real life stories

Archive for April, 2012

പൊങ്കാലയും കുള്ളനും

തിരുവനന്തപുരത്ത് താമസം തുടങ്ങിയതിനു ശേഷം എല്ലാ വര്‍ഷവും ജനുവരി മാസം മുതല്‍ ഏപ്രില്‍ മാസം വരെ ഭക്തി സന്ദ്രമാണ്… കല്യാണം കഴിഞ്ഞ ശേഷം ഈ മാസങ്ങളില്‍ ഭക്തി അല്‍പ്പം കൂടിയോ എന്നൊരു സംശയവും ഉണ്ട്..  ഏതായാലും ഈ മാസങ്ങളില്‍ പൊങ്കാലകളുടെ  പൊങ്കാലയാണ്… ആറ്റുകാല്‍ , കരിക്കകം, വെണ്‍പാലവട്ടം, തോഴുവങ്കോട്, ഇടിയടീക്കോട്,  കാഞ്ഞിരവിളാകം തുടങ്ങി  തിരുവനന്തപുരത്തെ ഒട്ടു മിക്ക അമ്പലങ്ങളിലും പൊങ്കാലയാണ്……. ഞാന്‍ ഇവിടെ താമസം തുടങ്ങിയിട്ട് ഏകദേശം പതിമൂന്നു വര്‍ഷമായി.. ഓരോ വര്‍ഷം കഴിയുന്തോറും പൊങ്കാലകളും….. അത് നടത്തുന്ന അമ്പലങ്ങളും…. അവിടെ കൂട്ടുന്ന അടുപ്പുകളും…. അതില്‍ പങ്കെടുക്കുന്ന ആളുകളും …വര്‍ധിച്ചു കൊണ്ടേ ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്‌ ……  ഈ വര്‍ഷത്തെ പോലെ  പൊങ്കാലകളുടെ  ആധിക്യം ഉച്ചസ്ഥായീലെത്തിയ ഒരു വര്‍ഷം ഇതുവരെ ഉണ്ടായിട്ടുമില്ല…. അടുത്ത വര്‍ഷത്തെ അവസ്ഥ എന്താണോ ആവോ ….. ഉത്സവ സമയത്ത് അമ്പലങ്ങളില്‍ ദര്‍ശനം നടത്തണമെന്നത്   സഖിയുടെ അജണ്ടയിലെ ആദ്യത്തെ ഐറ്റം ആയതു കൊണ്ട്  ആ സമയങ്ങളില്‍ ഞങ്ങള്‍ കുടുംബ സമേതം മിക്ക  അമ്പലങ്ങളിലും ദര്‍ശനം നടത്താറുണ്ട്‌

അങ്ങിനെ ഒരു ബുധനാഴ്ച  കരിക്കകം ശ്രീ ചാമുണ്ടേശ്വരി  ക്ഷേത്രത്തില്‍ ഉത്സവത്തിനു  കൊടിയേറി.. വ്യാഴാച്ച   തന്നെ അമ്പലം വിസിറ്റ് ചെയ്തേക്കാമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തു ..ഉത്സവ സമയങ്ങളില്‍ മിക്ക അമ്പലങ്ങളും രാത്രി പത്തുമണിവരെ തുറന്നിരിക്കുമെന്നത് എന്നെ പോലെ ഉള്ള ടെക്കി ഭക്തന്മാര്‍ക്ക് ഒരു അനുഗ്രഹം  തന്നെയാണ്   .അതുപോലെ തന്നെ ആദ്യ ദിനങ്ങളില്‍ തിരക്കും കുറവായിരിക്കും… എങ്കിലും അരമണിക്കൂര്‍ ക്യു നിന്ന് …ദര്‍ശനം പൂര്‍ത്തിയാക്കി  പുറത്തിറങ്ങി …. .ആ സമയത്ത് പുറത്തു വിശാലമായ സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നുണ്ടായിരുന്നു….  സ്റ്റേജില്‍ മോഹിനികള്‍ നടനമാടുകയാണ് … പൊതുവേ ഡാന്‍സില്‍ തല്‍പ്പരയായ എന്റെ അഞ്ചു വയസ്സുകാരി മകള്‍ക്ക് മോഹിനിയാട്ടം കണ്ടേ പറ്റൂ.. കുഞ്ഞി പെണ്ണിന്റെ ആഗ്രഹം അല്ലേ …. സാധിച്ചു കൊടുത്തേക്കാം എന്ന് കരുതി ഞങ്ങള്‍ മോഹിനിയാട്ടം കാണാനായി സ്റ്റേജിന്റെ മുമ്പില്‍ നിലയുറപ്പിച്ചു.. അമ്പലത്തില്‍ നിന്നും മേടിച്ച കടിച്ചാല്‍ പൊട്ടാത്ത ഉണ്ണിയപ്പം   കൊണ്ട്   താടി  മസ്സിലുകള്‍ക്ക് വ്യായാമവും നല്‍കി,  മോഹിനികളുടെ മോഹന നടനത്തില്‍ മുഴുകി നിന്നു..    കണ്ണുകള്‍ മോഹിനികളില്‍ ആയിരുന്നെങ്കിലും ചിന്ത ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു.. ഇതെന്തിനാ  ഇങ്ങിനെ ഉണ്ടാക്കുന്നത്‌ .. ഇതിനെന്താ ഇത്ര കട്ടി …ഇതിന്റെ കൂട്ടെന്നതായിരിക്കും… ഇത് ആള്‍ക്കാര്‍ക്ക്  കഴിക്കനല്ലേ ഉണ്ടാക്കുന്നത്‌ … തുടങ്ങി ഉണ്ണിയപ്പത്തിന്മേല്‍   ഉണ്ടാകുവുന്ന ഒരമാതിരി ചോദ്യങ്ങള്‍ എല്ലാം ഞാന്‍ എന്നോട് തന്നെ ചോദിച്ച് മോഹിനിയാട്ടവും ആസ്വദിച്ചു കൊണ്ട് നിന്നപ്പോള്‍ ആരോ എന്നെ തട്ടി വിളിച്ചു  .. മകനാണ് ….

അച്ചേ, ദേ, അച്ചേ കാട്ടിലും പൊക്കമില്ലാത്ത ഒരാള്‍  …. നോക്കിയപ്പോള്‍ കുള്ളന്‍   കാറ്റഗറിയില്‍ പെട്ട  ഒരു മനുഷ്യന്‍ എന്റെ സൈഡില്‍ നില്‍ക്കുന്നു …..

എന്റെ നെഞ്ചില്‍ ഒരു ഇടിത്തീ വെട്ടി.. കുള്ളനും മകന്റെ അതിശയം കലര്‍ന്ന ആ  ഡയലോഗ്  കേട്ടു… അടുത്ത് നിന്ന മറ്റു ചിലര്‍ കൂടി സംഗതി കേട്ടു ഒരു ആക്കിയ ചിരിയും പാസ്സാക്കി..

കുള്ളനു സംഗതി പിടിച്ചില്ല… കുള്ളന്‍ തന്റെ അതൃപ്തി,  രൂക്ഷമായ ഒരു നോട്ടത്തിലൂടെ എന്നെ അറിയിച്ചു…. എല്‍ പി സ്കൂള്‍ കുട്ടികള്‍ വരെ വടിവാളും, പിച്ചാത്തിയും, വെട്ടുകത്തിയും എടുത്തു കൊട്ടേഷനിറങ്ങുന്ന കലാമാണ്.. കുപ്രസിദ്ധരായ പല ഗുണ്ടകളുടെയും സ്ഥലമാണ് കരിക്കകം… ഇനി ആ ലിസ്റ്റില്‍ പെട്ട വല്ലവരുമാണോ ഈ കുള്ളന്‍ എന്ന് ആര്‍ക്കറിയാം …സ്ഥലം വിടുന്നതാ ബുദ്ധി എന്നെനിക്കു തോന്നി …

പിന്നെ ഒന്നും ആലോചിച്ചില്ല ….മകന്റെ വായും പൊത്തിപിടിച്ച്‌ എല്ലാ മോഹിനി മാരെയും അവരുടെ ആട്ടത്തെയും ഉപേക്ഷിച്ച്.. പകുതി കടിച്ച ഉണ്ണിയപ്പവും ദൂരെ എറിഞ്ഞു ….കാറ് ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു.. തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ കുള്ളന്‍ എന്ന വാക്കും മകന്റെ ഡയലോഗും  എന്നെ നോക്കി ഇളിച്ചു കൊണ്ടേ ഇരുന്നു…

“ദേ അച്ചേ കാട്ടിലും പൊക്കമില്ലാത്ത ഒരാള്‍ ” ..

എന്റെ ചിന്തകളില്‍ ഇതുമായി ബന്ധപെട്ട ചില പഴയകാല കഥകള്‍ ഇടപിടിച്ചു…

എഞ്ചിനീയറിംഗ് പഠനം  തുടങ്ങിയപ്പോള്‍ മുതലുള്ള  പ്രശ്നമാണ്  പൊക്കവും അതെ പിടിച്ചുള്ള പുകിലുകളും…..

കോളേജില്‍ പോക്കമില്ലത്തവര്‍ ഒരുപാട് ഉണ്ടായിരുന്നു…. പല ടൈപ്പ് കുള്ളന്മാര്‍ ഉണ്ടായിരുന്നെങ്കിലും കുള്ളന്‍ പട്ടം വയനാട്ടില്‍ നിന്നുള്ള ഒരു കൊച്ചു മനുഷ്യനാണ് മറ്റുള്ളവര്‍ കല്‍പ്പിച്ചു നല്‍കിയത്.. അവനെ പഠിപ്പിക്കാന്‍ വന്ന ഒരു അധ്യാപകന് അവന്റെ അത്രയും പൊക്കമില്ലായിരുന്നു…. അങ്ങിനെ ഒരാളെ ആദ്യമായി കണ്ടതിന്റെ ആവേശത്തില്‍  അവന്‍ അദ്ദേഹത്തെ കുള്ളന്‍ സര്‍ എന്ന്   വിളിച്ചു….. ആ  കുള്ളന്‍ വിളിയും…. അതിനെ ചുറ്റിപറ്റിയുള്ള പുകിലുകളും .. അത് അന്വേക്ഷിക്കാനായി മറ്റൊരു കുള്ളനായ പ്രിന്‍സിപ്പളും.. അദ്ദേഹം നിയമിച്ച കുള്ളന്‍ സാറുമ്മാരുടെ പാനലും…അവരുടെ ചോദ്യം ചെയ്യലുകളും…. അതിനെ തുടര്‍ന്നുള്ള സസ്പെന്‍ഷനുകളും…… സസ്പെന്‍ഷനിലായവര്‍ക്കു ഐക്കദാര്‍ഡ്യം പ്രകടിപ്പിച്ചു കുള്ളന്മാരും പൊക്കമുള്ളവരും  സംയുക്തമായി നടത്തിയ പ്രകടനങ്ങളും… വീട്ടില്‍നിന്നും കാരണവന്മാരുടെ വരവും… അവരുടെ കോപ പ്രകടനങ്ങളും… കോപ്രായങ്ങളും…എല്ലാം കൂടി ആകെ സംഭവ ബഹുലമായിരുന്നു…

കഴിഞ്ഞ വര്‍ഷം ഇതേ കുള്ളന്‍ അധ്യാപകന്റെ പടം പത്രത്തില്‍ വന്നു… പുള്ളിക്കാരന് പി എച് ഡി കിട്ടിയിരിക്കുന്നു എന്ന കുറിപ്പോടെ.. അതുകഴിഞ്ഞ് കുറച്ചുകാലത്തിനുള്ളില്‍ അദ്ദേഹത്തെ നേരിട്ട് കാണാനും എനിക്ക് അവസരം ഉണ്ടായി.. നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ “ഡോക്ടര്‍ കുള്ളന്‍ സര്‍ ” എന്ന് അഭിസംബോധന ചെയ്തതും…. അതിന്റെ മറുപടിയായി എന്റെ പുറത്തു കിട്ടിയ സമ്മാനവും ഞാന്‍ മറന്നട്ടില്ല..

അങ്ങിനെ സെന്‍സിറ്റീവായ ഒരു വിഷയമാണ് പൊക്കം…. അപ്പോഴാണ്‌ മകന്റെ ആസ്ഥാനത്തെ ഡയലോഗ്….

ഇതുപോലുള്ള അവസരങ്ങള്‍ ജീവിതത്തില്‍ ഇനിയും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല…. മാനവും തടിയും രക്ഷിക്കാന്‍ എന്താ വഴിയെന്നു ചിന്തിച്ചപ്പോള്‍ “വെര്‍ട്ടിക്കലി ഹാന്റിക്യാപ്പ്ട്”  എന്ന  കുറച്ചുകൂടി  മാന്യമായ പദം എന്റെ സിരകള്‍ക്കു ഉണര്‍വ് പകര്‍ന്നു ഒഴുകിയെത്തി ….  കോളേജിലെ ഏതോ ഒരു കലാപരിപാടിക്ക്‌ ആളുകളെ പൊക്കം കൊണ്ടും വണ്ണം കൊണ്ടും വേര്‍തിരിച്ചു കുറെ ടീം ഉണ്ടാക്കിയിരുന്നു … അതില്‍ കുള്ളന്മാരെ പ്രതിനിധാനം ചെയ്ത ടീമിന് കല്‍പ്പിച്ചു നല്‍കിയ പേരായിരുന്നു “കോളേജ്  ഓഫ്  വെര്‍ട്ടിക്കലി  ഹാന്റി ക്യാപ്പ്ട്  “…. വേണമെങ്കില്‍ ഇതുപോലെ ഉള്ള അവസരങ്ങളില്‍ “അച്ചേ ദോ വെര്‍ട്ടിക്കലി ഹാന്റിക്യാപ്പ്ട് ആയ ഒരാള്‍ നില്‍ക്കുന്നു ” എന്ന് പറയാന്‍ പഠിപ്പിക്കാം.. അതാവുമ്പോള്‍ എല്ലാവര്‍ക്കും കത്തില്ലല്ലോ… കമ്യൂണികേഷന്‍ നടക്കുകയും ചെയ്യും…  മകനെ വിളിച്ചു കാര്യം പറഞ്ഞു…

കുഴപ്പം പിടിച്ച ആ വാക്ക് കേട്ടതും സഖി പറഞ്ഞു

ബൈജുവേട്ടാ, അവന്‍ അതൊന്നും പറയാറായിട്ടില്ല.. വെറുതെ ഇതൊന്നും പഠിപ്പിക്കേണ്ട. അവന്‍ അവസരത്തിലും അനവസരത്തിലും അതുപയോഗിക്കും.. കുഴപ്പമാകും..

ഇനി സ്കൂളില്‍ പോയി ആരെയെങ്കില്ലും അങ്ങിനെ വിളിക്കുമോ ?? അതിന്റെ പേരില്‍ ഞാന്‍ സ്കൂളില്‍ പോകേണ്ടിവരുമോ?? അങ്ങിനെ പലതും ഞാന്‍ ചിന്തിച്ചു ..

ഏയ്‌ ഇല്ല അങ്ങിനെ ഒന്നും ഉണ്ടാവില്ല ..എന്ന് സ്വയം സമാധാനിച്ചു … സഖിയുടെ വാക്കിനു വില കല്‍പ്പിക്കാതെ അവനെ കൊണ്ട് ആ വാക്ക്  പറഞ്ഞു പഠിപ്പിച്ചു….

രണ്ടുമൂന്നു തവണത്തെ പ്രാക്ടീസുകൊണ്ട് അവന്‍ സംഗതി പഠിച്ചു…

ഹാവൂ  സമാധാനമായി…. ഇനീം അവന്‍ മാനേജ് ചെയ്തുകൊള്ളും എന്ന് ആശ്വസിച്ചു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു..

തടി കേടാകാതെ തിരിച്ചു വീട്ടിലെത്തി.. വീട്ടില്‍ ചെന്ന് കേറിയപ്പോള്‍ മകന്‍  ചോദിച്ചു

അച്ചേ, പൊക്കമില്ലത്തവരെ വിളിക്കാന്‍ അച്ഛ പറഞ്ഞു തന്ന പേരെന്താ…  ഞാന്‍  മറന്നു  പോയി  …..

ഠിം … എന്റെ മുഖമടച്ചൊരു അടി കിട്ടിയ പ്രതീതി…

ഹിറ്റ്ലെര്‍ സിനിമയില്‍ അടൂര്‍ ഭവാനി മമ്മൂട്ടിയെ കണ്ടപ്പോള്‍ വിളിക്കാന്‍ പഠിപ്പിച്ച  പേര്  ജഗദീഷിനോടും ഇടവേള  ബാബുവിനോടും ചോദിച്ച പോലെ…..

അടുത്ത അവസരത്തില്‍ അവന്‍ ഇങ്ങനെ ചോദിച്ചാല്‍ മിക്കവാറും എന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും ….

ഞാന്‍ :  എന്താ കുട്ടാ ഇപ്പോള്‍ ആ വാക്കിന്റെ ആവിശ്യം…

മകന്‍ : എന്റെ  ക്ലാസ്സിലെ രാഹുലിന്റെ അച്ഛന്, അച്ചേടെ അത്രേം പൊക്കമില്ല … രാഹുലിന് പറഞ്ഞു കൊടുക്കാനാ

ഞാന്‍ : കുട്ടാ, മറ്റുള്ളവരോട് പറയാന്‍ വേണ്ടിയല്ല അച്ഛ അത് പറഞ്ഞു തന്നത്…

മകന്‍ : എന്നെ പോലെ രാഹുലും ഇതുപോലുള്ള ആള്‍ക്കാരെ കണ്ടിട്ട് പൊക്കമില്ലാത്ത ആള്‍ എന്ന് പറഞ്ഞാല്‍ പ്രശ്നമാവില്ലേ ?

എന്റെ കരിക്കകത്തമ്മേ…  ചതിച്ചല്ലോ .. ഞാന്‍ ചിന്താമഗ്നനായി….

ഗീതൂ …. നീ ഇത്തവണ കരിക്കകത്തു കൂടി പൊങ്കാല ഇടണം..

സാധാരണയായി  ആറ്റുകാല്‍  പൊങ്കാലക്ക് മാത്രമേ സഖി ഭാഗഭാക്കാകാറുള്ളൂ .. ഇത് കേട്ടതും

സഖി: അതെന്തിനാ ബൈജുവേട്ടാ കരിക്കകത്തു പൊങ്കാല ഇടേണ്ടത്…

ഞാന്‍ : ഇവന്‍ ആ വാക്ക് ഇനി ആരോടും പറയാതിരിക്കാന്‍ വേണ്ടി എന്റെ നേര്‍ച്ചയാ…. നീ എതിരൊന്നും പറയരുത്…

സഖി: പറ്റത്തില്ല.. ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ അവനെ അതൊന്നും പഠിപ്പിക്കരുതെന്ന്.. അവനതൊന്നും മനസ്സിലാക്കാനുള്ള പ്രായമായില്ല…

സംവാദം ഉച്ചത്തിലായപ്പോള്‍ മകന്‍ ഇടപെട്ടു..

മകന്‍: നിങ്ങള്‍ വഴക്കിടെണ്ടാ… ഞാന്‍ ഇനി അങ്ങിനെ പറയില്ല… അതോടെ പ്രശ്നം തീരുവല്ലോ….

ഏതായാലും അതോടുകൂടി ഈ സംഗതി ഇവിടെ അവസാനിക്കുമെന്ന പ്രത്യാശയോടെ ഞാന്‍ നിര്‍ത്തുന്നു

ശുഭം !!!!

Tag Cloud