസോര്‍ട്ട് ജീവനക്കാരന്‍ മുരളി വാതിലില്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു …

ജീപ്പില്‍ നിന്നും ഇറങ്ങി സാധന സാമഗ്രികള്‍ മുരളിക്ക് കൈമാറി കഴിക്കാന്‍ പുട്ടും കടലയും ഏത്തക്കായ് പുഴുങ്ങിയതും ഓര്‍ഡര്‍ ചെയ്തു ജീപ്പ് ഡ്രൈവറെയും സെറ്റില്‍ ചെയ്തു റൂം ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു… റൂമില്‍ ചെന്നപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നി .. കഴിഞ്ഞ തവണ വന്നപ്പോള്‍ കറന്റ്‌ ഇല്ലായിരുന്നു .. കള്ളാടി പുഴയില്‍ നിന്നും സ്വന്തം ജല വൈദ്യുത പദ്ധതി ഉപയോഗിച്ചാണ് അച്ചായന്‍ കറന്റ്‌ ഉണ്ടാക്കുന്നത്‌ .. കഴിഞ്ഞ തവണ അച്ചായനെയും ഞങ്ങളെയും പവര്‍ പ്ലാന്റ് ചതിച്ചു .. പവര്‍ പ്ലാന്റിലെ ഏതോ കപ്പാസിറ്റര്‍ കത്തി പോയി….  തുള്ളിക്കൊരു കുടം പേമാരി എന്ന് പറയുന്ന പോലെ  വമ്പന്‍ മഴയും..  ആ പെരുമഴയത്ത്   കപ്പാസിറ്റര്‍ മാറ്റി വക്കാനുള്ള കപ്പാസിറ്റി അച്ചായനില്ലായിരുന്നു… അതിനാല്‍ ഡീസല്‍ ജെനറേറ്ററിനെ രാത്രി കാലങ്ങളില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചു.. ഏതായാലും ഇത്തവണ കഥ മാറി.. ലൈറ്റുകള്‍ തെളിഞ്ഞിരിക്കുന്നു … കഴിഞ്ഞ തവണ രാത്രികളില്‍ ഡീസല്‍ ജെനറേറ്ററില്‍ നിന്നും കിട്ടുന്ന ഷയറില്‍ നിന്നും മിന്നാമിനുങ്ങിനെ പോലെ.. കണ്ടാ പറയത്തില്ലെങ്കിലും ഞാന്‍ കത്തുന്നുണ്ട് എന്ന് മൊഴിഞ്ഞ   സി എഫ് എല്ലുകള്‍ ഇത്തവണ അഹങ്കാരത്തോടെ ഞങ്ങളെ നോക്കെ കത്തി ജ്വലിച്ചു തുറിച്ചു നോക്കിക്കൊണ്ട്‌ നില്‍ക്കുന്നു .. ജിതേഷ് ഓടി ചെന്ന് ഗീസര്‍ ഓണാക്കി നോക്കി .. അത്ഭുതം അതും പ്രവര്‍ത്തിക്കുന്നു …സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു ..

തലേ ദിവസം മുതല്‍ നിര്‍ത്താതെയുള്ള യാത്രയും .. ജീപ്പിലിരുന്നുള്ള കുലുക്കവും… ഡ്രൈവറിന്റെ ബടായി എങ്കിലും പേടി പെടുത്തുന്ന കഥകളും ഞങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ഒപ്പം വയറിനെയും വല്ലാതെ പരീക്ഷിച്ചു കളഞ്ഞു…  പെട്ടന്ന് തന്നെ എല്ലാവരും കുളിക്കാനും മറ്റുമുള്ള തയാറെടുപ്പായി.. മൂന്ന് റൂമാണ് ഞങ്ങള്‍ ബുക്ക്‌ ചെയ്തിരുന്നത് .. ബംഗ്ലൂര്‍ ബോയ്സ് എത്താത്തത് കൊണ്ട് ഓരോത്തര്‍ക്കും ഓരോ ടോയിലറ്റ് സ്വന്തമായി കിട്ടി.. അല്‍പ്പ സമയത്തിനകം ഞങ്ങള്‍ റെഡി ആയി .. ഞങ്ങള്‍ താമസിക്കുന്ന ഷെഡില്‍ നിന്നും സ്വല്‍പ്പം മാറിയാണ് കഴിക്കാനുള്ള സ്ഥലം.. അടുക്കളയും അതിനടുത്തുതന്നെ ….

മുരളി ചേട്ടോ .. കൂയീ …. പുട്ട് റെഡി ആയോ ..

ജിതേഷാണ്.. ചോദ്യം കേട്ടാല്‍ രാവിലെ ചുണ്ടേല്‍ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നും തട്ടിയ നൂലപ്പവും മുട്ടയും ആവിയായി പോയെന്നു തോന്നും..

ചേട്ടാ…. ഒരു അഞ്ചു മിനിട്ട് ഇപ്പൊ ശരിയാക്കി തരാം .. അടുക്കളയില്‍ നിന്നും മുരളിചേട്ടന്‍ വിളിച്ചു പറഞ്ഞു  (വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെ അനുസ്മരിപ്പിക്കുവാണോ എന്ന് ഞങ്ങള്‍ ഒരു നിമിഷം സംശയിച്ചു ) ..  ഞങ്ങള്‍ ഡൈനിങ്ങ്‌ ഷെഡ്‌ ലക്ഷ്യമാക്കി നടന്നു… ഏതായാലും മുരളി ചേട്ടന്‍ പപ്പുവായില്ല… നിമിഷങ്ങള്‍ക്കകം  ആവി പറക്കുന്ന പുട്ടും കടലക്കറിയും ഞങ്ങളുടെ മുന്‍പിലെത്തി .. കൂടെ എത്തക്കായ് പുഴുങ്ങിയതും.. കുറച്ചു ബ്രഡും ബട്ടറും ജാമും… പിന്നൊരു മത്സരമായിരുന്നു… ആറു കുറ്റി പുട്ടും.. കടലക്കറിയും.. എത്തക്കായും.. ബ്രഡും..ബട്ടറും …  പോയ വഴി കണ്ടില്ല ..

സണ്ണിച്ചായന്റെ റിസോര്‍ട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റാണ് അവിടുത്തെ ഫുഡ്‌ .. എന്നാ ടേസ്റ്റ് ആണെന്നോ അവിടുത്തെ ഓരോ കറിയും .. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ കപ്പലോടും.. അത്രയ്ക്കുണ്ട് അവിടുത്തെ കുക്കുകളുടെ കൈപ്പുണ്യം… അവിടെ വരുന്ന ടെക്കികളായ ഞാനുള്‍പ്പടെ എന്റെ സുഹൃത്തുക്കളില്‍ പലരും ഭയങ്കര ഡയറ്റിങ്ങാണെന്നാ പറച്ചില്‍ .. എല്ലാവര്‍ക്കും  പി എസ്‌ സി  (പ്രഷര്‍ ,ഷുഗര്‍ , കൊളസ്ട്രോള്‍ ) -യില്‍ ഒന്നും രണ്ടും ചിലര്‍ക്ക് മൂന്നും അപ്പോയിന്റ്മെന്റ് കിട്ടീന്നും പറയുന്നുണ്ട്.. ഏതായാലും സണ്ണിച്ചായന്റെ റെസ്ടോറന്റിലെ ഭക്ഷണത്തിന്റെ മണം അടിച്ചാല്‍ ആര്‍ക്കും പ്രഷറുമില്ല, ഷുഗറുമില്ല, കൊളസ്ട്രോളുമില്ല… എല്ലാവരും അസുഖങ്ങള്‍ മറന്നു  ആരോഗ്യകരമായ ഒരു തീറ്റി മത്സരം കാഴ്ച്ച വെക്കും …. അവസാനം റിസോര്‍ട്ടിലെ കുക്കുകള്‍ സുല്ലിടും .. പ്ലേറ്റുകളും .. ഭക്ഷണം കൊണ്ടുവന്ന പാത്രങ്ങളും വടിച്ചു നക്കും .. അതാ രീതി …

ആഹാരം കഴിഞ്ഞു ഞങ്ങള്‍ തിരികെ റൂമിലെത്തി .. റൂമിന്റെ അടുത്തുള്ള മൊബൈല്‍ പോയിന്റില്‍ നിന്നും  ഷിറാസിനെ വിളിച്ചു .. അച്ചായന്റെ റിസോര്‍ട്ടിലെ മറ്റൊരു പ്രത്യേകത എല്ലായിടത്തും മൊബൈലിനു റേഞ്ച് ഇല്ലാ എന്നതാണ്.. എന്നെ പോലെ പലര്‍ക്കും അതൊരു അനുഗ്രഹമാണ്.. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ജോലിയില്‍ നിന്നും ഒക്കെ ഒരു മുക്തി ആഗ്രഹിച്ചാണ് നമ്മള്‍ വര്‍ഷാ വര്‍ഷം എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്… ഏതായാലും ആ പ്രൈവസി അച്ചായന്‍ ഉറപ്പിച്ചിട്ടുണ്ട്.. റിസോര്‍ട്ടിലെ ഒരു പ്രത്യേക പോയിന്റില്‍ നിന്നാല്‍ മാത്രമേ മൊബൈല്‍ റേഞ്ച് കിട്ടൂ .. അവിടെ നിന്നാണ് ഷിറാസിനെ വിളിച്ചത് .. അവര്‍ ഗുണ്ടല്‍പേട്ടു കഴിഞ്ഞു  കേരള ബോര്‍ഡര്‍ എത്തിയിരിക്കുന്നു.. വരുന്ന വഴി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വയനാടിന്റെ സ്വന്തം പുത്രനായ സജിയെയും കൂട്ടി എത്രയും പെട്ടന്ന് എത്താമെന്നു ഷിറാസ് വാക്ക് തന്നു.. ഫോണ്‍ കട്ട് ചെയ്തു… കഴിഞ്ഞ തവണയും ഇവന്മാര്‍ ഇതേ പരിപാടിയാണ് കാട്ടിയത്.. ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നും ചെന്നൈയില്‍ നിന്നും ഒക്കെ വെളുപ്പാന്‍ രാവിലെ വയനാട്ടില്‍ എത്തിയിട്ടും ബംഗ്ലൂരുള്ള മഷ്കുണന്‍മാര്‍ക്ക് ഉച്ചയായാലെ എത്താന്‍ കഴിയൂ.. എന്താ ചെയ്ക .. കലികാലം ….

കണ്ടാല്‍ പറയത്തില്ലെങ്കിലും വയനു എന്ന സജി ശരിക്കും ബത്തേരിയിലെ സുല്‍ത്താനാണ് … സ്വന്തമായി കാപ്പി… കുരുമുളക്.. ഏലം, ഓറഞ്ച്… മറ്റു സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ തോട്ടങ്ങള്‍ ഇഷ്ടം പോലെ ഉണ്ട് …   ആദിവാസികളുടെ ഇടയിലെ അവന്റെ സ്വാധീനം ഒരിക്കല്‍ അവന്‍ കാട്ടി തന്നിട്ടുമുണ്ട് … കോളേജില്‍ പഠിച്ചിരുന്ന കാലത്ത്  പഠിത്തം അവസാനിക്കാറായപ്പോള്‍ ഞങ്ങള്‍ ഒരു ബൈക്ക് യാത്ര നടത്തി .. ഞാനും രഞ്ജിത്തും സ്വരൂപും ആയിരുന്നു സജിയെ കൂടാതെ ആ യാത്രയില്‍ …. ആ യാത്ര തന്നെ ഒരു കഥയ്ക്കുള്ള സംഭവമുണ്ട്… അത് മറ്റൊരവസരത്തില്‍ പറയാം ….. അന്ന് വയനാട്ടില്‍ വന്നപ്പോള്‍  അവന്‍ ഞങ്ങളെ മേല്‍പ്പറഞ്ഞ  തോട്ടങ്ങളില്‍ കൊണ്ടുപോയി .. അവിടെ ജോലിക്ക് നിന്നിരുന്ന ആദിവാസികള്‍ അവനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട്   തമ്പ്രാന്‍ വന്ദാച്ച് .. തമ്പ്രാന്‍ വന്ദാച്ച് .. എന്നലറുന്നതും… പിന്നെ സജി പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ഓംബ്രാ … ഓംബ്രാ… എന്ന് പറയുന്നതും കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സില്ലായി സജിയുടെ വില ..കോളേജില്‍ വള്ളിയെന്നും വയനുവെന്നും ഒക്കെയാണ് അവനെ വിളിച്ചിരുന്നത് .. യഥാര്‍ത്ഥത്തില്‍ സജി ബത്തേരിയിലെ സുല്‍ത്താന്‍ തന്നെയാണന്നു അന്ന് ഞങ്ങള്‍ക്ക് മനസ്സില്ലായി .. ഈ ഒത്തുചേരല്‍ വയനാട്ടില്‍ വെച്ചായത്‌ കൊണ്ട് അവന്‍ ഒരു ദിവസം മുന്‍പേ ഇങ്ങു പോന്നു.. ഇപ്പോള്‍ ബത്തേരിയിലെ അവന്റെ സ്വന്തം വീട്ടില്‍ ഉണ്ട്.. ബാംഗ്ലൂര്‍ ബോയ്സ് വരുന്നവഴി അവനെയും കൂട്ടും എന്നാണ് ധാരണ … അതാണ്‌ ഷിറാസ് പറഞ്ഞത് സജിയേം കൂട്ടി വരാമെന്ന്…. ഏതായാലും ബിജു അത് കേട്ടപ്പോള്‍ ബാംഗ്ലൂര്‍  ബോയിസ്സിനെ ഉച്ചത്തില്‍ പള്ള് പറഞ്ഞു …

അതാണ്‌ അച്ചായന്റെ റിസോര്‍ട്ടിലെ അടുത്ത അട്രാക്ഷന്‍ … ആര്‍ക്കും എന്തും പറയാം … റിസോര്‍ട്ടിലെ ജീവനക്കാരല്ലാതെ ആരും കേള്‍ക്കില്ല … അടുത്തെങ്ങും  ആള്‍ താമസമില്ല.. എത്ര വേണേ അട്ടഹസിക്കാം.. അര്‍മാദിക്കാം… അഹങ്കരിക്കാം… പരാതിയുമായി ഒരുത്തനും വരില്ല.. ബംഗ്ലൂരിലെയും ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിലും.. 5 സെന്റിലെ വീടുകളിലും മാന്യത നടിച്ചു ജീവിക്കുന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആര്‍ത്തട്ടഹസിക്കാനുള്ള സൗകര്യം അച്ചായന്‍ തന്റെ റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.. ഇതൊക്കെയാണ് ഇനിയും ഒരു ഒത്തുചേരല്‍ ഉണ്ടെങ്കില്‍ അത് അച്ചായന്റെ ഗ്രീന്‍ മൌണ്ടന്‍ റിസോര്‍ട്ട് തന്നെ എന്ന് ഞങ്ങള്‍ തീരുമാനിക്കാന്‍ കാരണമായതും ….

ബിജു ജി പി എസ് ഓണാക്കി നോക്കി  ഗുണ്ടല്‍പേട്ടില്‍ നിന്നും മേപ്പടി വരെ ഏകദേശം 90 കിലോമീറ്റര്‍ ഉണ്ട് .. ഏതായാലും ബംഗ്ലൂര്‍ ബോയ്സ് വരുമ്പോള്‍ ഉച്ചകഴിയും എന്നുറപ്പിച്ചു ഞങ്ങള്‍ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി പുറപ്പെട്ടു..

അച്ചായന്റെ റിസോര്‍ട്ടിനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ് … എവിടെ നോക്കിയാലും പ്രകൃതി സൌന്ദര്യം തുളുമ്പി നില്‍ക്കും .. കാപ്പിച്ചെടികളും.. കൊക്കോയും.. പേരറിയാത്ത ഒരുപാട് മരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് അച്ചായന്റെ റിസോര്‍ട്ട് .. പോരാത്തതിനു ഒരുപാട് കിളികളും മലയണ്ണാനും ഇടക്കിട പ്രത്യക്ഷപ്പെടുന്ന മാനുകളും ആരെയും ആകര്‍ഷിക്കും .. റിസോര്‍ട്ടില്‍ കുറെ വ്യൂ  പോയിന്റ്സ് ഉണ്ട്.. നല്ല ഉരുളന്‍ പാറപ്പുറങ്ങളാണ് അച്ചായന്‍ വ്യൂ  പോയിന്റ്സ് ആയി സെറ്റ് ചെയ്തിട്ടുള്ളത് … അവിടേക്ക് കയറാന്‍ തടികൊണ്ട് പലതരത്തിലുള്ള ഏണിയും വച്ചിട്ടുണ്ട്.. അങ്ങിനെയുള്ള ഒരു ഏണിയില്‍ ഞാന്‍ എന്റെ ക്യാമറയും കടിച്ചു തൂക്കി ഫോട്ടോസ് പിടിക്കാന്‍ കയറിയതും പടി ഒടിഞ്ഞു താഴെ വീണതും… കാമറയും അതിനെ മൂടിയും രണ്ടായി പോയതും ഒരുമിച്ചായിരുന്നു.. ഏതായാലും വലിയ പരിക്കില്ലാതെ ഞാനും എന്റെ ക്യാമറയും രക്ഷപെട്ടു… അല്ലെങ്കില്‍ ഇത്തവണത്തെ ടൂര്‍ ഊജ്വലമായേനെ…

ഏതായാലും പിന്നെ വലിയ സാഹസിത്തിനൊന്നും മുതിരാതെ ഞങ്ങള്‍ വലിയ പഴക്കമില്ലാത്ത ഒരു ഏണിയില്‍ കയറി മറ്റൊരു പാറപ്പുറത്ത് വിശ്രമിച്ചു…ഏതായാലും ഭാഗ്യത്തിന് ആ പാറപ്പുറത്ത് മൊബൈലിനു റേഞ്ച് ഉണ്ടായിരുന്നു .. എല്ലാവരും വീട്ടില്‍ വിളിച്ചു കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു.. പിന്നെ പാറപ്പുറത്ത് കിടന്നും ഇരുന്നും ബംഗ്ലൂര്‍ ബോയിസിനെ തെറിപറഞ്ഞും … ജോലി സംബന്ധമായ പല കാര്യങ്ങളും ചര്‍ച്ചചെയ്തു സമയം കൊന്നു .. റിസോര്‍ട്ട് വരെയുള്ള യാത്രയും… രാവിലെ രണ്ടു തവണയായുള്ള ഭക്ഷണവും… റിസോര്‍ട്ടിലെ ശാന്ത സുന്ദരമായ അന്തരീക്ഷവും… ഞങ്ങളെ തഴുകി തലോടുന്ന തണുത്ത കാറ്റും .. ഉണര്‍ന്നിരിക്കാനുള്ള ഞങ്ങളുടെ വ്യഗ്രതയെ കെടുത്തി കളഞ്ഞു… ആ പാറപ്പുറത്ത് കിടന്നു ഞങ്ങള്‍ അല്പം മയങ്ങി പോയി … എപ്പോഴോ ഏതോ വലിയ ശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടി ഉണര്‍ന്നു …  (തുടരും)

Tag Cloud