real life stories

Archive for May, 2012

അണലി

മറ്റൊരു വെള്ളിയാഴ്ച…സമയം ഏകദേശം മൂന്നു മുപ്പത് പി എം ….. വാരാന്ത്യതിന്റെ വിരസതയില്‍ .. ഉച്ച ഭക്ഷണത്തിന്റെ ഹാങ്ങോവറില്‍ മയങ്ങി ഇരിക്കുന്ന മുപ്പതില്‍ പരം സഹപ്രവര്‍ത്തകര്‍ക്ക്, ജോലി സംബന്ധമായ  ഒരു ട്രെയിനിംഗ്  നടത്തി കൊണ്ടിരുന്നപ്പോള്‍ എന്റെ ജീന്‍സിന്റെ പോക്കെറ്റില്‍ കിടന്നു മൊബൈല്‍ ഫോണ്‍ ഒന്ന് വിറച്ചു തുള്ളി  .. ഇതുപോലെ ഉള്ള കലാ സാംസ്കാരിക  പരിപാടികള്‍ നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സൈലന്റ് ആക്കണമെന്ന് നിയമമുള്ളതാ  .. അതുകൊണ്ടാണ്  ഒച്ചയില്ലാത്ത  ഈ വിറയല്‍ …  ഒരു റൌണ്ട്  കഴിയുമ്പോള്‍ വിളിച്ചയാള്‍ ഇനീം വിളിക്കില്ല എന്ന് വിചാരിച്ചു  വിറയല്‍ വകവയ്ക്കാതെ ഞാന്‍ ക്ലാസ്സ്‌ തുടര്‍ന്നു… .. പക്ഷെ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പിന്നെയും മൊബൈല്‍ വിറയിലാരംഭിച്ചു… ഡയലോഗ്  തുടര്‍ന്നുകൊണ്ടു പോക്കറ്റില്‍ നിന്നും ഒരു വിധം ഫോണെടുത്തു നോക്കി… സഖിയാണ് വിളിക്കുന്നത്‌… നിസംശയം കട്ട്‌ ചെയ്തു.. വീണ്ടും ഫോണ്‍ തിരികെ പോക്കെറ്റില്‍ ഇട്ടു… ട്രെയിനിംഗ് തുടര്‍ന്നു… നിമിഷങ്ങള്‍ക്കകം വീണ്ടും ഫോണ്‍ വിറയല്‍ തുടങ്ങി…. സാധാരണ കട്ട്‌ ചെയ്‌താല്‍ സഖി പിന്നെ വിളിക്കാറില്ല…… രാവിലെ ഇറങ്ങിയാപോള്‍ മകന് നല്ല സുഖമില്ലായിരുന്നു.. ഇനി അവന്റെ അസുഖം കൂടുകയോ മറ്റോ !!..

സഹപ്രവര്‍ത്തകരായ  പ്രേക്ഷകരോട് ക്ഷമാപണം നടത്തി തെല്ല് പരിഭവത്തോടെ ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു..

ഞാന്‍: ഹലോ ..

സഖി: ബൈജുവേട്ടാ… തിരക്കാണോ…

ഞാന്‍: എന്നാ പറ്റി.. പറയൂ

സഖി: നമ്മുടെ വീട്ടില്‍ വീണ്ടും പാമ്പ്‌… ഇത്തവണ ശരിക്കും പാമ്പ് തന്നെയാ.. ഞാനും ഉഷ ചേച്ചിയും കണ്ടു… (വീട്ടില്‍ ജോലിക്കുവരുന്ന ആളാണ് ഉഷ ചേച്ചി..)

പ്രേക്ഷകരോട് വീണ്ടും ക്ഷമാപണം നടത്തി ഞാന്‍ പയ്യെ കോണ്‍ഫറന്‍സ് റൂമിന്റെ പുറത്തിറങ്ങി..

ഞാന്‍: വീടിനകത്താണോ അതോ പുറത്താണോ ?

സഖി: പുറത്താണ്.. പുറത്തു തേങ്ങ ഇട്ടു വച്ചിരിക്കുന്ന ചാക്കിന്റെ അടിയില്‍ .. അധികം വലിപ്പമില്ല.. ചുരുണ്ട് കൂടി ഇരിക്കുവാ.. പുറത്തൊക്കെ വട്ടത്തിലുള്ള പുള്ളികളുണ്ട് .. വിഷമുള്ള  ഐറ്റമാ.. സംശയമില്ല…

ഞാന്‍: ഇപ്പോഴും അവിടെ ഉണ്ടോ?

സഖി: ഉണ്ടെന്നാ തോന്നുന്നത് … ബൈജുവേട്ടന്‍ ഒന്ന് വേഗം വരുവോ ?? ഞങ്ങള്‍ ആകെ പേടിച്ചിരിക്കുവാ…

ഞാന്‍: വേഗം വരാം.. അവിടെ നിന്നും ഇഴഞ്ഞു പോകുന്നോ എന്ന് നോക്കി കൊള്ളണം.

ഫോണ്‍ കട്ട്‌ ചെയ്തു..

ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്നു ആലോചിച്ചു… കഴിഞ്ഞ തവണ ചേര കേറിയതും.. വാവ സുരേഷിനെ വിളിച്ചതും.. സുരേഷ് ചേരയെ പിടിച്ചതും.. അതിന്റെ പേരിലുള്ള പുകിലുകളും..സംഭാവന നല്‍കിയപ്പോള്‍ .. ഇത്തവണ വേണ്ട ചേട്ടാ… അടുത്ത തവണ മേടിക്കാം എന്ന് പറഞ്ഞതും ..  എല്ലാം കൂടി എന്റെ മനസ്സിലൂടെ കടന്നു പോയി.. വാവ സുരേഷിന്  പാമ്പ് പിന്നയും വരുമെന്ന് ഗണിച്ചറിയാനുള്ള കഴിവുമുണ്ടോ ആവോ ?? ഈ  പാമ്പുകള്‍ക്കും ചേരകള്‍ക്കും കേറാന്‍ എന്റെ വീട് മാത്രമേ ഉള്ളോ ?? അങ്ങിനെ പലതും ചിന്തിച്ചു…

ഏതായാലും അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല.. കഴിഞ്ഞത് കഴിഞ്ഞു.. ഇപ്പോള്‍ വിഷയം അതല്ല.. ഈ പാമ്പിനെ എന്ത് ചെയ്യും.. ലക്ഷണം കേട്ടിട്ട് അണലിയാണെന്ന് തോന്നുന്നു.. പണ്ടൊക്കെ പാമ്പെന്നു കേട്ടാല്‍ പേടിയില്ലായിരുന്നു.. ഒരു മടിയും കൂടാതെ തല്ലി കൊല്ലുമായിരുന്നു… ഇപ്പോള്‍ അങ്ങിനെ അല്ല.. പണ്ടത്തെപോലെ മനസ്സിന് ധൈര്യം ഇല്ല … തന്നെയുമല്ല സംഗതി അണലിയാണ് …. നമ്മള്‍ പണ്ട് കിടിലമായിരുന്നു എന്ന് അണലി ഉണ്ടോ അറിയുന്നു… കടി കിട്ടിയാല്‍ എന്റെ കാര്യം ഒരു തീരുമാനത്തിലെത്തും.. സഖി .. കുട്ടികള്‍ .. പ്രാരാബ്ധങ്ങള്‍ .. വേണ്ട … ഏതായാലും വാവ സുരേഷിനെ തന്നെ വിളിക്കാം.. മൊബൈലില്‍ നോക്കിയപ്പോള്‍ സുരേഷിന്റെ നമ്പറും ഉണ്ട്.. കഴിഞ്ഞ തവണ സേവ് ചെയ്തതാ…

അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ വാവ  സുരേഷിന്റെ നമ്പര്‍ കിട്ടാന്‍ ഒരു പാടുമില്ല.. അത്രയ്ക്ക് പബ്ലിസിറ്റി ഉണ്ട്  .. കക്ഷിക്ക് സ്വന്തമായി ഫാന്‍സ്‌ അസോസിയേഷനും വെബ്‌ സൈറ്റും ഒക്കെ ഉണ്ട്..പോരെങ്കില്‍ വിക്കി പീഡിയയില്‍ ഒരു എന്ട്രിയും…..ഏതായാലും വീട്ടില്‍ ചെന്നിട്ടു പാമ്പിനെ കണ്ടിട്ട്  മതി വിളി എന്ന് തീരുമാനിച്ചു …

കോണ്‍ഫറന്‍സ്  റൂമില്‍ തിരികെ കയറി …ചില  സാങ്കേതിക  കാരണങ്ങളാല്‍ ഇന്നത്തെ ട്രെയിനിംഗ്  അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു ..  ഒരു ധൈര്യത്തിനായി ഓഫീസിലെ സെക്യൂരിറ്റി  ലീസ്റ്റെര്‍  ഭായിയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു.. പോകുന്ന വഴി വീട്ടിലെ സംഭവ വികാസങ്ങള്‍ ഒക്കെ  ലീസ്റ്റെര്‍ ഭായിയെ ധരിപ്പിച്ചു…  ലീസ്റ്റെര്‍ ഭായിക്ക്  പൊതുവേ ഒന്നിനേം പേടിയില്ല..

വീട്ടിലെത്തിയപ്പോള്‍ സഖിയും മക്കളും ഉഷ ചേച്ചിയും പേടിച്ചു വിറച്ചു പാമ്പിരിക്കുന്നു എന്ന് കരുതപ്പെടുന്ന ചാക്കില്‍ നിന്നും ദൂരെ മാറി നില്‍ക്കുന്നു….

പാമ്പിരുന്ന  സ്ഥലം സഖി കാട്ടിത്തന്നു..  ലീസ്റ്റെര്‍ ഭായി തേങ്ങ  ഇരുന്ന  ചാക്ക് മറിച്ചിട്ടു.. ചാക്കിനടിയിലെങ്ങും പാമ്പില്ല.. ഇനി ചാക്കിനകത്ത്‌ കാണുമോ.. ചാക്കിനകത്തെ തേങ്ങ  മുഴുവന്‍ കുടഞ്ഞിട്ടു .. പാമ്പിനെ കണ്ടില്ല  … അവിടെ വച്ചിരുന്ന  മറ്റു ചാക്കുകളും കവറുകളും  പാത്രങ്ങളും മുഴുവന്‍ അരിച്ചു പെറുക്കി… പാമ്പ് പോയിട്ട് പാമ്പിന്റെ പടം പോലുമില്ല കണ്ടുപിടിക്കാന്‍…

ചാക്കിരുന്നതിന്റെ സമീപത്തു ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു അതില്‍ കുറച്ചു വെള്ളമൊഴിച്ച് നോക്കി … അനക്കമില്ല.. അവസാനം പാമ്പ് രക്ഷപെട്ടു എന്നനുമാനിച്ചു ഞങ്ങള്‍ തിരികെ പോകാന്‍ തീരുമാനിച്ചു… ആ ദ്വാരത്തില്‍ കുറച്ചു പഴയ തുണി തിരുകി കയറ്റി ഞങ്ങള്‍ ഓഫീസിലേക്ക്  തിരികെ പോന്നു …

ഓഫീസില്‍ ചെന്ന് ഏകദേശം  ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടു ഫോണ്‍ ചിലച്ചു… സഖി തന്നെ… പിന്നെയും പാമ്പിനെ കണ്ടു … തുണി തിരുകി കയറ്റിയ ദ്വാരത്തില്‍ തന്നെ ഉണ്ട്.. തിരുകി കയറ്റിയ തുണി പാമ്പ് തള്ളി പുറത്തിട്ടു … മിട്ടു ഇവിടെ ഉണ്ട് … അവന്‍ കൊല്ലാമെന്ന് പറഞ്ഞു ..ഞാന്‍ പറഞ്ഞു ബൈജുവേട്ടനും കൂടി വന്നിട്ട് മതി എന്ന്…. ഒന്ന് വേഗം വരുമോ ??… ഒറ്റ ശ്വാസത്തില്‍ സഖി ഇത്രയും പറഞ്ഞു കട്ട്‌ ചെയ്തു…

മിട്ടു, ഗീതുവിന്റെ കുഞ്ഞമ്മയുടെ മകനാണ്… ആറടി പൊക്കം ഒത്ത ശരീരം.. കാരിരുമ്പിന്റെ കരുത്ത്… കാര്‍മുകിലിന്റെ വര്‍ണ്ണം… കേരളത്തിലെ അറിയപ്പെടുന്ന  ക്രിക്കറ്റ്‌ കളിക്കാരന്‍ ആണ് … ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍  ആകാനുള്ള  തയ്യാറെടുപ്പിലാ…  പാമ്പ്, തവള, പെരുച്ചാഴി, അണ്ണാന്‍, തുടങ്ങിയ ക്ഷുദ്ര  ജീവികളെ എവിടെ കണ്ടാലും പുള്ളി ക്യാമറയും കൊണ്ട് ഓടി എത്തും… നിന്നും ഇരുന്നും കിടന്നും ഒക്കെ ഫോട്ടോ എടുക്കും…അതെല്ലാം ഫേസ്‌ബുക്കില്‍ പബ്ലിഷ്  ചെയ്യും… അതാ കക്ഷി .. ഏതായാലും അവന്‍ വന്നത് നന്നായി.. സഖിയും കുട്ടികളും ഒറ്റക്കല്ലല്ലോ… എനിക്ക് സമാധാനമായി…

വീണ്ടും ഓഫീസില്‍ നിന്നുമിറങ്ങി…  ലീസ്റ്റെര്‍ ഭായിയെ അന്വേഷിച്ചപ്പോള്‍ അയാള്‍ വീട്ടില്‍ പോയി.. അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പോലും… നെഞ്ചില്‍ ഒരിടിത്തീ വെട്ടി … മനസ്സിന് ധൈര്യമേകാന്‍ പണ്ട് പാമ്പിനെ കൊന്ന സംഭവങ്ങള്‍ പലതും ഓര്‍ത്തു… (പലതും എന്ന് പറഞ്ഞാല്‍ രണ്ടോ.. മൂന്നോ .. അത്രെയുമേ ഉള്ളൂ ) .. ഏതായാലും ആലോചിച്ചു നിന്നിട്ട് കാര്യമില്ല…  ലീസ്റ്റെര്‍  ഭായിക്ക് പകരം വന്ന സെക്യൂരിറ്റി അയൂബ്ഖാന്‍ പാമ്പിന്റെ പാ… എന്ന് കേട്ടാല്‍ മതി ..ബോധം കെടും …. ആ ടൈപ്പാ…അതുകൊണ്ട് അങ്ങേരെ വിളിച്ചിട്ട് കാര്യമില്ല ..

പിന്നെയുള്ളത് ഓഫീസ് അസിസ്റ്റന്റ്‌  ഹരിയാണ്.. പണ്ട് എന്റെ ഓഫീസിലുള്ള  റോയ് ഓണ്‍ സൈറ്റ് പോയപ്പോള്‍ റോയിയുടെ വീട്ടില്‍ ചേര കയറി.. റോയിയുടെ ഭാര്യ അമ്പിളി ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞു.. ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ റോയിയുടെ വീട്ടിലേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഹരിയും ഓടിവന്നു ബൈക്കില്‍ കയറി.. വീട്ടില്‍ ചെന്നപ്പോള്‍  ചേര അടുക്കളിയില്‍ കയറി ഒളിച്ചിരിക്കുകയാണ്. ഒരു കമ്പിട്ടു കുത്തി ചേരയെ അവിടെ നിന്നും ഇളക്കി.. ചേര ഇഴഞ്ഞു നീങ്ങിയതും ഹരിയെ കാണാനില്ല.. അവസാനം ഞങ്ങള്‍ ചേരയെ തല്ലി കൊന്നു കഴിഞ്ഞപ്പോള്‍ ഹരി ടെറസ്സില്‍ നിന്നും ഇറങ്ങി വരുന്നു.. അത്രയ്ക്ക് ധൈര്യമാ കക്ഷിക്ക്.. എന്നാലും ഒരു ഓളമുണ്ടാക്കാന്‍ ഹരി മിടുക്കനാ. അന്വേക്ഷിച്ചപ്പോള്‍ ഹരിയും ഡ്യൂട്ടി കഴിഞ്ഞു പോയിരിക്കുന്നു ….

ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല .. വീണ്ടും സാറിനോട്  കാര്യം പറഞ്ഞു  ഓഫീസില്‍ നിന്നും പെട്ടന്നിറങ്ങി ..

സാധാരണ പത്തു മിനിട്ട്  കൊണ്ട്  കവറ് ചെയ്യുന്ന ദൂരം  ആറു മിനിറ്റില്‍ പൂര്‍ത്തിയാക്കി  വീട്ടില്‍ വന്നിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ വിറക്കുന്നു ..

നോക്കിയാപോള്‍ ഓഫീസില്‍ നിന്നാണ് …

ആരാ ഇപ്പൊ ഫോണ്‍ ചെയ്യാന്‍ .. അറ്റന്‍ഡ് ചെയ്തപ്പോള്‍ സര്‍ ആണ്  …

ഞാന്‍: എന്താ സര്‍

സര്‍ : പാമ്പിനെ കണ്ടോ ?

ഞാന്‍: ഇല്ല സര്‍ .. ഞാന്‍ വീട്ടിലേക്കു എത്തിയതെ ഉള്ളൂ

സര്‍ : തിരിച്ചു ഓഫീസില്‍ വരുമല്ലോ അല്ലെ ? യു എസ്സില്‍ നിന്നും വിളിച്ചിരുന്നു… അവര്‍ക്ക് എന്തോ ഡിസ്കസ്സ് ചെയ്യണം എന്ന്..

ഞാന്‍: ഉറപ്പില്ല്ല സര്‍ .. പാമ്പിനെ പിടിച്ചാല്‍ വരും… ഇല്ലെങ്കില്‍ അറിയില്ല സര്‍ .. ഞാന്‍ നോക്കാം…

ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. ഒരു മാതിരി പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാട്.. എന്ത് ചെയ്യാം .. ജോലിക്കാരനായി പോയില്ലേ… ഡിസ്കഷന്  പറ്റിയ സമയം..

വീട്ടില്‍ കയറി നോക്കിയപ്പോള്‍ എല്ലാവരും പാമ്പിരിക്കുന്ന സ്ഥലത്ത്  കൂട്ടം കൂടി നില്‍പ്പുണ്ട് …. മിട്ടു പാമ്പിരുന്ന ദ്വാരം കുറച്ചു വലുതാക്കി.. അതില്‍ ചുരുണ്ട് കൂടിയിരിക്കുന്ന പാമ്പിനെ വ്യക്തമായി കാണാം.. ശരീര ഘടനയും അതിലെ പുള്ളികളും കണ്ടപ്പോള്‍ തന്നെ അണലിയാണെന്ന്  ഉറപ്പിച്ചു…. തലയും വാലും അണലി ഒളിപ്പിച്ചു വച്ചിരിക്കുവാ… ബോഡി മാത്രമേ കാണാന്‍ പറ്റൂ…. ഏതായാലും ബോഡി കണ്ടപ്പോള്‍ ഇത് നമ്മുടെ കയ്യില്‍ ഒതുങ്ങുമെന്ന് മനസ്സ് പറഞ്ഞു.. വാവ സുരേഷിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തീരുമാനിച്ചു.. ഇതുപോലുള്ള  ക്ഷുദ്ര   ജീവികളില്‍ നിന്നും മറ്റു ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ കരുതിയിരുന്ന  ഒരു ഇരുമ്പ് വടി എടുത്തുകൊണ്ടു വന്നു…. അണലിയെ അടിച്ചു കൊല്ലാന്‍ തീരുമാനിച്ചു…

അപ്പോഴാണ്‌ മനസ്സിലായത്‌ ആ ദ്വാരത്തില്‍ ഇട്ടു തല്ലി കൊല്ലാന്‍ പറ്റില്ല എന്ന് .. പുറത്തിറക്കിയാലേ തല്ലാന്‍ പറ്റൂ…. പുറത്തിറക്കിയാല്‍ പാമ്പിന്റെ രൂപം ഭാവം എന്നിവ മാറാനുള്ള സാധ്യത തളളിക്കളയാനും പറ്റില്ല… അതുകൊണ്ട് കുത്തി കൊല്ലാം എന്ന് തീരുമാനിച്ചു.. രണ്ടും കല്‍പ്പിച്ച്  ഇരുമ്പ് കമ്പി പാമ്പിന്റെ ഉടലിലേക്ക് കുത്തിയിറക്കി.. പാമ്പൊന്നു പുളഞ്ഞു… ഒളിപ്പിച്ചു വച്ചിരുന്ന തലയും വാലും എല്ലാം പുറത്തു വന്നു… പാമ്പിന്റെ ഈവക  അഭ്യാസങ്ങള്‍ക്കൊന്നും വശംവദനാകാതെ ഞാന്‍ പാമ്പിന്റെ ഉടല് കമ്പികൊണ്ട് കുത്ത് രണ്ടാക്കി .. മിട്ടു ദ്വാരത്തില്‍ നിന്നും പാമ്പിനെ മറ്റൊരു കമ്പ് കൊണ്ട് തോണ്ടി പുറത്തിട്ടു… ഇരുമ്പു വടി പാമ്പിന്റെ തല ലക്ഷ്യമാക്കി പാഞ്ഞു.. ഠിം.. പാമ്പ് ക്ലോസ്സ് … മിഷന്‍ അക്കംപ്ളിഷ്ട്…. ചത്ത പാമ്പിനെ കത്തിച്ചു കളയണമെന്നാ  പ്രമാണം.. അത് കൊണ്ട് അതും ചെയ്തു ആ പാമ്പിന്റെ ആത്മാവിനു നിത്യ ശാന്തിയും നേര്‍ന്നു വിനീത വിധേയനായി ഞാന്‍ ഓഫീസിലേക്ക് മടങ്ങി…

അങ്ങനെ മറ്റൊരു പാമ്പും ചരിത്രത്തിന്റെ ഭാഗമായി.. ഇനിയും അടുത്ത പാമ്പ് ഞങ്ങളുടെ ഉള്ളില്‍ തീ കോരിയിട്ടു എന്നാണാവോ വരുന്നത് എന്ന  ഉത്കണ്‍ഠയോടെ നിര്‍ത്തുന്നു…..

Tag Cloud