കൊതുമ്പുവള്ളം
കോളേജ് ജീവിതം കഴിഞ്ഞു എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി അവനവന്റെ കാര്യം നോക്കി അടങ്ങി ഒതുങ്ങി ജീവിച്ചു തുടങ്ങി.. എങ്കിലും ഈമെയിലുകളും മെയില്‍ ഗ്രൂപ്പുകളും എല്ലാവരും തമ്മില്‍ സംവദിക്കാനുള്ള വേദി സംജാതമാക്കികൊണ്ടേയിരുന്നു.. കോളേജില്‍ നിന്നും പടി ഇറങ്ങിയട്ടു ഏകദേശം പത്തു വര്‍ഷം കഴിഞ്ഞു.. മിക്കവാറും എല്ലാവരും വേളി കഴിച്ചു.. പലര്‍ക്കും കുട്ടികളുമായി.. പ്രാരാബ്ധ പങ്കിലമായ ആ ജീവിതം ഒരു വിധത്തില്‍ ആസ്വദിച്ചു ജീവിച്ചു കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ഒരു ദിവസം രാവിലെ തിട്ടമേല്‍ കൂട്ടം ഇ-മെയില്‍ ഗ്രൂപ്പില്‍ ഒരു ഇമെയില്‍ പ്രത്യക്ഷ പെട്ടു … അതിന്റെ സാരാംശം ഇതായിരുന്നു…
രണ്ടു ദിവസം ഭാര്യമാരില്‍ നിന്നും മറ്റു പ്രാരാബ്ധങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഗ്രഹിക്കുവര്‍ വരുന്ന ശനിയാഴ്ച കൊച്ചിയിലേക്ക് വരിക.. അവിടെ കായല്‍ കൊഞ്ച്, ഞണ്ട് , കപ്പ, കരിമീന്‍ പൊള്ളിച്ചത്, ചൂര തല കറി, മധുര കള്ള് എന്നീ കൊതിയൂറും വിഭവങ്ങളും…. എ സി റൂമും നിങ്ങളെ കാത്തിരിക്കുന്നു.. മുഴുവന്‍ ചെലവ് എന്റെ വക… എന്ന് സ്വന്തം രഞ്ജിത്ത് (ഗപ്പല്‍ രഞ്ജിത്ത്) …..
ഓപ്പറേഷന്‍ വാഷ്‌ബേസിനില്‍ പങ്കെടുത്ത പതിനഞ്ചു പേരും അവരുടെ കൂടെ കൂട്ടാവുന്ന മറ്റൊരു അഞ്ചു പേരുമായിരുന്നു തിട്ടമേല്‍ കൂട്ടം മെയില്‍ ഗ്രൂപ്പിലെ മെംബേര്‍സ്.. നിമിഷങ്ങള്‍ക്കുള്ളില്‍ കുറെ മെയിലുകള്‍ അതിനു മറുപടിയായി വന്നു… വളരെ ചെറിയ നോട്ടീസ് പിരീഡ് ആയിരുന്നിട്ടും നാല് പേര്‍ ബാംഗ്ലൂരില്‍ നിന്നും കൊച്ചിയില്‍ എത്താമെന്ന് സമ്മതിച്ചു.. മറ്റു പലരും ഈ ചെറിയ നോട്ടീസ് പിരീഡിനു രഞ്ജിത്തിനെ പള്ള് പറഞ്ഞു… പലരും തമ്മില്‍ നേരിട്ട് കണ്ടിട്ട് ഒരുപാട് കാലമായി…..എല്ലാവര്‍ക്കും ഒരുമിച്ചു കൂടി അര്‍മാദിക്കണം എന്ന അതിയായ മോഹവും ഉണ്ട്….. അത് കൊണ്ട് എങ്ങിനെ എങ്കിലും ഈ അപൂര്‍വ സംഗമത്തിന് എത്താന്‍ ശ്രമിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല…
ആ ശനിയാഴ്ച ഉച്ചക്ക് ഞങ്ങള്‍ ആറു പേര്‍ കൊച്ചി കായലിന്റെ തീരത്തുള്ള പ്രകൃതി രമണീയമായ, സ്വാദിഷ്ടമായ, കൊതിയൂറുന്ന വിഭവങ്ങള്‍ വിളമ്പുന്ന, നെട്ടൂര്‍ ഷാപ്പില്‍ ഒത്തുകൂടി.. മൂക്ക് മുട്ടെ ആഹാരവും അടിച്ച്… മേമ്പോടിക്ക് ഇളം കള്ളും മോന്തി വൈകുന്നേരം ഫോര്‍ട്ട് കൊച്ചി ബീച്ചിലും കറങ്ങി രാത്രി ജോസ് ജംഗ്ഷനില്‍ ഉള്ള ഏതോ ഒരു ഹോട്ടലില്‍ ഒത്തുകൂടി …പഴയ കാല വെടികളും പൊട്ടിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവര്‍ക്കും ഒരു ആശ.. ഇനിമുതല്‍ എല്ലാ വര്‍ഷവും വീണ്ടും ഒത്തു കൂടണം… തിട്ടമേല്‍ കൂട്ടത്തിലുള്ള എല്ലാവരെയും ഒരുമിച്ചു കൂട്ടണം. കൂട്ടത്തിലുള്ള പലരെയും അപ്പോള്‍ തന്നെ ഡയല്‍ ചെയ്തു.. ഞങ്ങളുടെ ചര്‍ച്ചകളുടെ സാരാംശം അറിയിച്ചു… ആര്‍ക്കും എതിരഭിപ്രായമില്ല… എല്ലാവരും തയ്യാര്‍ … അങ്ങിനെ അടുത്ത ഒത്തു ചേരല്‍ കുമരകത്തെ കോട്ടയം ക്ലബ്ബില്‍ വച്ചാകാമെന്ന് തീരുമാനിച്ചു… വേര്‍പാടിന്‍ വേദനയോടെ അടുത്ത ദിവസം രാവിലെ ഞങ്ങള്‍ പിരിഞ്ഞു…..
നിര്‍ദ്ദിഷ്ട ഒത്തു ചേരല്‍ മൂന്നും മാസം മുമ്പേ പ്ലാന്‍ ചെയ്തു.. രഞ്ജിത്തിന്റെ വരവിനോട് അനുബന്ധിച്ചാണ് സംഗതി പ്ലാന്‍ ചെയ്തത്… ഇങ്ങനെ ഒരു ഒത്തു കൂടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും ഭാര്യമാര്‍ പ്രശ്നം ഉണ്ടാക്കും.. അത് നിസംശയം ഊഹിക്കാവുന്ന കാര്യമാണ്.. പ്രധിക്ഷേധങ്ങള്‍ ഉണ്ടാകും.. കുടുംബ കലഹം ഉണ്ടാകും… മറ്റു പലതും ഉണ്ടാകും … അതിനെ മറികടക്കാന്‍ വേണ്ടിയാണ് മൂന്നു മാസം അഡ്വാന്‍സായി പ്ലാനിംഗ് ആരംഭിച്ചത് …
അതുവരെ ഫാമിലിയുമായി ഒരു ടൂറ് പോലും പോകാത്ത പലരും ഈ കാലയളവില്‍ ഒന്നും രണ്ടും ഫാമിലിടൂറുകള്‍ പോയി… പലരും പലതരം ഗിഫ്റ്റുകള്‍ ഭാര്യമാര്‍ക്ക് വാങ്ങി കൊടുത്തു… ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ ദൃശ്യമായപ്പോള്‍ ഭാര്യമാര്‍ പലരും ബ്ലിങ്കസ്യാന്നു കണ്ണും മിഴിച്ചു നിന്നു…. കല്യാണത്തിന്റെ ആദ്യ ദിനങ്ങളില്‍ ഒഴിച്ച് ഇത്രയം കാലം കാണാത്ത പലതരം സവിശേഷതകളും സ്നേഹപ്രകടനങ്ങളും അവര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും കാണുകയും അനുഭവിച്ചു അറിയുകയും ചെയ്തു.. ബുദ്ധിമതികളായ ചില ഭാര്യമാര്‍ ഈ അവസരം നല്ലവണ്ണം മുതലാക്കി അവരുടെ പല ഇഷ്ടങ്ങളും നേടിയെടുത്തു… ഏതായാലും അവസാനം എങ്ങിനെയെക്കയോ ഭാര്യമാരെ കുപ്പിയിലിറക്കി പതിനഞ്ചു പേര്‍ കുമരകം കോട്ടയം ക്ലബ്ബില്‍ ഒത്തു കൂടി….
അമേരിക്കയില്‍ നിന്നും രഞ്ജിത്തും, ബാംഗ്ലൂരില്‍ നിന്നും മോന, പരമു, കുഴി, വയനു, ഷിറാസ്, ഷാഹിന്‍, സുമേഷ്, ബോബ്ബി, സൂരജ്, ബിനു എന്നിവരും.. ചെന്നൈയില്‍ നിന്നും സ്വരൂപും, കേരളത്തില്‍ നിന്നും ബിജുവും, അണ്ണനും പിന്നെ ഞാനുമായിരുന്നു ആ പതിനഞ്ചു പേര്‍ ..
എല്ലാവരും എത്തിയപ്പോഴേക്കും സന്ധ്യയായി… വളരെ കാലത്തിനു ശേഷമുള്ള ആ ഒത്തു ചേരല്‍ എല്ലവര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു… പലരുടെയും രൂപത്തിനും ഭാവത്തിനും പ്രകടമായ മാറ്റം ദ്രിശ്യമായിരുന്നു…പലര്‍ക്കും വയറിന്റെ സ്ഥാനത്ത് പല സൈസുകളിലുള്ള ബോളുകള്‍ സ്ഥാനം പിടിച്ചിരുന്നു, പലരുടെയും മുടി നരച്ചിരിക്കുന്നു, പലര്‍ക്കും മുടിയില്ല…നൂറു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള കഥ പറഞ്ഞിരുന്നവര്‍ ലക്ഷങ്ങളുടെയും കോടികളുടെയും കഥകള്‍ പറഞ്ഞു തുടങ്ങി… അങ്ങനെ പ്രകടമായ മാറ്റങ്ങള്‍ പലതും… ഏതായാലും എല്ലാവരും കൂടി കോളേജില്‍ പഠിച്ചിരുന്ന കാലത്തെ പല വീര സാഹസിക കഥകളും, പല കെട്ട് കഥകളും, പറ്റിയ അബദ്ധങ്ങളും, അനുബന്ധ സംഭവങ്ങളും, വെടികളും പൊട്ടിച്ചു…..രഞ്ജിത്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അമേരികന്‍ പുളുകള്‍ അടിച്ചു കൊണ്ടേ ഇരുന്നു.. അങ്ങിനെ സംഭവ ബഹുലമായ ആ രാത്രി നിദ്രക്കു വഴിമാറി…
അടുത്ത ദിവസത്തെ പ്ലാന്‍ രാവിലെ കുമരകം പക്ഷി സങ്കേതവും അതിനു ശേഷം ഒരു ഹൌസ് ബോട്ട് ട്രിപ്പുമായിരുന്നു .. രാവിലെ ഉറക്കത്തില്‍ നിന്നും എല്ലാവരെയും വിളിച്ചുണര്‍താന്‍ ഷിറാസ് നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു.. എപ്പോഴും എത്ര ചീത്ത വിളി കേട്ടാലും ഇതൊക്കെ ഷിറാസിന്റെ ജോലി തന്നെ.. ഏതായാലും എല്ലാവരും ഒരുവിധം റഡിയായി പക്ഷി സങ്കേതം ലക്ഷ്യമാക്കി ഇറങ്ങി..
ഒന്നര മണിക്കൂറോളം കുമരകം പക്ഷി സങ്കെതത്തിലൂടെ തേരാ പാരാ നടന്നിട്ടും പേരിനു പൊലും ഒരു വിദേശി പക്ഷിയെ കണ്ടില്ല. ആകെ കാണാൻ പറ്റിയതു രണ്ടു കാക്ക ഒരു കൊക്ക് പിന്നെയൊരു കുളക്കൊഴി. ഏതായലും അത്രയും നേരം നടന്നതു കൊണ്ട് എല്ലാവരുടേയും ഹാങ്ങോവേരും ഉറക്ക ക്ഷീണവും ഒക്കെ മാറി. അവിടെ നിന്നും എല്ലവരും കൂടി നേരെ ഹൌസ് ബോട്ടുകളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ആയ കവണാറ്റിങ്കരയിലേക്കു ചലിച്ചു.
അവിടെ ചെന്നപ്പൊൾ പല തരം ഹൌസ് ബൊട്ടുകൾ നിര നിര ആയിട്ടു ഇട്ടിരിക്കുന്നു. അന്വേക്ഷിച്ചപ്പോള്‍ ഞങ്ങൾ ബുക്ക് ചെയ്ത ബോട്ട് ക്രൂയിസിന് പോയിരിക്കുവാനെന്നും ഉടന്‍ മടങ്ങി വരുമെന്നും പറഞ്ഞു. ഞങ്ങൾക്കുള്ള മധുര കള്ളും മറ്റു സ്ഥാവര ജംഗമ വസ്തുക്കളും ഓർഡെർ ചെയ്തിട്ട് കായലിലൂടെ പൊകുന്ന ബോട്ടുകളും അതിൽ സഞ്ചരിക്കുന്ന നാടന്‍ / ഫോറിന്‍ മദാമ്മകളെയും വായിനോക്കി, വെടിയും പൊട്ടിച്ചവിടെ നിന്നു. അപ്പോഴാണ് നമ്മുടെ കഥാനായകൻ “കൊതുംബുവള്ളം” അതുവഴി കടന്നു വന്നത്. ഹൌസ് ബൊട്ടുകൾ തൊടുത്ത് വിട്ട ഓളങ്ങളിൽ ആടി ഉലഞ്ഞ് തിരമാലകള്‍ കീറി മുറിച്ചു താളത്തില്‍ നൃത്തം ചെയ്യുന്ന ഒരു നര്‍ത്തകിയെ പോലുള്ള അതിന്റെ പൊക്കു കണ്ടപ്പോള്‍ അതു തുഴയുന്ന ആളിന്റെ ബാലൻസിനെ അവിടെ കൂടിനിന്ന ഞങ്ങളില്‍ ഭൂരിഭാഗം പേരും പ്രകീര്‍ത്തിച്ചു.. നല്ല ബാലന്‍സും സ്കില്ലും ഉണ്ടെങ്കില്‍ മാത്രമേ കൊതുമ്പു വള്ളം തുഴയാന്‍ പറ്റൂ എന്ന് പലരും അഭിപ്രായ പെട്ടു.
കൂട്ടത്തില്‍ ഉണ്ടായിരുന്ന ബോബിക്ക് മാത്രം അത് അത്ര രസിച്ചില്ല .. .. അവന്‍ പറഞ്ഞു “കൊതുംബുവള്ളം” തുഴയാൻ വലിയ പാടൊന്നും ഇല്ല. അവന്റെ പൂഞ്ഞാറിൽ (പെരിയാറിന്റെ തീരത്തു) താമസിക്കുന്ന ആന്റിക്കു ഒരു കൊതുംബുവള്ളം ഉണ്ട്. ആവൻ അവിടെ പോകുമ്പോള്‍ എല്ലാം കൊതുമ്പുവള്ളം തുഴയാരുണ്ട്. വലിയ ബാലന്‍സിന്റെ കാര്യം ഒന്നും ഇല്ല. നമ്മള് കയറി ഇരുന്നാല് മതി ബാക്കി വള്ളം ചെയ്തോളും. ലോകത്ത് തുഴയാന്‍ ഏറ്റവും എളുപ്പം ഉള്ള വള്ളം കൊതുമ്പു വള്ളം ആണ്. വള്ളം എന്ന് പറഞ്ഞാല്‍ തന്നെ കൊതുമ്പു വള്ളമാണ് എന്നൊക്കെ കൊതുമ്പുവള്ളത്തെ പറ്റി ഒരു നൂറു നൂറു കാര്യം പറഞ്ഞു. സ്വരൂപ് സ്ഥിരം പറയാറുള്ള പോലെ എന്തൊക്കെയോ ആര്‍ക്കും മനസിലാകാത്ത ലോജിക് പറഞ്ഞു എതിര്‍ക്കാന്‍ നോക്കി. പക്ഷെ ബോബിക്ക് സംശയം ലവലേശം ഇല്ലായിരുന്നു. അവന്‍ അവന്റെ വാദങ്ങളില്‍ ഉറച്ചു നിന്നു… ആണുങ്ങള്‍ ആയാല്‍ അങ്ങിനെ വേണം.. പറഞ്ഞ വാക്കിനു വില വേണം….
അങ്ങനെ രസകരമായ പല ചര്‍ച്ചകളും വാഗ്വാദങ്ങള്‍ക്കും വേദിയൊരുക്കി അര മണിക്കൂര്‍ കടന്നു പോയി.. അപ്പോഴേക്കും ഞങ്ങള്‍ ബുക്ക് ചെയ്ത ബോട്ട് തീരമണഞ്ഞു..
ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ബോട്ടില്‍ ബോട്ടിലടിക്കാനുള്ള സെറ്റപ്പ് റെഡി ആയി. അങ്ങനെ ഞങ്ങള്‍ ക്രൂയിസ് തുടങ്ങി. ബോട്ട് കവണാട്ടിന്‍കര വിട്ടു ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഊണ് കഴിക്കാന്‍ സമയമായി. ഉടന്‍ തന്നെ ലഞ്ച് എത്തി… നല്ല കരിമീന്‍ പൊരിച്ചതും, നാടന്‍ കോഴി കറിയും, തോരനും, സാമ്പാറും, അവിയലും ഒക്കെയുള്ള ഒരു നാടന്‍ ഊണ്. എല്ലാവരും വയറു നിറച്ചു കഴിച്ചു. വള്ളിയുടെയും സുമേഷിന്റെയും കുഴിയുടെയും ഒക്കെ കരിമീന്‍ കൊതി ഒരു പരിധി വരെ തീര്‍ന്നു. എക്സ്ട്രാ ഉള്ള കരിമീനുകള്‍ അവര്‍ ഷെയര്‍ ചെയ്തു തീര്‍ത്തു.
അങ്ങിനെ ഊണും കഴിച്ചു ഞങ്ങള്‍ നേരെ പോയത് കുമരകം കായലിലെ ദ്വീപ് ആയ പാതിരാ മണലിലേക്ക് ആണ്. അവിടെ ചെന്ന് ബോട്ട് കായലിന്റെ സൈഡില്‍ നങ്കൂരമിട്ടു…. ഞങ്ങള്‍ ഓരോരുത്തരായി കായലിലേക്ക് എടുത്തു ചാടി. അപ്പോഴും ബോബി ചാടിയില്ല. അവന് ഒരു വെള്ള ബനിയനും വെള്ള ഷോര്‍ട്സും ഇട്ടു…. വസ്ത്ര ധാരണത്തില്‍ വെള്ളക്കാരനെ അനുസ്മരിപ്പിക്കുമാറ്…ബോട്ടിന്റെ ചാരുപടിയില് മറ്റുള്ളവരുടെ തവള ചാട്ടവും കണ്ടു രസിച്ചു ഇരുന്നു. വെള്ളത്തില്‍ ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു – “ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ, പൂഞ്ഞാറിലെ പെരിയാറില്‍ ഒരുപാട് ചാടിയും നീന്തിയും ഊളിയിട്ടും എനിക്ക് നല്ല പരിചയമാ… നിങ്ങള്‍ എന്‍ജോയ് ചെയ്യൂ…. ഞാന്‍ പിന്നെ വരാം” …
ഞങ്ങള്‍ അങ്ങിനെ കായലിലെ അഗാധ ഗര്‍ത്തങ്ങിലെക്കു ഊളിയിട്ടു. എനിക്ക് കഴുത്തറ്റം വെള്ളമേ ഉണ്ടായിരുന്നു. എല്ലാവരും ശരിക്കും അര്‍മാദിച്ചു.. അങ്ങിനെ കായലിലൂടെ നടന്നപ്പോള്‍ എന്തോ ഉരുണ്ട സാധനം കാലില്‍ തട്ടി. മുങ്ങി തപ്പി എടുത്തപ്പോള്‍ കക്ക. അതില്‍ നിന്നുമാണ് കക്ക ഇറച്ചി കിട്ടുന്നത്….
നമുക്ക് കുറെ കക്ക വാരിയാലോ?? കക്ക കണ്ടതും കുഴി തന്റെ ഇങ്കിതം വ്യക്തമാക്കി.. കക്ക വാരി കൊടുത്താല്‍ ബോട്ടുകാര്‍ കറി വച്ച് തരുമോ എന്ന് അവരോടു ചോദിച്ചു.. തരാമെന്നു കേട്ടതും എല്ലാവര്‍ക്കും ഒരു ആവേശം ആയിരുന്നു….. ഞങ്ങള്‍ എല്ലാവരും കൂടി ബോട്ടില്‍ നിന്നും ഒരു കൊച്ചു ഉരുളി വാങ്ങി അത് നിറയെ കക്ക വാരി എടുത്തു. ഏകദേശം ഒരു രണ്ടു മനിക്കൂഒറോളം അവിടെ കിടന്നു… അതിനു ശേഷം ഓരോരുത്തരായി ബോട്ടിലേക്ക് തിരിച്ചു കയറി. ചാടാന്‍ വളരെ സിമ്പിള്‍ ആയിരുന്നു…. തിരിച്ചു കയറാന്‍ പെട്ട പാട് ആരും മറക്കാന്‍ ഇടയില്ല. 100 കിലോയ്ക്ക് മേലെ ഭാരമുള്ള പരമു പഠിച്ച പണി പതിനെട്ടും നോക്കി ബോട്ടില്‍ തിരിച്ചു കയറാന്‍…… നടന്നില്ല .. അവസാനം ലൈഫ് ജക്കെറ്റില്‍ കയറു കെട്ടി 7 പേര്‍ ചേര്‍ന്ന് പൊക്കി എടുത്തു ബോട്ടില്‍ കയറ്റിയ കാഴ്ച ബാക്കിയുള്ളവര്‍ക്ക് നയനാനന്തകാരവും.. കയറ്റിയവര്‍ക്ക് വേദനാജനകവും ആയിരുന്നു… ഏതായാലും ബാക്കിയുള്ളവരും ഒരു വിധത്തില്‍ ബോട്ടില്‍ കടന്നു കൂടി. എല്ലാരും ഓരോ കുളിയും പാസ് ആക്കി തണ്ണീര്‍മുക്കം മാര്‍ക്കറ്റ് ലക്ഷ്യമാക്കി വീണ്ടും യാത്ര തുടങ്ങി.
നേരെ ചെന്നെത്തിയത് തണ്ണീര്‍മുക്കം ഫിഷ് മാര്‍ക്കറ്റില്‍ … അവിടെ നിന്നും ഒരു കിലോ നല്ല മുഴുത്ത കായല്‍ കൊഞ്ചും വാങ്ങി നേരെ ആളൊഴിഞ്ഞ ഒരു സ്ഥലം ലക്ഷ്യംമാക്കി ഞങ്ങള്‍ ചലിച്ചു. സമയം കൊള്ളാന്‍ ചീട്ടു കളി തുടങ്ങി… കുറച്ചു കഴിഞ്ഞപ്പോഴേക്കും കാട വറുത്തതും കപ്പയും മീന്‍കറിയും പിന്നെ ഞങ്ങള്‍ പിടിച്ച കക്ക ഇറച്ചിയും വാങ്ങിയ കൊഞ്ചും റഡിയായി വന്നു….. എല്ലാവരും വീണ്ടും ഒരു തീറ്റ മത്സരവും കൂടി നടത്തി. മത്സരം അവസാനിച്ചപ്പോഴേക്കും ബോട്ട് ആളൊഴിഞ്ഞ ഒരു തീരത്തെത്തി..
ബോട്ട് അവിടെ അടുപ്പിച്ചു ഞങ്ങള് എല്ലാം ഇറങ്ങി. അന്ന് രാത്രി അവിടെയാണ് സ്റ്റേ ചെയ്യുന്നത്… സജി ക്യാമറയും തൂക്കി കിലുക്കത്തിലെ നിശ്ചല്‍ നടക്കുന്ന പോലെ അവിടൊക്കെ നടന്നു കുറെ ഫോട്ടോ എടുത്തു. ഈ സമയത്താണ് ഒരു കൊതുമ്പുവള്ളവും തുഴഞ്ഞു കൊണ്ട് ഒരാള്‍ അവിടെ എത്തിയത്.
കള്ള് ചെത്താന്‍ വന്ന ഒരു ചേട്ടന്റെ വാഹനം ആണ് ഈ കൊതുമ്പു വള്ളം. ചെത്തുകാരന്‍ വള്ളം അടുപ്പിച്ചിട്ട് കരക്കിറങ്ങി. അടുത്ത ഒരു തെങ്ങില്‍ കയറി ചെത്ത് തുടങ്ങി…
ചെത്തുകാരന്റെ വരവും… തെങ്ങില്‍ കയറ്റവും…. തെങ്ങ് ചെത്തുന്നതും …. എല്ലാം സുസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ഒരാള്‍ കരയില്‍ നില്‍പ്പുണ്ടായിരുന്നു- മറ്റാരുമല്ല… കൊതുംബുവള്ളത്തിന്റെ ആരാധകനായ നമ്മുടെ ബോബി… കൊതുമ്പു വള്ളം കണ്ടതും ബോബിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും ആവേശവും. അവന്‍ പൂഞ്ഞാറില്‍ ചെല്ലുമ്പോള്‍ തുഴയുന്നതല്ലേ….
ചെത്തുകാരന്‍ താഴെ ഇറങ്ങിയപ്പോള്‍ അയാളെ സമീപിച്ചു ബോബി തന്റെ ഇങ്കിതം അറിയിച്ചു. കള്ള് മേടിക്കാമെങ്കില്‍ വള്ളം തുഴയാന്‍ തരാം എന്ന ഒരു ബാര്‍ട്ടര്‍ സമ്പ്രദായ വ്യവസ്ഥയില്‍ ചെത്തുകാരന്‍ ബോട്ട് കൊടുക്കാമെന്നു ഏറ്റു… ലിറ്ററിന് നാല്‍പ്പതു രൂപ വിലയുള്ള കള്ളിന് ചെത്തുകാരന്‍ നൂറു രൂപ വിലയിട്ടു. അതൊന്നും വകവയ്ക്കാതെ അഞ്ചു ലിറ്റര്‍ കള്ള് അഞ്ഞൂറ് രൂപ കൊടുത്തു വാങ്ങി വള്ളത്തില് കയറാന്‍ ബോബി തയാറായി….
വലതു കാല്‍ വച്ച് വള്ളത്തിലോട്ടു ഇറങ്ങുന്നതിനു മുന്‍പ് തന്നെ ചെരുപ്പും പേഴ്സും വാച്ചും എല്ലാം ഊരി ഹൌസ്ബോട്ടില്‍ വച്ചു . ഞങ്ങ എല്ലാവരും ബോബി കൊതുമ്പുവള്ളം തുഴയുന്നത് കാണാന്‍ ആകാംഷാഭരിതരായി കരയില്‍ തടിച്ചു കൂടി…
ബോബി വലതു കാല്‍ വച്ച് വെള്ളത്തിലോട്ട് ഇറങ്ങി. നെഹ്‌റു ട്രോഫി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കാരിച്ചാല്‍ ചുണ്ടന്റെ ക്യാപ്റെന്റെ ഭാവത്തോടെ ഞങ്ങളെ ഒക്കെ നോക്കി കൈവീശി. തുഴ എടുത്തു പിടിച്ചു. ചെത്തുകാരന്‍ വെള്ളത്തില്‍ ഇറങ്ങി നിന്നു ബോട്ടില്‍ പിടിച്ചു കൊടുത്തു. ബോബി തപ്പി തടഞ്ഞു ഒരു വിധത്തില്‍ അതില്‍ കയറി ഇരുന്നു. ചെത്തുകാരനോട് പിടി വിട്ടു കൊള്ളാന്‍ ബോബി പറഞ്ഞു.
ചെത്തുകാരന്‍ : സൂക്ഷിക്കണം, ബാലന്‍സ് ഇല്ലങ്കില്‍ വള്ളം മറിയും
ബോബി: ഓ ഒന്ന് പോ ചേട്ടാ…. ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ. പൂഞ്ഞാറില് എന്റെ ആന്റിക്ക് കൊതുമ്പു വള്ളം ഉണ്ട്. ഞാന്‍ അവിടെ പോകുമ്പോള്‍ സ്ഥിരമായി അത് തുഴയാറുണ്ട്. എനിക്ക് നല്ല ബാലന്‍സ് ഉണ്ട്. ചേട്ടന് ധൈര്യമായി പിടി വിട്ടു കൊള്ളൂ. ഒരു പ്രശ്നവും ഇല്ല.
ചെത്തുകാരന്: ചേട്ടന്‍ പൂഞ്ഞാറില്‍ തുഴഞ്ഞിട്ടുള്ളത് തടി കൊണ്ടുള്ള വള്ളം ആയിരിക്കും. ഇത് ഫൈബര്‍ ബോട്ട് ആണ്. തടിയുടെ അത്രയും ഭാരമില്ല… അതുകൊണ്ട് സൂക്ഷിക്കണം.
ബോബി: ചേട്ടന് പറഞ്ഞാല്‍ മനസിലാവില്ലേ. എനിക്ക് നല്ല പരിചയം ഉണ്ട്… ഞാന്‍ തുഴഞ്ഞു കൊള്ളം. ധൈര്യമായി പിടി വിട്ടു കൊള്ളൂ…..
ചെത്തുകാരന്‍ പിടി വിട്ടു. ബോബ്ബി എല്ലാവരെയും നോക്കി കൈ വീശി.
ബ്ലും….. പിന്നെ കാണുന്നത് വീശികൊണ്ടിരിക്കുന്ന കൈ മാത്രം വെള്ളത്തിന് മുകളില്‍ . വള്ളം ബോബിയെയും കൊണ്ട് വെള്ളത്തിലേക്ക് മറിഞ്ഞു. വള്ളവും ബോബിയും തുഴയും എല്ലാം വെള്ളത്തിനടിയില്‍ …. കൈ മാത്രം വെള്ളത്തിന്റെ മുകളില്‍ . ഏതായാലും ബോബ്ബി കാര്യം മനസിലാക്കി പെട്ടന്ന് വെള്ളത്തില്‍ നിന്ന് പുറത്തു വന്നു ഞങ്ങളെ എല്ലാവരെയും നോക്കി വളിച്ച ഒരു ചിരി ചിരിച്ചു….. ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി. ഭാഗ്യം… വേറെ ആരും കണ്ടില്ല…… ഫൈബര്‍ വള്ളമായത് കൊണ്ട് വള്ളം താനേ പൊങ്ങി വന്നു. ബോബിക്ക് ആശ്വാസം ആയി….
ബോബിയുടെ കൊതുമ്പു വള്ളം തുഴയുന്നതിലുള്ള അപാര പാടവം കാണാന്‍ കൊതിച്ചു നിന്ന ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങി പൊങ്ങി വന്ന ബോബിയെ കണ്ടപ്പോള്‍ ചിരിച്ചു ചിരിച്ചു ഒരു മണ്ണ് കപ്പി…. പലരുടെയും കണ്ണുകള്‍ നിറഞ്ഞു.. അപ്പോഴേക്കും ചെത്തുകാരന്‍ വീണ്ടും ഇടപെട്ടു…
ചെത്തുകാരന്‍ : അവിടെ നിന്ന് ചിരിക്കേണ്ട. മുങ്ങി പോയ തുഴ തപ്പിയെടുക്കാതെ കരയ്ക്കോട്ടു കയറണ്ടാ….
അത് കേട്ടതും വളിച്ച ചിരിയും ചിരിച്ചു നിന്ന ബോബിയുടെ മുഖത്ത് അണ്ടി പോയ അണ്ണന്റെ വികാര വിക്ഷോഭങ്ങള്‍ പ്രകടമായി … മനസ്സില്ലാ മനസ്സോടെ ബോബി പിന്നെയും വെള്ളത്തിനടിയിലേക്ക് മുങ്ങി . ഏതായാലും പൊങ്ങി വന്നപ്പോള്‍ തുഴ കയ്യില്‍ ഉണ്ട്. ഭാഗ്യം…. ചെത്തുകാരന്‍ ഹാപ്പി ആയി….
ചെത്തുകാരന്‍ : ചേട്ടനോട് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഇത് ഫൈബര്‍ ബോട്ട് ആണ്, ബാലന്‍സ് ഇല്ലങ്കില്‍ വള്ളം മറിയും എന്ന്. അപ്പോള്‍ ചേട്ടന്‍ കേട്ടില്ല…
ബോബി : ബാലന്‍സിന്റെ പ്രശ്നം അല്ല. ഫൈബര്‍ വള്ളം തടി വള്ളത്തിന്റെ അത്ര പോര. പെട്ടന്ന് മറിയും. ഏതായാലും നനഞ്ഞില്ലേ… ഇനി കുളിച്ചു കയറാം. ഇത് തുഴഞ്ഞിട്ടു തന്നെ കാര്യം. ചേട്ടന്‍ വള്ളത്തെലൊന്നു പിടിച്ചേ.. ഞാന്‍ ഒന്ന് കൂടി ശ്രമിച്ചു നോക്കാം….
ചെത്തുകാരന്‍ : വേണ്ട ചേട്ടാ.. ശരിയാവില്ല.. വള്ളം മറിയും..
ബോബി : കുഴപ്പമില്ല… ഏതായാലും ഞാന്‍ നനഞ്ഞു.. ഇനി ഇത് തുഴഞ്ഞിട്ടു തന്നെ ബാക്കി കാര്യം..
ബോബി വീണ്ടും വള്ളത്തില്‍ കയറാന്‍ ഒരുങ്ങി… ഇത്തവണ കാലെടുത്തു വച്ചതേ ഉള്ളൂ …. കൂടുതല്‍ അഭ്യാസത്തിന് മുതിരാതെ വീണ്ടും വള്ളം മറിഞ്ഞു… കരയില്‍ കൂടി നിന്ന ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു പരുവമായി….. ഏതായാലും ബോബി കഴിഞ്ഞതവണത്തെ അബദ്ധം മനസിലാക്കി ഇത്തവണ തുഴയില്‍ നിന്നും പിടിവിട്ടില്ല. വെള്ളത്തില്‍ നിന്നും വന്നപ്പോള്‍ കയ്യില്‍ ഏതായാലും തുഴ ഉണ്ട്… വീണ്ടും എല്ലാവരെയും നോക്കി ആ പഴയ ചമ്മിയ ചിരി പാസ്സാക്കി
ചെത്തുകാരന്‍ അത് തീരെ പിടിച്ചില്ല….
ചെത്തുകാരന്‍ : ബോട്ടില്‍ കയറുമ്പോള്‍ വലതു കാല്‍ വച്ച് വേണ്ടേ ചേട്ടാ കയറാന്‍.
ബോബ്ബി: ചേട്ടന്‍ ശരിക്ക് പിടിച്ചില്ല അതുകൊണ്ടാ വള്ളം മറിഞ്ഞത്. ഏതായാലും ചേട്ടന്‍ ഒന്ന് കൂടി പിടിക്ക്. ഞാന്‍ ഇത് തുഴഞ്ഞിട്ടേ ഇന്ന് ഇവിടുന്നു പോകുവോള്ളൂ .
നൂറു രൂപയുടെ കള്ളിന് അഞ്ഞൂറ് രൂപ കൊടുത്ത ആളല്ലേ …ചെത്തുകാരന്‍ മുറുമുറുത്ത് കൊണ്ട് മനസ്സില്ലാ മനസ്സോടെ വീണ്ടും ബോട്ടില്‍ പിടിച്ചു
ബോബി ഒരു നിമിഷം കണ്ണടച്ച് …കുരിശു വരച്ചു….. കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ചു…… വലതു കാല്‍ ഏതാണെന്ന് രണ്ടു വട്ടം ഉറപ്പു വരുത്തി അതെടുത്ത് വള്ളത്തില്‍ വച്ചു… പിന്നെ പതുക്കെ ഇടതു കാലും എടുത്ത് വച്ച് ഒരുവിധം വള്ളത്തില്‍ ഇരുപ്പുറപ്പിച്ചു. ചെത്തുകാരന്‍ തുഴ ബോബ്ബിക്ക് കൈമാറി. ഇത്തവണ വള്ളം മറിഞ്ഞില്ല… ബോബ്ബി ഞങ്ങളെ എല്ലാവരേം നോക്കി വീണ്ടും ആ ചിരി ചിരിച്ചു… കൈ വീശാന്‍ ഉള്ള ധൈര്യം ഇത്തവണ ബോബിക്കില്ലായിരുന്നു.
ചെത്തുകാരന്‍ വള്ളത്തില്‍ നിന്നും പിടിവിട്ടു. ബോബ്ബി തുഴ പയ്യെ വെള്ളത്തിലിട്ടു തുഴഞ്ഞു…. ആദ്യമായി സൈക്കിള്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന പോലത്തെ ഒരു വിറയില്ലും സൈഡ് പിടുത്തവും ബോട്ടില്‍ ദ്രിശ്യമായിരുന്നു. ഏതായാലും ബോബ്ബിയേം വഹിച്ചുകൊണ്ട് ബോട്ട് മെല്ലെ ആ പുഴയുടെ നടുക്കോട്ടു നീങ്ങി.
പുഴയുടെ നടുക്കെത്തിയതും അതാ വരുന്നു മറ്റൊരു വില്ലന്‍. ….. വലിയ ഒരു ഹൌസ് ബോട്ട്…… ഇടി വെട്ട് ഏറ്റവനെ പാമ്പ് കടിച്ച ഒരു പ്രതീതി. ബോബി ഞങ്ങളെ നോക്കി വീണ്ടും ആ ചമ്മിയ ചിരി ചിരിച്ചു….ഞങ്ങള്‍ നിസ്സഹായരായി കരയില്‍ നിന്ന് ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടേയിരുന്നു …
ഹൌസ് ബോട്ട് തൊടുത്ത വിട്ട ശക്തമായ ഓളത്തില്‍ പിടിച്ചു നില്‍ക്കാനുള്ള സാങ്കേതിക വിദ്യ ബോബിക്ക് അത്ര വശമില്ലായിരുന്നു…. തീഷ്ണമായ ആ തിരകളില്‍ ആടി ഉലഞ്ഞു ബോബിയും കൊതുമ്പുവള്ളവും… തുഴയും … വീണ്ടും വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു….
മുങ്ങിയത് പുഴയുടെ നടുക്കായത് കൊണ്ട് അട്ടഹസിച്ചു ചിരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ നെഞ്ചിലും ഒരു ഇടിത്തീ വെട്ടി… എന്നാല്‍ ബോബി ആള് മിടുക്കനല്ലേ. എവിടെ മുങ്ങിയാലും അവന്‍ പൊങ്ങും. അതും തുഴയും കൊണ്ട്. പഴയപോലെ ബോബി വീണ്ടും തുഴയുമായി പൊങ്ങി വന്നു ..വള്ളം താനേ പൊങ്ങി വന്നു……
ഞങ്ങള്‍ക്ക് ചിരി അടക്കാനായില്ല മോനാ ചിരിച്ചു ചിരിച്ചു താഴെ വീണു.. . ഷിറാസ് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു. പരമു കുടവയര്‍ കുലുക്കി ചിരിച്ചു. ഏതായാലും ബോബി അതിലൊന്നും തളരാതെ ആ ചമ്മിയ ചിരിയുമായി വള്ളവും തുഴയുമായി കരയിലേക്ക് നീന്തി.
ഇത്രയുമായപ്പോള്‍ രഞ്ജിത്ത് ഒരു അഞ്ഞൂറിന്റെ നോട്ടുമായി ചെത്തുകാരന്‍ ചേട്ടനെ സമീപിച്ചു പറഞ്ഞു .. ചേട്ടാ എത്രയും പെട്ടന്ന് ഇവിടെ നിന്നും പോയി തരണം… അല്ലെങ്കില്‍ ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ചത്ത് പോകും…അതുകൊണ്ട് ചേട്ടന്‍ ദയവായി പോയി തരണം. അതിന്റെ പ്രതിഭാലമായി ഇതിരിക്കട്ടെ എന്ന് പറഞ്ഞു അഞ്ഞൂറിന്റെ നോട്ടെടുത്ത് നീട്ടി..
ഉള്ളില്‍ ചിരിയുമായി അത് വാങ്ങാതെ ചെത്തുകാരന്‍ ബോബിയില്‍ നിന്നും ബോട്ടും തുഴയും വാങ്ങി ദൂരേക്ക് തുഴഞ്ഞു പോയി… ബോബി നിശ്ചലനായി.. നിര്‍വികാരനായി.. ചമ്മിയ ചിരിയും ചിരിച്ചു നിന്നു……
അന്ന് രാത്രി പല അവസരങ്ങളില്‍ ചിരിക്കാനുള്ള വക ആ കൊതുമ്പുവള്ളം സമ്മാനിച്ചു..
ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള അവസരം നല്‍കുന്ന “കൊതുമ്പുവള്ളം” ഇവിടെ അവസാനിക്കുന്നു………………………………………..