real life stories

Archive for July, 2011

ആര്‍ട്സ് ഫെസ്റ്റിവല്‍

വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മകന്‍ അടുത്ത നോട്ടീസുമായി വന്നു.. വീണ്ടും എന്നെ ഞെട്ടിക്കാനുള്ള പുറപ്പാടാണോ എന്ന് സംശയിച്ചു എന്തുതന്നെ ആയാലും ഇത്തവണ ഞെട്ടാന്‍ ഞാനില്ല എന്നുറപ്പിച്ചു നോട്ടീസുവാങ്ങി വായിച്ചു നോക്കി…. ഏതായാലും ഞാന്‍ പ്രതീക്ഷിച്ച പോലൊന്നും നോട്ടീസില്‍ഇല്ല…. സംഗതി സ്കൂള്‍ ആര്‍ട്സ്  ഫെസ്റ്റിവലില്‍ പുത്രന് പങ്കെടുക്കാന്‍ പറ്റുന്ന ഐറ്റംസിന്റെ ലിസ്റ്റ് ആണ്. മകന്‍ ഏതിലൊക്കെ പങ്കെടുക്കണമെന്ന്  ലിസ്റ്റില്‍കുറിച്ച് വിടണം. രണ്ടാം ക്ളാസ്സിലെ കുട്ടികള്‍ക്ക് പറ്റുന്ന ഐറ്റംസ് മാത്രമേ നോട്ടീസില്‍ഉള്ളൂ.. പാട്ട്, ഡാന്‍സ് , ഫാന്‍സി ഡ്രസ്സ്‌ , കഥ പറച്ചില്‍(ഇംഗ്ലീഷും, മലയാളവും), കവിതാ പാരായണം(ഇംഗ്ലീഷും, മലയാളവും)…  അങ്ങിനെ പോകുന്നു ലിസ്റ്റ് ….അതില്‍ കവിതാ പാരായണം എന്ന വാക്കില്‍ എന്റെ കണ്ണുകള്‍ ഉടക്കി..

പൊതുവേ ഒരു കവിതാ പ്രേമിയായ ഞാന്‍ പുത്രനെ  കവിതാ പാരായണത്തിന് വിട്ടില്ലെങ്കില്‍ കാവ്യ ദേവത പരിഭവിച്ചാലോ? ഏതായാലും മകനെ കൊണ്ട് ഒരു കവിത ചൊല്ലിക്കാം.. ഏതു കവിത വേണം എന്ന് ചിന്തിച്ചപ്പോള്‍ പണ്ട് കോളേജ് ആര്‍ട്സ് ഫെസ്ടിവലിന് കവിത ചൊല്ലാന്‍ കയറിയ കാര്യം ഞാന്‍ ഓര്‍ത്തു … കുരീപ്പുഴ ശ്രീകുമാറിന്റെ ‘ജെസ്സീ’ എന്ന കവിത എടുത്തൊരു അലക്കലക്കിയതും….. ആദ്യ വരിയായ  ‘ജെസ്സീ നിനക്കെന്തു തോന്നി ..പ്രീയ ജെസ്സീ നിനക്കെന്തു തോന്നി….. പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം സ്വപ്ന ശൈലങ്ങളില്‍ ചെന്ന് ചുംബിക്കവേ…’ എന്ന് ആലപിച്ചപ്പോള്‍ സ്ടേജിന്റെ മുന്‍ നിരയില്‍ ഇരുന്ന ജെസ്സി കരഞ്ഞുകൊണ്ട്‌  ഇറങ്ങി ഓടിയതും ഓര്‍ത്തപ്പോള്‍ ആ ടൈപ്പ് കവിത വേണ്ടാന്ന്  തീരുമാനിച്ചു ….

എന്നാല്‍ എന്റെ മറ്റൊരു സുഹൃത്ത്‌ ചെയ്തത് പോലെ കവിത പറയിപ്പിച്ചാലോ എന്നായി ചിന്ത… മലയാള കവിതയെ പറ്റി നീട്ടി ഒരു പ്രസംഗം നടത്തി …ആധുനിക കവിതയും പുരാതന കവിതയും തമ്മിലുള്ള അന്തരം ജഡ്ജെസിനെയും പ്രേക്ഷകരെയും മനസ്സിലാക്കി.. ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ എന്ന ആധുനിക കവിത്രയങ്ങളെ പുകഴ്ത്തി…. പുരാതന കവിത്രയങ്ങളായ ചെറുശ്ശേരി, എഴുത്തച്ചന്‍, കുഞ്ചന്‍ നമ്പിയാര്‍ എന്നിവരുടെ കവിതാ രചനയിലുള്ള നൈപുണ്യത്തെ  പ്രകീര്‍ത്തിച്ച് …. പുരാതന കവിതകളില്‍ സംസ്കൃതത്തിന്റെ അതിപ്രസരം സൂചിപിക്കുന്ന കവിതാ ശകലങ്ങള്‍ ഉദ്ധരിച്ച്…. അവസാനം പ്രസംഗം  നിര്‍ത്തിയിട്ടു കവിത ചൊല്ലാന്‍  ജഡ്ജെസ് പറഞ്ഞപ്പോള്‍…  “വെള്ള വസ്ത്രങ്ങള്‍ക്ക് ഉജാല തന്നെ……. നാട്ടിലും വീട്ടിലും പേര് കേട്ടു…. വീട്ടിലും നാട്ടിലും പേര്  കേട്ടൂ….” നിര്‍ത്തുന്നു.. നന്ദി… നമസ്കാരം… എന്ന്  പറഞ്ഞു ഇറങ്ങി പോയതുപോലെ ഇവനെ കൊണ്ട് പറയിപ്പിച്ചാല്‍ അത് ഗുരുത്വ ദോഷം ആയി പോവില്ലേ … അത് കൊണ്ട് ആ ടൈപ്പും വേണ്ടാന്നു വച്ചു. പുത്രന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചു പയ്യനല്ലേ.. അവന്റെ കൊക്കിലോതുങ്ങുന്നതല്ലേ കൊത്താന്‍ കൊടുക്കാവൂ ????

പിന്നെ ഈ പ്രായത്തില്‍ ഏതു കവിതയാ ഇവന് പറ്റുന്നത്..  ഞാന്‍ വീണ്ടും ഗഹനമായി ചിന്തിച്ചു.. ഹൈസ്കൂളിലോ പ്ലുസ്ടുവിലോ വല്ലതും ആയിരുന്നെങ്കില്‍ വല്ല സില്‍സിലായോ.. ഡോ. സര്‍.  ശ്രീ.  സന്തോഷ്‌ പണ്ടിറ്റിന്റെ രാധയും കൃഷ്ണനുമോ വല്ലതും പഠിപ്പിച്ചു വിടാമായിരുന്നു.. സംഗതി മെഗാ ഹിറ്റ്‌ ആയേനെ.. യൂ ടുബിലെ പോപ്പുലാരിറ്റി കണ്ടില്ലേ..പോരാത്തതിനു സിനിമാക്കാരുടെ സംഘടാനയായ ‘അമ്മ’യുടെ സ്റ്റേജ് ഷോയില്‍ മമ്മൂക്കയും ലാലേട്ടനും സില്‍സില പാടി ചുവടു വച്ചതോടെ സില്‍സില ബംബര്‍ ഹിറ്റായി.. ഏതായാലും ഈ പ്രായത്തില്‍ ഇവനെ കൊണ്ട് അത് പാടിച്ചാല്‍ ഞാന്‍ ഒരുപാട് തുമ്മെണ്ടി വരും…. ആരും അവനെ പറയത്തില്ല…പൊതുവേ പൊടി അല്ലര്‍ജിയുള്ള എനിക്ക് ഇനി ഇതിന്റെ പേരില്‍ കൂടി തുമ്മാന്‍ ഉള്ള ബാല്യമില്ല…. അങ്ങിനെ ചിന്തിച്ചു കൊണ്ട് നിന്നപ്പോഴാണ് ശ്രീമതി ശോഭന ജോര്‍ജ് പാടി ഹിറ്റാക്കിയ “കൊച്ചീകാരിത്തി കൊച്ചു പെണ്ണെ നിനക്കെങ്ങനെ കിട്ടിയീ പാദസരം… ” എന്ന കവിതാ ശകലം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. … ഇന്ത്യാവിഷന്‍ ചാനലിലെ പൊളിട്രിക്സിലും…മനോരമ വിഷന്റെ  തിരുവാ എതിര്‍വായിലും.. സംഗതി സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു…. ശോഭന ജോര്‍ജും ജഡ്ജെസും കൂടി ഉള്ള സംഭാഷണം കണ്ടാല്‍ ആരും ചിരിച്ചു പോകും .. ഏതായാലും ഈ പാട്ട്  പാടാനുള്ള ശ്രുതിയും സംഗതിയും ഒക്കെ എന്റെ പുത്രനുണ്ടെന്നു തോന്നുന്നു..

ഞാന്‍ പഠിച്ച ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ശില്‍പ്പിയാണ് ശ്രീമതി ശോഭന ജോര്‍ജ്.. പുള്ളിക്കാരത്തി എം.എല്‍.എ. ആയിരുന്നപ്പോഴാണ് ചെങ്ങന്നൂരില്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്.  ഞങ്ങളെ  പുള്ളിക്കാരി സ്വന്തം മക്കളെ പോലെയാ കണ്ടിട്ടുള്ളത് . ഞങ്ങള്‍ എല്ലാവരും പുള്ളിക്കാരിയെ ഒരു അമ്മയെ പോലെയും…..തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല എന്നല്ലേ പ്രമാണം…അതുകൊണ്ട് തള്ളയുടെ കവിത പാടിയാല്‍ പിള്ളയുടെ പിള്ളക്കും കേടു വരുത്തില്ലായിരിക്കും…. അല്ലിയോടാ  ഉവേ ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.. സമാശ്വസിച്ചു..ആത്മനിര്‍വൃതി അടഞ്ഞു

ഏതായാലും ആ കവിത ഉറപ്പിച്ചു.. വരികള്‍ ഒക്കെ ഒരുവിധം ഒപ്പിച്ചു പറഞ്ഞു കൊടുത്തിട്ടുണ്ട്‌.. ബാക്കി അവതരണം കഴിഞ്ഞു പറയാം.. നിര്‍ത്തട്ടെ… .

ഒരു ട്രെയിന്‍ യാത്ര

പെട്രോളിന്റെ ഭീമമായ വിലവര്‍ധനയും റോഡിലെ അതി ഭയങ്കരമായ തിരക്കും കാരണം കഴിഞ്ഞ കുറെ നാളുകളായി എന്റെ നാട്ടിലേക്കുള്ള യാത്രകള്‍ ഏറയും ട്രെയിനിലാണ്. കുട്ടികള്‍ക്കും അതാണ്‌ ഇഷ്ടം.. പതിവുപോലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം 5.10 നു വിടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ ഞങ്ങള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. യാത്ര തുടങ്ങിയതും എന്റെ മകള്‍ അവളുടെ ഇങ്കിതം അറിയിച്ചു..

അച്ചേ, എനിക്ക് വട വേണം…..

ആര്യഭവന്‍ , ആര്യനിവാസ്  ശ്രേണിയിലുള്ള ഹോട്ടലുകളിലെ ഉഴുന്ന് വടകളെ കണ്ട ഭാവം നടിക്കാത്ത എന്റെ മക്കള്‍, ട്രെയിനില്‍ കയറിയാല്‍ ഉഴുന്നുവട മാത്രമേ ഭക്ഷിക്കൂ….ഞാന്‍ പറഞ്ഞു… മോളേ, മേടിച്ചു തരാം വടക്കാരന്‍ വരട്ടെ…അവള്‍ക്കതോന്നും അറിയേണ്ട.. ഉടന്‍തന്നെ വട വേണം…ഒച്ചയായി….ബഹളമായി.. ആകെ പ്രശ്നമായി …അവളുടെ ഡയലോഗുകള്‍ കാട് കയറി..അച്ഛയാണ് പോലും.. ഒരച്ഛ…. കുട്ടികള്‍ക്ക് വിശക്കുമ്പോള്‍ ഭക്ഷണം മേടിച്ചു തരണം…. അതാ നല്ല അച്ഛമാര്‍ചെയ്യേണ്ടത്….ഹമ്മോ!!!! ഇവള്‍ ഇങ്ങനൊക്കെ പറയാന്‍ എവിടുന്നു പഠിച്ചു …..ഞാന്‍ ഞെട്ടി തരിച്ചു ഇരുന്നു പോയി…  എന്റെ നിസ്സഹായാവസ്ഥ കണ്ടു അടുത്ത സീറ്റില്‍ ഇരുന്ന ഒരു ആന്റി എന്നെ സഹായിക്കാന്‍ എന്നോണം അവളോട്‌പറഞ്ഞു.. മോളേ കൊച്ചു കുട്ടികള്‍ വട കഴിച്ചു കൂടാ. അസുഖം വരും…

അവള്‍ ആ ആന്റിയുടെ നേര്‍ക്ക്‌തിരഞ്ഞു.. എന്നിട്ട് ചോദിച്ചു….. ആര് പറഞ്ഞു കൊച്ചു കുട്ടികള്‍ വട കഴിച്ചു കൂടാന്ന്…. ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ ????? കുട്ടികള്‍ കഴിച്ചാല്‍ ഒരു കുഴപ്പവുമില്ല . അമ്മുമ്മമാര്‍ക്കാണ്  വട കഴിച്ചാല്‍ അസുഖം പിടിക്കുന്നത്.. മനസ്സിലായോ….

ഭാഗ്യം!!.. അത്രയുമേ പറഞ്ഞുള്ളൂ… രക്ഷപെട്ടു…. അവള്‍ സംസാരിക്കാന്‍ വാ തുറക്കുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ആണ്. 4 വയസു മാത്രം പ്രായമുള്ള എന്റെ മകളെ അവളുടെ നാക്കിന്റെ മൂര്‍ച്ച കൊണ്ടും സംസാര ശൈലി കൊണ്ടും  പലരും അമ്മച്ചി എന്നാണ് വിളിക്കുന്നത്‌.. ഇതു വല്ലതും ട്രെയിനില്‍ഇരുന്ന ആന്റിക്ക് അറിയാമോ.. അതുവരെ ചിരിച്ചുകൊണ്ടിരുന്ന അവരുടെ മുഖം മ്ളാനമായി… അവര്‍ ഒരു വളിച്ച ചിരി ചിരിച്ചു മുഖം തിരിച്ചിരുന്നു…….ഞാനും… മിണ്ടാതിരിക്കുന്നതാണ് ആരോഗ്യത്തിനും മാനത്തിനും നല്ലതെന്ന് മനസ്സിലാക്കി ഞാന്‍ അവളുടെ അടുത്ത ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിച്ചില്ല…

ചൂളം വിളിച്ചു അഹങ്കാരത്തോടെ കൂകി പായുന്ന ആ ട്രെയിനില്‍ ഞാന്‍ വടക്കാരനെയും കാത്തിരിന്നു…..ആ ഇരുപ്പില്‍ ഞാന്‍ എന്റെ പഴയ ചില ട്രെയിന്‍ യാത്രകള്‍ ഓര്‍ത്തു പോയി.. പണ്ട്  എന്‍ജിനിയറിംഗ്  കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ഓള്‍ ഇന്ത്യ ടൂര്‍ പോയ കഥ എന്റെ സിരകള്‍ക്കു ഊര്‍ജം പകര്‍ന്നു കൊണ്ട് മെമ്മറിയില്‍ ലോഡ് ചെയ്തു. 70 പേരടങ്ങുന്ന സംഭവബഹുലമായ ടൂര്‍.. അതില്‍ തന്നെ എന്റെ രണ്ടു ഇന്റിമേറ്റ്‌ സുഹൃത്തുക്കളുടെ കഥ ഞങ്ങളുടെ ടൂറിലെ മാസ്റ്റര്‍പീസ് ആയിരുന്നു…

ടൂര്‍ തുടങ്ങിയപ്പോള്‍ നാമൊന്നു  നമുക്കൊന്ന് എന്ന മുദ്രാവാക്യവും ഒപ്പം ലെസ്സ് ലഗേജ് മോര്‍കംഫോര്ട്ട്  എന്ന ആപ്ത വാക്യവും കൂടി ഒരുമിച്ചു മുഴക്കി, മേല്‍ പറഞ്ഞ രണ്ടു സുഹൃത്തുകളും കൂടി ഒരു പെട്ടിയില്‍ ഡ്രസ്സ്‌, മേക്കപ്പ് കിറ്റ്, തുടങ്ങിയ സ്ഥാവര ജങ്കമ വസ്തുക്കള്‍  എല്ലാം പായ്ക്ക് ചെയ്തതും…. ടൂര്‍ പകുതിയായപ്പോള്‍ രണ്ടിലൊരാള്‍ മറ്റൊരു ടുറിസ്ടുമായി പ്രണയതിലായതും….പ്രണയിനി ഷോപ്പിംഗ്‌ ഒരു പാട് നടത്തിയതും….. തല്‍ഭലമായി പ്രണയിനിയുടെ പെട്ടി നിറഞ്ഞു കവിഞ്ഞതും …. കവിഞ്ഞ സാധനങ്ങള്‍ കാമുകന്‍ തന്റെ ടു ഇന്‍ വണ്ണ്‍ പെട്ടിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതന്‍ ആയതും.. ..കാമുകി ഇല്ലാത്ത, പെട്ടിയുടെ ഓണറും കാമുകന്റെ  സ്പോണ്‍സറുമായ  സുഹൃത്തിന്റെ പെട്ടിക്കകത്തുള്ള സാധനങ്ങള്‍എല്ലാം പെട്ടിയുടെ പുറത്തായതും… അതെല്ലാം കൂടി തലയില്‍ ചുമന്നുകൊണ്ടു ആ സുഹൃത്ത്‌  ട്രെയിനില്‍ ഞങ്ങളുടെ കാബിനിലേക്ക്‌ നടന്നു വന്നതും… കിലുക്കത്തിലെ ജഗതി ഡയലോഗ് പോലെ – അവന്‍ ടൂറിനു വന്നത് എന്റെ കാശ്.. അവന്‍ കൊണ്ട് നടന്നു തിന്നുന്നത് എന്റെ കാശ്… അവനും അവളും കൂടി ഷോപ്പ് ചെയ്തു മുടിച്ചത് എന്റെ കാശ്.. അവസാനം പോയത് എന്റെ പെട്ടി… എന്റെ ജട്ടി… എന്റെ ഡ്രസ്സ്‌…. എന്ന് മൊഴിഞ്ഞതും ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ കണ്ണടച്ചിരുന്ന എന്റെ മുഖത്ത് അറിയാതെ ഒരു മന്ദസ്മിതം ഒളി വീശി….

സംഗതി കണ്ട സഖി എന്നെ തട്ടി ഉണര്‍ത്തി ചോദിച്ചു… എന്താ ചിരിക്കുന്നത് ? ഞാന്‍പറഞ്ഞു…. ഓ പഴയ കാര്യങ്ങള്‍ഒക്കെ ഓര്‍ത്തു ചിരിച്ചു പോയതാ.. അപ്പോള്‍അടുത്ത ചോദ്യം.. എന്താ പഴയ കാര്യം ? ഞാന്‍പറഞ്ഞു… അല്ല, പണ്ടത്തെ ചില ട്രെയിന്‍ യാത്രകള്‍ ഓര്‍ത്തു പോയതാ..വീണ്ടും ചോദ്യം .. അതേതാ ഇത്ര ചിരിക്കാന്‍മാത്രമുള്ള ആ യാത്ര..ഞാന്‍പറഞ്ഞു… കോളേജ് ലൈഫില്‍ ഉള്ള ഒരു യാത്രയാ.. സംഗതി കലിപ്പായി.. കട്ട കലിപ്പ്… സഖിയുടെ മുഖ ഭാവം മാറി…. അവള്‍ക്കു സംശയം ആയി… അടുത്ത ചോദ്യം ചോദിയ്ക്കാന്‍ വാ തുറന്നപോഴേക്കും ഒരു സൌണ്ട് കേട്ടു “വടേ….. വട…..വടേ….. വട…” അത് കേട്ടതും സഖി  വാ അടച്ചു..

ഏല്ലാവര്‍ക്കും വടയും ചമ്മന്തിയും മേടിച്ചു കൊടുത്തു…. കുട്ടികള്‍ ആര്‍ത്തിയോടെയും ഞങ്ങ ആര്‍ത്തി ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാതയും വട കഴിച്ചു.. എല്ലാം കഴിഞ്ഞപ്പോള്‍ സഖിയുടെ ചോദ്യം വീണ്ടും.. കോളേജ് ലൈഫില്‍ആരുടെ കൂടെ ഉള്ള ട്രെയിന്‍യാത്രയാ ഇത്ര ഓര്‍ത്തു ചിരിക്കാന്‍?

മേല്പറഞ്ഞ കഥ അവള്‍ക്കു വിശദീകരിച്ചു കൊടുത്തു… കഥ കേട്ടതും ചിരിയുടെ ഒരു മാലപടക്കത്തിന് അവള്‍ തിരി കൊളുത്തി… അങ്ങനെ മറ്റൊരു ട്രെയിന്‍യാത്ര കൂടി ചരിത്രമായത്തിന്റെ സന്തോഷത്തില്‍ അഭിമാനത്തോടെ ഞാന്‍ നിര്‍ത്തുന്നു.. നന്ദി.. നമസ്കാരം !!!!!

ടൂത്ത് ഫെയറി അഥവാ ദന്ത മാലാഖ

സ്കൂള്‍ വെക്കേഷന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിക്കുന്നത് എന്റെ മകന്റെ ഒരു പല്ലിനു ചെറിയ ഒരു ആട്ടം. കുറെ കാലമായി ആ ആട്ടത്തിന് വേണ്ടി ഉള്ള കാത്തിരിപ്പായിരുന്നു. നേര്‍ച്ചകള്‍ പലതും നേര്‍ന്നു. ആട്ടം മാത്രം കണ്ടില്ല.  അവന്റെ സ്കൂളിലെ മിക്ക കുട്ടികളും മോണ കാട്ടി ചിരിക്കുമ്പോള്‍ മനസ്സിന് ഒരു വൈക്ലബ്യം ആയിരുന്നു. ഏതായാലും ആട്ടം കണ്ടപ്പോള്‍ അത് മാറി കിട്ടി. പൊതുവേ എല്ലാത്തിനോടും അവനു പേടിയാണ്. അതുകൊണ്ട് ആട്ടം തുടങ്ങിയപ്പോഴേ ടൂത്ത് ഫെയറി അഥവാ ദന്ത മാലാഖയുടെ കഥ അവനോടു കിട്ടുന്ന അവസരത്തിലെല്ലാം പറഞ്ഞു കൊടുത്തു. യഥാര്‍ത്ഥത്തില്‍ എനിക്കും ഈ ദന്ത മാലാഖയെപറ്റി വലിയ പിടി ഒന്നും ഇല്ലായിരുന്നു. ആദ്യമായി കേട്ടതുതന്നെ ഒരു സുഹൃത്ത്‌ പറഞ്ഞിട്ടാ. പിന്നെ ഇന്‍റര്‍നെറ്റില്‍ തപ്പി പുള്ളിക്കാരിയെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കി. പല്ല് പറിച്ചു തലയിണയുടെ അടിയില്‍ വച്ച് ഉറങ്ങാന്‍ കിടന്നാല്‍ മതി… പുള്ളിക്കാരി വന്നു പല്ല് എടുത്തിട്ട് പകരം ഗിഫ്റ്റ് വക്കും..അതാണ്‌ ആള്.. പിന്നെ പൊടിപ്പും തൊങ്ങലും വച്ച് കുറെ കഥ ഉണ്ടാക്കി അവനു പറഞ്ഞു കൊടുത്തു. കൊച്ചു പയ്യനല്ലേ.. എല്ലാം അവന്‍ വിശ്വസിച്ചു…

സ്കൂള്‍ തുറന്നിട്ടും ടൂത്ത് ഫെയറിക്ക് വരാനുള്ള അവസരം അവന്‍ കൊടുത്തില്ല. പല്ലാണെങ്കില്‍ ഊഞ്ഞാലാടുന്ന പോലെ കിടന്നാട്ടം തന്നെ. പക്ഷെ പല്ലില്‍ തൊടാന്‍ അവന്‍ സമ്മതിക്കില്ല. ഞാന്‍ വീണ്ടും ഇന്‍റര്‍നെറ്റില്‍ പരതി. പല്ല് പറിക്കാനുള്ള രണ്ടു മൂന്നു എളുപ്പവിദ്യകള്‍ വശത്താക്കി വൈകിട്ട് വീട്ടില്‍ വന്നു. ഈ ഇന്റര്‍നെറ്റ്‌ ഇല്ലായിരുന്നെങ്കില്‍ ജീവിതം കോഞ്ഞാട്ട യേനെ. എന്തിനും ഏതിനും  ഇന്റര്‍നെറ്റ്‌ തന്നെ ശരണം. അങ്ങിനെ അന്നുതന്നെ ഒരുവിധം പല്ല്  പറിച്ച് എടുത്തു . ഏതായാലും അവന്‍ കരഞ്ഞില്ല. പക്ഷെ  അപ്പോള്‍ തുടങ്ങി വീണ്ടും ടൂത്ത് ഫെയറിയെ പറ്റിയുള്ള അന്വേക്ഷണം. ഏതായാലും ഒരുവിധം കഥകള്‍ ഒക്കെ പറഞ്ഞു. പല്ലൊരു കവറില്‍ പൊതിഞ്ഞു അവന്റെ  തലയിണയുടെ അടിയില്‍ വച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഞാന്‍ ഒന്ന് മയങ്ങി വന്നപ്പോള്‍  അവന്‍ തട്ടി ഉണര്‍ത്തി. നോക്കിയപ്പോള്‍ പൊതിഞ്ഞു വച്ച പല്ലുമായി ഇരിക്കുന്നു. പല്ല് ശരിക്കും ക്ലീന്‍ ചെയ്തില്ല. ബ്ലേഡിന്റെ അംശം ഇരുന്നാല്‍ ഇനി ടൂത്ത് ഫെയറി പല്ല് വേണ്ടെന്നു പറയുമോ? അങ്ങിനെ പോയാല്‍ അവനു ഗിഫ്റ്റ്  കിട്ടില്ലല്ലോ എന്ന്.  പിള്ള മനസ്സില്‍ കളംഗം ഇല്ല എന്നല്ലേ പ്രമാണം. ഞാന്‍ പറഞ്ഞു അതൊന്നും കുഴപ്പമില്ല. ടൂത്ത് ഫെയറിക്ക് പല്ല് മാത്രമേ നോട്ടമുള്ളൂ, വൃത്തിയില്‍ വലിയ നോട്ടം ഒന്നും ഇല്ല. മോന്‍ ഉറങ്ങികൊള്ളൂ.. ഞാന്‍ പിന്നെയും മയങ്ങി. വീണ്ടും കയ്യില്‍ ഒരു തട്ട് കണ്ണ് തുറന്നപ്പോള്‍ അവന്റെ അടുത്ത ചോദ്യം. അച്ഛാ എല്ലാ വാതിലും അടച്ചില്ലേ? ഇനി ടൂത്ത് ഫെയറി എതുവഴി വരും? ഞാന്‍ പറഞ്ഞു എയര്‍ ഹോളിലൂടെ വന്നുകൊള്ളും. അവര്‍ക്ക് എതുവഴി വേണമെങ്കിലും വരാം..മോന്‍ ഉറങ്ങികൊള്ളൂ.. ഞാന്‍ പിന്നെയും മയങ്ങി. വീണ്ടും കയ്യില്‍ ഒരു തട്ട്. കണ്ണ് തുറന്നപ്പോള്‍ അവന്റെ അടുത്ത ചോദ്യം. അച്ഛാ ടൂത്ത് ഫെയറിയുടെ ഉടുപ്പിന്റെ കളര്‍ എന്താ?? ഞാന്‍ പ്രാന്തനായി.. സംഗതി  കലിപ്പാണ്… ചെറുക്കന്‍ ഉറങ്ങുന്ന ലക്ഷണം കാണുന്നില്ല.. ഞാന്‍ പറഞ്ഞു…ഇനി അച്ചയെ ഉണര്‍ത്തിയാല്‍ ടൂത്ത് ഫെയറി വരില്ല..അച്ചന്മാരെ ഉണര്‍ത്തുന്നത് ടൂത്ത് ഫെയറിക്ക് ഇഷ്ടം അല്ല.. സംഗതി ഏറ്റു.. ഞാന്‍ പിന്നെയും കിടന്നു.. പിന്നെ തട്ടിയോ ഇല്ലയോ.. ഞാന്‍ അറിഞ്ഞില്ല..

രാവിലെ എണീറ്റ്‌ നോക്കിയപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. തലയിണയുടെ സൈഡില്‍ ഒരു ടോയ് ലാപ്ടോപ്. ഉറക്കം നടിച്ചു കിടന്ന എന്നെ വിളിച്ചുണര്‍ത്തി ഗിഫ്റ്റ് കാണിച്ചു. പിന്നെ കുറെ ചോദ്യങ്ങളും. ടൂത്ത് ഫെയറി എങ്ങിനാ എനിക്ക് ലാപ്ടോപ് ഇല്ല എന്നറിഞ്ഞത്. ടൂത്ത് ഫെയറി ഇത് എവിടുന്നു മേടിച്ചു? . അങ്ങനെ അങ്ങനെ കുറെ ചോദ്യങ്ങള്‍. ഒരു വിധം ഉത്തരങ്ങള്‍ ഒക്കെ പറഞ്ഞു ഞാന്‍ തടി തപ്പി. ഏതായാലും അവനു ലവലേശം സംശയം ഇല്ല… സംഗതി ടൂത്ത് ഫെയറി തന്നത് തന്നെ. ഉടനെ ഫോണ്‍ എടുത്തു എന്റെ വീട്ടില്‍ വിളിച്ചു. എന്റെ അമ്മയോട് സംഗതി പറഞ്ഞു. മുതുകുളം എന്ന കുഗ്രാമത്തില്‍ കിടക്കുന്ന എന്റെ  അമ്മ എവിടുന്നാ ടൂത്ത് ഫെയരിയെ അറിയുന്നത്. സംഭാഷണം കേട്ട് ഞാന്‍ ഫോണ്‍ മേടിച്ചു…

ഞാന്‍ : അമ്മേ ടൂത്ത് ഫെയറി എന്ന് പറഞ്ഞാല്‍ ദന്ത  മാലാഖ…

അമ്മ : ദന്ത മാലാഖയോ അതാരാ? മാലാഖമാര്‍ എന്ന് കേട്ടിട്ടുണ്ട്. ദന്ദ മാലാഖ ആദ്യമായിട്ട് കേള്‍ക്കുവാ..അതാരാ?

ഞാന്‍ : അമ്മേ പല്ലിന്റെ ദേവി ആണ് ഈ ദന്ത മാലാഖ

അമ്മ : പല്ലിന്റെ ദേവിയോ? ഇപ്പം പല്ലിനും ദേവി ഉണ്ടോ? അറിവിന്റെ  ദേവി ഉണ്ടെന്നു കേട്ടിട്ടൊണ്ട്‌.. കാലം പോയ ഒരു പോക്കേ..

ഞാന്‍ ആകെ വിഷമിച്ചു.. അമ്മേ ഇത് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ള ഒരു കഥയാ.. പല്ല് കൊഴിയുമ്പോള്‍ ടൂത്ത് ഫെയറി വന്നു ഗിഫ്റ്റ് കൊടുക്കും.. അങ്ങിനെ ഒരു സങ്കല്പം…

അമ്മ: അത് സങ്കല്പം അല്ലേ..  ഇവന് ആരാ അപ്പോള്‍ ഇത് കൊടുത്തത്..

ഞാന്‍ എന്ത് ചെയ്യാനാ.. ഏതായാലും ഒരു പല്ല് കൊഴിഞ്ഞപ്പോള്‍ ഇതാണ് പൂരമെങ്കില്‍ ബാക്കിയുള്ളതിന്റെ കാര്യം പറയണോ????

Aamres

ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ സമയം രാത്രി എട്ടുമണി ആയി. ബൈക്കിന്റെ ഒച്ച കേള്‍ക്കുമ്പോഴേ പിള്ളേര് രണ്ടും വീടിന്റെ ഉമ്മറത്ത്‌ ഹാജരാകും. എന്നെ കണ്ടതും രണ്ടുപേരും ഓടി വന്നു. മകന്റെ മുഖത്തോട്ട് നോക്കിയപ്പോള്‍ ഒരു കള്ള ചിരി. ഞാന്‍ ചോദിച്ചു – എന്താ കുട്ടാ ഒരു കള്ള ചിരി.

അവന്‍ – അച്ചേ, I want aamres. ഞാന്‍ ഞെട്ടി പോയി. ഒപ്പം ആശ്ചര്യവും, അതിശയവും, അഭിമാനവും …..

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്റെ ആശയ വിനിമയം ഇംഗ്ലീഷ് ഭാഷയിലാണല്ലോ… എങ്ങനെ അതിശയിക്കാതിരിക്കും…  ഞാന്‍ എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞിറങ്ങിയ സമയത്ത് പോലും ധൈര്യമായി ഒരു വാചകം നേരെ ചൊവ്വേ ഇംഗ്ലീഷില്‍ പറഞ്ഞിട്ടില്ല.. കോളേജില്‍ ഇംഗ്ലീഷ് പറയുന്ന സായിപ്പിന്‍ കുട്ടികളെ തൊട്ടുകൂടാത്തവരും തീണ്ടികൂടാതവരും ആയി മുദ്രകുത്തി ഇംഗ്ലീഷ് നമുക്ക് അറപ്പാണ്  എന്ന മുദ്രാവാക്യം മുഴക്കി, ഇംഗ്ലീഷ് ഭാഷയ്ക്ക്‌ ഭ്രഷ്ടും കല്പിച്ചു, ഒരുവിധം ജീവിച്ചു പോയ കാലമൊക്കെ എന്റെ മനസ്സിലൂടെ കടന്നു പോയി. ഞാന്‍ പറഞ്ഞെ ഏതോ ഒരു വാക്കിന്റെ ഉച്ചാരണം ശരിയല്ല എന്ന് പറഞ്ഞു ഒരുത്തനുമായി തല്ലുണ്ടാക്കിയതും മറ്റു പലതും ആലോചിച്ചുകൊണ്ട്‌ നിന്നപോള്‍ മകന്‍ വീണ്ടും – അച്ചേ, I want aamres (ആംരസ്)..

അപ്പോഴാണ്‌ അവന്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിക്കുന്നത് … എന്റെ ഉള്ളൊന്നു പിടഞ്ഞു… ആംരസ്- ആദ്യമായാ ഞാന്‍ ആ വാക്ക് കേള്‍ക്കുന്നത്..എന്തായിരിക്കും.. അവനോടു ചോദിച്ചാല്‍ പിന്നെ ഞാന്‍ ആരായി.. വേണ്ട..സ്വയം താഴെണ്ടാ…എന്റെ മെമ്മറി മുഴുവന്‍ ചികഞ്ഞു നോക്കി… രക്ഷയില്ല.. ഇനി ആം റസ്റ്റ്‌ എന്നോ മറ്റോ ആണോ ? ഞാന്‍ ചോദിച്ചു- മോനെ – ആം റസ്റ്റ്‌  ആണോ ?

അവന്‍- ഈ അച്ചക്ക് ഒന്നും അറിയില്ല.. ആംറസ്റ്റ്‌  അല്ല ആംരസ്..

ഞാന്‍ ഇനി എന്ന ചെയ്യും. വല്ല പുതിയ ടോയ് വല്ലതും ആണോ? കഴിഞ്ഞ ആഴ്ച beyblade എന്നൊരു സാധനം വാങ്ങി കൊടുത്തു അതുപോലെ വല്ലതും…

മോനെ, ഈ  ആംരസ് വല്ല ടോയിയോ മറ്റോ ആണോ?

അവന്‍ എന്നെ അടിചില്ലന്നെ ഉള്ളൂ.. ഞാന്‍ അവന്റെ അച്ഛനായി പോയില്ലേ…………

സംവാദം കേട്ട് പ്രിയതമ പുറത്തു വന്നു.. ഞാന്‍ പറഞ്ഞു… ഗീതൂ….. ഇവന്  ആംരസ് വേണമെന്ന് .. വല്ല കിണ്ടെര്‍ ജോയ് പോലത്തെ മിട്ടായി വല്ലതും ആണോ..

ഗീതു പൊട്ടിച്ചിരിച്ചു.. ആ ചിരി എനിക്കിട്ടൊരു അടി പോലെയാ എനിക്ക് തോന്നിയത് .. ഞാന്‍ ആകെ വിഷണ്ണനായി..

ഗീതു- ഞാന്‍ ക്ലൂ തരാം…

ഞാന്‍- എന്തുവാ ക്ലൂ

ഗീതു- ലാല്‍ ലാല്‍ ടമാട്ടര്‍… വീണ്ടു ചിരി…….

സംഗതി ഹിന്ദി ആണ് .. രണ്ടു ദിവസം മുമ്പ് മകനെ പഠിപ്പിച്ച ഹിന്ദി കവിതയാണ് സഖി ചൊല്ലിയത്.. ഞാന്‍ ആ വഴിക്ക് ചിന്തിച്ചു…

മോനെ.. മനസ്സിലൊരു ലഡ്ഡു പൊട്ടി.. ആംരസ് ഹിന്ദി വാക്കാണ്‌ …. ഇവന്‍ ഹിന്ദിയും ഇംഗ്ലീഷും കൂട്ടി കലര്‍ത്തും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.. ആം എന്നാല്‍ മാങ്ങാ. ഇനി രസ് എന്താ.. മാങ്ങാ കൊണ്ട് രസം ഉണ്ടാക്കുവോ.. .വീണ്ടു ഗഹനമായി ചിന്തിച്ചു.. ഓ മാമ്പഴ പുളിശ്ശേരി …. ഹിന്ദിയില്‍  വേണമെങ്കില്‍ ആംരസ്  എന്നും പറയാം… വെകേഷന് നാട്ടില്‍ ചെന്നപ്പോള്‍ അമ്മ ഉണ്ടാക്കി കൊടുത്തതാ … അന്നിവന്‍ കൈ കൊണ്ട് തൊട്ടില്ല….ഞാന്‍ അവനെ അടുത്ത് വിളിച്ചു

കുട്ടാ, സംഗതി അച്ചക്ക്  മനസിലായി.. ഇപ്പോള്‍ ഇവിടെ എവിടെയാ മാങ്ങ ഇരിക്കുന്നെ..നാട്ടില്‍ ചെല്ലുമ്പോള്‍ അച്ഛമ്മയോട്‌ പറഞ്ഞു ഉണ്ടാക്കിച്ചു തരാം..

മകന്‍- എന്തുവാ?

ഞാന്‍- മാമ്പഴ പുളിശ്ശേരി..

മകന്‍- ഈ അച്ചെ കൊണ്ട് തോറ്റു.. ആംരസ്  എന്നാല്‍ മാമ്പഴ പുളിശ്ശേരി എന്നൊന്നും അല്ല. മാങ്കോ ജ്യൂസ്‌  എന്നാണ്  അര്‍ഥം.. അച്ച എനിക്കൊരു Maa യോ ഫ്രൂട്ടിയോ മേടിച്ചു തരാനാണ് ഞാന്‍ പറഞ്ഞത്..

ഞാന്‍ വിയര്‍ത്തു പോയി. എന്റമ്മോ.. ഞാന്‍ പത്താം ക്ലാസ്സുവരെ ഹിന്ദി പഠിച്ചതാ.. കേരള ഹിന്ദി പ്രചാര സഭയുടെ രാഷ്ട്ര ഭാഷ പരീക്ഷ വരെ പാസ്സായതാ.. ഇതുവരെ ഞാന്‍ കേട്ടിട്ടില്ല ആംരസ്.. രണ്ടാം ക്ലാസില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇവന്‍ പത്തില്‍ എത്തുമ്പോഴേക്കും എന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും. തീര്‍ച്ച……

 

Another School Year -2

ഉറക്കത്തില്‍  വല്ലാത്ത ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. കുറെ നേരം ചെവി വട്ടം പിടിച്ചു.  തപ്പി പിടിച്ചു ചെന്നപ്പോള്‍ ഞാന്‍ ആകെ ഇളഭ്യനായി. സംഗതി മൊബൈല്‍ ഫോണിന്റെ അലാറം ആണ്. ചെറുക്കനെ സ്കൂളില്‍ വിടാന്‍ പ്രിയതമ സെറ്റ് ചെയ്തു വെച്ചതാണ് . ഫോണില്‍ നോക്കിയപ്പോള്‍ സമയം 5.45 AM. ഗീതുവാണെങ്കില്‍ മൊബൈലിന്റെ കലാപരിപാടികള്‍ ഒന്നും അറിയാതെ സുഖ നിദ്ര തന്നെ. ഏതായാലും കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് കരുതി ഞാന്‍ എണീറ്റു. അപ്പോഴാണ്‌ ഓര്‍ത്തത്‌ ഈ സൂര്യോദയം എന്ന പ്രോഗ്രാം ഒന്ന് കണ്ടുകളയാം. മുഖം ഒക്കെ കഴുകി ആകാംഷ ഭരിതനായി ഞാന്‍ പോയി വാതില്‍ തുറന്നു. വെളിയില്‍ വെട്ടം വീണിരിക്കുന്നു. സൂര്യനെ നോക്കിയിട്ട് കണ്ടില്ല. എന്റെ ആഗ്രഹത്തിന്  പ്രകൃതി ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു.. ആകെ മഴക്കാറു കൊണ്ട് മൂടി കിടക്കുന്ന പോലെ…ഇനി വെളുപ്പാന്‍ കാലം എന്ന് പറയുന്നത് ഇങ്ങിനെ ആണോ?? ..ആര്‍ക്കറിയാം… ഈശ്വരാ… അതോ ഇനി പ്രകൃതിയും കൂടി നമുക്കിട്ടു പണിയുവാണോ….എങ്ങിനെ തോന്നാതിരിക്കും..കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന സംഭവങ്ങള്‍ നമുക്ക് അനുകൂലമല്ലല്ലോ..

അങ്ങിനെ ആകെ വിഷണ്ണനായി നിന്നപ്പോള്‍ അടുത്ത വീട്ടിലെ ആന്റി പുറത്തോട്ടിറങ്ങി വന്നിട്ട് എന്നോട് ചോദിച്ചു. എന്താ ബൈജു, ഇന്ന്  നേരുത്തേ എണീറ്റോ? ഞാന്‍ ഒരു ചമ്മിയ ചിരി പാസ്സാക്കി.  എന്റെ മുഖത്തെ ചമ്മല്‍ കണ്ടിട്ട് ആന്റി തുടര്‍ന്നു….  ഈ സമയത്തൊന്നും വാതില്‍ തുറക്കുന്ന പതിവില്ലല്ലോ. ശബ്ദം കേട്ട് നോക്കിയതാ..

ചെറുക്കന്റെ സ്കൂള്‍ സമയത്തിനെ ഭാവ മാറ്റം ആന്റിയെ പറഞ്ഞു ധരിപ്പിച്ചു.

സംസാരിച്ചു കൊണ്ട് നിന്നപോള്‍ പേപ്പര്‍ ഇടുന്ന പയ്യന്‍ വന്നു. ഞാന്‍ അവനെ ആദ്യമായിട്ടാണ് കാണുന്നത്. അവന്‍ എന്നെ അടിമുടി ഒരു നോട്ടം. എന്നിട്ടൊരു ചോദ്യം. ചേട്ടനാണോ ഈ വീട്ടില്‍ താമസിക്കുന്നെ. ഞാന്‍ ഞെട്ടി പോയി. എന്റെ വീട്ടില്‍ വന്നിട്ട് എന്നോട് ചോദിക്കാവുന്ന ചോദ്യം ആണോ ഇത്? കഴിഞ്ഞ മൂന്നര വര്‍ഷമായി ഞാന്‍ ഈ വീട്ടില്‍ താമസിക്കുന്നു. പിന്നെ നിന്റെ മറ്റവന്‍ ആണോ ഇവിടെ താമസിക്കുന്നെ എന്ന് ചോദിക്കണമെന്ന് തോന്നി.. പക്ഷെ ഞാന്‍ എന്നെ നിയന്ത്രിച്ചു നിര്‍ത്തി…അല്ലെങ്കില്‍ രാവിലെ അവന്റെ വായില്‍ ഇരിക്കുന്നത് കൂടി ഞാന്‍ കേള്‍ക്കേണ്ടി വന്നേനെ.

ഞാന്‍ :  അതെന്താ ചേട്ടാ അങ്ങിനെ ചോദിച്ചത് ?

പയ്യന്‍ : അല്ലാ, കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഇവിടെ പത്രം ഇടുന്നു. ഇതുവരെ ഇവിടെ ആരെയും കണ്ടിട്ടില്ല..അവന്‍ സൈക്കിള്‍ തിരിച്ചു ഒറ്റ പോക്ക്

ഞാന്‍ ആകെ സ്തബ്ദനായി…  എന്നെ കൂടുതല്‍ വിഷമിപ്പിക്കണ്ട എന്ന് കരുതി ആന്റി വീട്ടിന്റെ ഉള്ളിലേക്ക് കയറി പോയി…. ഞാന്‍ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.. ഭാഗ്യം വേറെ ആരും കണ്ടില്ല.. സംഗതി  സത്യം തന്നെ…  പത്രത്തിന്റെ പൈസ മേടിക്കാന്‍ അവന്റെ ബോസ്സ് ആണ് വരുന്നത്. എനിക്ക് പുള്ളിക്കാരനെ മാത്രമേ അറിയൂ…

പത്രവും എടുത്തു മുഖവും കുനിച്ചു ഞാന്‍ അകത്തുകയറി വാതില്‍ അടച്ചു…. ഈശ്വരാ ഇനി എന്തൊക്കെ പരീക്ഷണങ്ങളാണ് എന്നെയും കാത്തിരിക്കുന്നത്… (തുടരും)

Another School Year – 1

 അങ്ങനെ വീണ്ടും സ്കൂള്‍ തുറന്നു.. രണ്ടു മാസത്തെ സുഖങ്ങള്‍ എല്ലാം തീര്‍ന്നു. ഒന്നാം തീയതി മുതല്‍ രാവിലെ എണീറ്റെ പറ്റൂ.. മോന്റെ ബസ്‌ രാവിലെ 8.30 നു വരും. ഏഴു മണിക്കെങ്കിലും എണീറ്റാലെ രാവിലെ സമയത്ത് സ്കൂളില്‍ വിടാന്‍ പറ്റുള്ളൂ. അങ്ങനെ ആദ്യത്തെ ദിവസം ഒരുവിധം ഭംഗിയായി കാര്യങ്ങള്‍ നടന്നു. താമസിച്ചു വന്ന ബസിനു സ്തുതിയും പറഞ്ഞു രാവിലെ ഓഫീസില്‍ വന്നു…

വൈകിട്ട് വീട്ടില്‍ വന്നു കയറിയപ്പോള്‍ മോനൊരു നോട്ടീസുമായി വന്നു..വല്ല പണപിരുവിന്റെ കാര്യം ആയിരിക്കും എന്നാണ് ആദ്യം കരുതിയത്‌. നോട്ടീസ് മേടിച്ചു വായിച്ചിട്ട് ആ ഇരിപ്പ് എത്ര നേരം ഇരുന്നന്നു എനിക്ക് പോലും അറിയത്തില്ല. ഞെട്ടിക്കുന്ന വാര്‍ത്ത ആയിരുന്നു ആ നോട്ടീസില്‍ . അവന്റെ സ്കൂള്‍ സമയം അടുത്ത തിങ്കളാഴ്ച മുതല്‍ മാറും പോലും. രാവിലെ 8 നു സ്കൂള്‍ തുടങ്ങും. അതായതു രാവിലെ  7.15 നു ബസ്‌ വരും. എങ്ങനെ ഞെട്ടാതിരിക്കും. ഒരുവിധം സുഖമായി കാര്യങ്ങള്‍ കൊണ്ടുപോക്കൊണ്ടിരുന്നതാ.. എല്ലാം തീര്‍ന്നു.. മനസ്സില്‍ ഒരു നൂറു തെറി എങ്കിലും സ്കൂള്‍ മാനേജ്മെന്റിനെ വിളിച്ചു കാണും.. ഒരു കാര്യവും ഇല്ലാന്ന് അറിയാം.. എങ്കിലും വിഷമം തീര്‍ക്കാന്‍ വേണ്ടി വിളിച്ചു.. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലാന്നു വരുത്തുന്നതും ഭവാന്‍ എന്നാണല്ലോ ചൊല്ല് …

വിവരം മമ സഖി അറിഞ്ഞില്ല.. ഞാന്‍ 7 നു എണീക്കുമ്പോള്‍ അവള്‍ 7.15 നെ എണീക്കൂ.. അതാ കണക്ക്‌. വിവരം ഞാന്‍ ഗീതുവിനോട് പറഞ്ഞു. തേങ്ങ വെട്ടിയിട്ട പോലെ അവള്‍ സോഫയിലേക്ക് വീണു. 7.15 വിടണമെങ്കില്‍ 6 മണിക്കെങ്കിലും എണീക്കണം..എന്റെ കൂടെ കൂടിയതിനു ശേഷം അവള്‍ സൂര്യോദയം ഇന്ന് വരെ കണ്ടിട്ടില്ല. ഞാന്‍ പണ്ടേ കണ്ടിട്ടില്ല.. കഴിഞ്ഞ തവണ അമേരിക്കയില്‍ നിന്നും എന്റെ എം ഡി വന്നപ്പോള്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് എന്നെ വിളിച്ചിട്ട് പറഞ്ഞു.. Baiju, I am going to show you something which you have never seen in Trivandrum. ഞാന്‍ ഞെട്ടി പോയി. 11 വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്ത് താമസിക്കാന്‍ തുടങ്ങിയിട്ട്… ഇവിടെ ഞാന്‍ കാണാത്ത എന്ത് സാധനം? ആകെ ഒരു ജിജ്ഞാസ.. എന്താണ്.. ഞാന്‍ ചോദിച്ചു.. പുള്ളിക്കാരന്‍ എന്നെ സൂര്യോദയത്തിന്റെ ഫോട്ടോ കാണിച്ചു.. പുള്ളിക്കാരന്‍ താമസിക്കുന്ന ഹോട്ടലിന്റെ മുകളില്‍ നിന്നും എടുത്തതാണ് പോലും.. ഏതായാലും സമ്മതിച്ചല്ലേ പറ്റൂ. ഞാന്‍ കണ്ടിട്ടില്ലല്ലോ.. എന്നാലും ഇതൊക്കെ അമേരിക്കയില്‍ വരെ അറിഞ്ഞോ.. കഷ്ടം.. ആ കഥ എന്റെ മനസ്സിലൂടെ കടന്നു പോയി.. ഇവര്‍ എല്ലാവരും കൂടി ഒത്തുകൊണ്ട് നമുക്കിട്ടു പണിയുവാണോ എന്ന് വരെ തോന്നി….

എന്ത് തോന്നിയിട്ടും ഒരു കാര്യവും ഇല്ല.. അനുഭവിച്ചല്ലേ പറ്റൂ.. അടുത്ത ആഴ്ച എന്ത് സംഭവിക്കും എന്നെനിക്കറിയില്ല.. ബാക്കി അടുത്ത ആഴ്ച എഴുതാം..

Hello world!

Welcome to WordPress.com. After you read this, you should delete and write your own post, with a new title above. Or hit Add New on the left (of the admin dashboard) to start a fresh post.

Here are some suggestions for your first post.

  1. You can find new ideas for what to blog about by reading the Daily Post.
  2. Add PressThis to your browser. It creates a new blog post for you about any interesting  page you read on the web.
  3. Make some changes to this page, and then hit preview on the right. You can alway preview any post or edit you before you share it to the world.

Tag Cloud